പറവൂര്‍: കന്യാസ്ത്രീയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതിന് സഹപാഠിയായ വൈദിക വിദ്യാര്‍ത്ഥിനിയെ അറസ്റ്റു ചെയ്തെങ്കിലും ദുരൂഹതകള്‍ ബാക്കിയാകുന്നു. മെയ് 31ന് പുലര്‍ച്ചെ ഒരു മണിക്കാണ് പറവൂര്‍ സെന്റ്ആന്‍സ് കോണ്‍വെന്റിലെ വൈദിക വിദ്യാര്‍ത്ഥിനിയായ ചെല്ലാനം കടവുങ്കല്‍ വര്‍ഗീസ് മകള്‍ ഡെല്‍ഫി(24)യെ സഹപാഠിയായ അര്‍ത്തുങ്കല്‍ സ്വദേശിനി റെയ്ച്ചല്‍ (21) മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
സംഭവം പുറംലോകം അറിയാതിരിക്കാന്‍ കിടപ്പുമുറിയില്‍ മണ്ണെണ്ണക്കുപ്പി മറിഞ്ഞപ്പോള്‍ അതു നോക്കുന്നതിനുവേണ്ടി തീപ്പെട്ടി ഉരച്ചതോടെ തീ പിടിച്ചതാണെന്നാണ് ആദ്യം കോണ്‍വെന്റ് അധികൃതര്‍ പറഞ്ഞത്. ലൈറ്റിടുന്നതിനു പകരം തീപ്പെട്ടി ഉരച്ചുവെന്ന് പറഞ്ഞതാണ് സംശയം ബാക്കിയാക്കുന്നത്. ഈ സമയം കോണ്‍വെന്റില്‍ കറന്റുണ്ടായിരുന്നു. അത് മാത്രമല്ല തീ കൊളുത്താന്‍ ഉപയോഗിച്ച തീപ്പെട്ടി പോലീസ് കസ്റ്റഡിയിലെടുത്തത് താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ്. ഈ മുറിയില്‍ യാതൊരുവിധ സാധനങ്ങളും സൂക്ഷിക്കാറില്ല. മണ്ണെണ്ണയടക്കമുള്ളത് അടുക്കളയിലാണ് സൂക്ഷിക്കുന്നത്.
മുകളിലത്തെ നിലയിലുള്ള ഹാളിലാണ് ഡെല്‍ഫിയും റെയ്ച്ചലുമടങ്ങുന്ന ഏഴുപേര്‍ കിടക്കുന്നത്. വ്യക്തിവൈരാഗ്യമാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി വധിക്കാന്‍ ശ്രമിച്ചതെന്ന് പറയുന്നത് വിശ്വസനീയമല്ല. ഡെല്‍ഫിയും റെയ്ച്ചലും തിരുവനന്തപുരം കോണ്‍വെന്റ് മുതല്‍ ഇവിടെ വരെ ഒരുമിച്ചാണ് വൈദികപഠനം നടത്തുന്നത്. റെയ്ച്ചലിനെ സംബന്ധിച്ചുള്ള രഹസ്യവിവരങ്ങള്‍ ഡെല്‍ഫിക്ക് അറിയാമെന്നുള്ളതുകൊണ്ടാണ് ഡെല്‍ഫിയെ ഇല്ലാതാക്കാനുള്ള ശ്രമം നടന്നതെന്നാണ് സംശയിക്കപ്പെടുന്നത്.
ലാറ്റിന്‍ കാത്തലിക് വിഭാഗത്തിന്റേതാണ് പറവൂര്‍ സെന്റ്ആന്‍സ് കോണ്‍വെന്റ്. പ്രതി വ്യക്തിവൈരാഗ്യം മൂലമാണ് വധിക്കാന്‍ ശ്രമിച്ചതെന്ന് പറഞ്ഞ് കുറ്റം സമ്മതിച്ചതോടെ അന്വേഷണം അവസാനിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പൊള്ളലേറ്റ ഡെല്‍ഫി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കാക്കനാട് വനിതാ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: