കൊച്ചി: മലമ്പുഴ സ്വദേശിയും ആദിവാസി മുഡുഗര്‍ വിഭാഗത്തില്‍പെട്ട മണികണ്ഠന്റെ ഭാര്യ സന്ധ്യ എന്ന് വിളിക്കുന്ന സിന്ധുവാണ് നാലിലും ഒന്നിലും എല്‍.കെ.ജി – ലും പഠിക്കുന്ന മൂന്ന് മക്കളുമായി ജനസേവ ശിശുഭവനില്‍ അഭയം തേടിയെത്തിയത്. മലമ്പുഴയ്ക്ക് സമീപം വലിയകാട് ഹോളി ഫാമിലി സ്ക്കൂള് വിദ്യാര്‍ത്ഥികളായിരുന്നു മൂവരും. ടാപ്പിങ്ങ് തൊഴിലാളിയായ ഭര്‍ത്താവ് മണികണ്ഠന് സന്ധ്യയെ നിരവധി തവണ അതിക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ ഭര്‍ത്താവ് തന്റെ കഴുത്തില്‍ കൊടുവാള്വച്ച് വരഞ്ഞുകൊണ്ട് മുറിവേല്‍പ്പിക്കുകയും വാവിട്ട് കരഞ്ഞ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സന്ധ്യ പറഞ്ഞു. കഴിഞ്ഞമാസം ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് സന്ധ്യയുടെ തലയ്ക്ക് ഗുരുതരക്ഷതം ഏല്ക്കുകയും ബോധം നഷ്ടപ്പെടുകയുമുണ്ടായി. ഓടിക്കൂടിയ നാട്ടുകാരാണ് അന്ന് സന്ധ്യയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷമാണ് സന്ധ്യ ബോധം വീണ്ടെടുത്തത്. ഇപ്പോള്‍ അധികം സംസാരിക്കാനോ ജോലി ചെയ്യുവാനോ സാധിക്കാത്ത അവസ്ഥയിലാണ്.
അങ്കമാലി എടക്കുന്ന് മാഞ്ഞൂരാന് വീട്ടില്‍ സന്ധ്യ ഉള്ളാടന്‍ സമുദായത്തില്‍പെട്ട നിര്ധനകുടുംബത്തില്പെട്ടതാണ്. അച്ഛന് ചെറുപ്പത്തിലേ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അമ്മ ഓമന കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. തൃശ്ശൂര്‍ ചേറൂര് ക്രൈസ്റ്റ്വില്ല പൂവര്ഹോമിലാണ് സന്ധ്യ ഹായ് സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അതുല്‍കൃഷ്ണ (9), അഭിനവ് (6), അനന്യ (4) എന്നീ മൂന്ന് മക്കളോടൊപ്പമാണ് സന്ധ്യ ജനസേവയില്‍ അഭയം തേടിയത്. ഇനി ഭര്‍ത്താവിനോടൊപ്പം ഒരിക്കലും ജീവിയ്ക്കുകയില്ലെന്നും തന്നെ മൃഗീയമായി പീഡിപ്പിച്ചതിനും വിവാഹമോചനത്തിനുമായി പോലീസില്‍ പരാതി നല്‍കുമെന്നും സന്ധ്യ പറഞ്ഞു.
സന്ധ്യയുടേയും മക്കളുടേയും നിസ്സഹായവസ്ഥ മനസ്സിലാക്കിയ ജനസേവ ചെയര്മാന് ജോസ് മാവേലി സന്ധ്യയ്ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുമെന്നും ഭര്‍ത്താവിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനുമുള്ള എല്ലാ സഹായവും നല്‍കുന്നതൊടൊപ്പം കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: