കൊച്ചി: ഇടുക്കിയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവന്ന് എറണാകുളം നഗരത്തില്‍ വിതരണം ചെയ്തു വന്ന മയക്കുമരുന്ന് ശൃംഖലയിലെ നാലുപേര്‍ സെന്‍ട്രല്‍ പോലീസ് പിടിയിലായി.
ഇടുക്കി കട്ടപ്പന അമ്പലക്കവല ഭാഗത്ത് ചക്കുങ്കല്‍ വീട്ടില്‍ സാംസണ്(38), കോഴിക്കോട് കോട്ടുളി വില്ലേജ് കുതിരവട്ടം പട്ടംപറമ്പ് ഭാഗത്ത കൃപ വീട്ടില്‍ അരുണ്‍(23), ഉദയംപേരൂര്‍ കൊച്ചുപള്ളി ഭാഗത്ത് മലമേല്‍ വീട്ടില്‍ ജിസ്മോന്(21), ആലുവ തായിക്കാട്ടുകര ഐഡിയല്‍ സ്കൂളിനടുത്ത് കുന്നുപുറത്ത് വീട്ടില്‍ ഷാരൂഖ്(21) എന്നിവരെയാണ് സെന്‍ട്രല്‍ സിഐ വൈ. നിസാമുദ്ദീന്‍ അറസ്റ്റ് ചെയ്തത്. എംജി റോഡില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
കട്ടപ്പന സ്വദേശിയായ സാംസണ് ആണ് സംഘത്തിന്റെ തലവന്‍. എല്‍ & ടിയിലെ കോണ്‍ട്രാക്ട് തൊഴിലാളിയായ സാംസണ് ഇടുക്കി ഭാഗത്തെ വന്‍കിട കച്ചവടക്കാരില്‍ നിന്ന് കഞ്ചാവ് ശേഖരിച്ച് എറണാകുളത്ത് എത്തിക്കുകയാണ് പതിവ്. സാംസന്റെ സ്ഥിരം ഇടപാടുകാരായ മുപ്പതോളം പേരെ പോലീസ് നിരീക്ഷിച്ചു വരികയാണ്.
മുമ്പ് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്തമായി നഗരത്തിലെ സ്കൂള്‍, കോളേജ് കാമ്പസുകളില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് നിറം പകരുന്നത് കഞ്ചാവും മയക്കുമരുന്നുകളും ആണെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് സിഐ മയക്കുമരുന്ന് വിതരണക്കാരെ തേടി ഇറങ്ങിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ചേര്‍ത്ത് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ സിറ്റിയിലെ പ്രമുഖ കോളേജുകളിലെ ചില ഉപഭോക്താക്കളുടെ സഹായത്തോടെയാണ് പ്രതികളുടെ താവളം കണ്ടെത്തിയത്.
തന്റെ ഇടപാടുകാരില്‍ ഒരു വിഭാഗം ഡ്രൈവര്‍മാരാണ് സാംസണ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ കുടുങ്ങുകയില്ല എന്നതാണ് കഞ്ചാവ് ഉപയോഗിക്കുവാന്‍ ഡ്രൈവര്‍മാരെ പ്രേരിപ്പിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.
പ്രതികളുടെ പക്കല്‍നിന്ന് 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ വിലപ്പെട്ട പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിശാന്തിനി, എറണാകുളം എസി റെക്സ് ബോബി അരവിന് എന്നിവരുടെ മേല്‍നോട്ടത്തില്‍ എറണാകുളം സെന്‍ട്രല്‍ സിഐ വൈ.നിസാമുദ്ദീന്‍, സീനിയര്‍ സിപിഒ ജോസഫ്, ഷാജി, മേഘനാഥന്, മോഹനന്, അനില്‍, ഉണ്ണി, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: