കൊച്ചി: പാലാരിവട്ടം മേല്‍പാലത്തിന്റെ ശിലാസ്ഥാപന ഉദ്ഘാനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. കൊച്ചിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം വളരെയധികം കാര്യങ്ങള്‍ ചെയ്തതായി അദ്ദേഹം പറഞ്ഞു. അത് കൊച്ചിയോട് കാണിക്കുന്ന പ്രത്യേക താത്പര്യത്തിന്റെ ഫലമായല്ല. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമെന്ന നിലയ്ക്ക് അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മള് നേടിയെടുക്കുന്ന വികസനമെല്ലാം സ്തംഭനാവസ്ഥയിലാകും. അത്കൊണ്ട്തന്നെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചേ മതിയാകൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിന്റെ ഭാഗമായാണ് മെട്രോ ഉള്‍പ്പെടെയുള്ള വികസനവും ദേശീയ പാതയിലെ നാല് മേല്പാലങ്ങളും അനുബന്ധ റോഡുകളും തുടങ്ങിയുള്ള വികസനത്തിന്റെ കാര്യത്തില്‍ മികച്ച പരിഗണന നല്‍കിയിട്ടുള്ളത്. അത് തുടര്‍ന്നും സര്‍ക്കാര്‍ ചെയ്യും. ഇടപ്പള്ളി മേല്‍പാലത്തിന്റെ നിര്‍മാണം നേരത്തെ ആരംഭിച്ചതാണ്. പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിച്ച് 18 മാസത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. ഓരോ വകുപ്പിനും നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മിഷന് 676 പദ്ധതി പ്രഖ്യാപിച്ചത്.
നമുക്ക് കഴിഞ്ഞ കാലങ്ങളില്‍ വളരെയേറെ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആ നഷ്ടങ്ങള്‍ നമുക്ക് തിരിച്ചെടുക്കണമെങ്കില്‍ സാധാരണ പോകുന്ന വേഗത്തില്‍ പോയാല്‍ മതിയാകില്ല. മരാമത്ത് വകുപ്പിന്റെ സ്പീഡ് കേരളപദ്ധതിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 10,000 കോടിയുടെ പദ്ധതികളാണ് കേരളത്തില്‍ നടപ്പാക്കുക. കഴിഞ്ഞ കാലത്തെ നഷ്ടം കൂടി നികത്തക്കവിധത്തില് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ വ്യക്തമായ കാഴ്ചപ്പാടോയാണ് സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വന്നാല്‍ വികസനവും തൊഴിലവസരവും സാമ്പത്തിക വളര്ച്ചയുമുള്പ്പെടെയുള്ള വലിയ മാറ്റങ്ങള്‍ ഉണ്ടാകും.
ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് മന്ത്രി കെ.ബാബു മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് പദ്ധതി വിശദീകരിച്ചു. എം.എല്‍.എമാരായ ബെന്നി ബെഹ്നാന്, ഡൊമിനിക്ക് പ്രസന്റേഷന്, ഹൈബി ഈഡന്, ലൂഡി ലൂയിസ്, ജി.സി.ഡി.എ ചെയര്മാന് എന്‍.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്.ബി.ഡി.സി.കെ എം.ഡി എ.പി.എം.മുഹമ്മദ് ഹനീഷ് നന്ദി രേഖപ്പെടുത്തി.
പാലാരിവട്ടം കാക്കനാട് റോഡ്ജംഗ്ഷന്റെ ഇരുഭാഗത്തേക്ക് 150 മീറ്റര്‍ നീളത്തില്‍ നാലു വരിപ്പാതയാക്കി നിര്‍മ്മിക്കുന്നതിനായി 52 സെന്റ് ഭൂമി ഏറ്റെടുക്കുന്നതിന് 16 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഫ്ളൈഓവര്‍ നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് തുക 47.70 കോടി രൂപയാണ്. മേല്‍പാലത്തിന്റെ നിര്‍മാണ ചുമതല ആര്.ബി.ഡി.സി.കെയ്ക്കാണ്. നാലുവരിഗതാഗതത്തിന് ഉതകുന്ന വിധത്തിലാണ് മേല്‍പാലം വിഭാവനം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: