ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി ജോക്കറെ പോലെയാണെന്ന സത്യം പറഞ്ഞ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടി. എച്ച്. മുസ്തഫയ്ക്കെതിരേ ഹൈക്കമാന്‍ഡ് ഒരക്ഷരം മിണ്ടിയിട്ടില്ല. സംസ്ഥാന നേതൃത്വം എടുത്ത നടപടിയെ മുസ്തഫ കാര്യമായെടുത്തിട്ടുമില്ല. അതുകൊണ്ടെല്ലാമായിരിക്കണം രാഹുല്‍ഗാന്ധിയ്ക്കും സംഘത്തിനുമെതിരേ കൂടുതല്‍ വിമര്‍ശനങ്ങള്‍ ദേശീയ തലത്തില്‍ത്തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. രാഹുല്‍ ജോക്കറാണെന്നു മാത്രമല്ല, രാഹുല്‍ സംഘമാകെ ദിശാബോധമില്ലാത്ത ജോക്കര്മാരാണെന്നാണ് വിമര്‍ശനം. പാര്‍ട്ടിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണക്കാര്‍ അവരാണെന്നു വിമര്‍ശിച്ച ഒരു നേതാവ് ഇക്കൂട്ടരെ ദിശാബോധമില്ലാത്ത തമാശക്കാര്‍ എന്ന് ആക്ഷേപിച്ചു.
ജോക്കര്മാര്ക്കും ഒരു ദിശാബോധമൊക്കെ ഉണ്ടാകണം. കാണികളെ ചിരിപ്പിക്കുക, രസിപ്പിക്കുക, ഷോ നഷ്ടമില്ലാതെ നടത്താന്‍ സഹായിക്കുക തുടങ്ങിയവ സര്‍ക്കസിലെ ജോക്കര്‍മാരുടെ ലക്ഷ്യമാണ്. എന്നാല്‍ ഇതുകൂടിയില്ലാത്ത തമാശക്കാരുടെ കാര്യമോ?
രാജസ്ഥാനിലെ സര്‍ദാര്‍ ഷഹറില്നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ഭന്‍വാര്‍ ലാല്‍ ശര്‍മ്മ പരസ്യ പ്രസ്താവന നടത്തിയതിങ്ങനെ, ”രാഹുല്‍ ഗാന്ധിക്ക് ദിശാബോധമില്ലാ നയവുമില്ല. രാഹുലും അദ്ദേഹത്തിന്റെ ഉപദേശകരുമാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണക്കാര്‍. രാഹുലിന് ബഹുജന പിന്തുണ ഇല്ലേയില്ല,” ലാല്‍ പറഞ്ഞു.
ഭന്‍വാര്‍ ലാല്‍ സോണിയാ ഗാന്ധിയേയും വിട്ടില്ല. കോണ്‍ഗ്രസ് അദ്ധ്യക്ഷയായ സോണിയാ ഗാന്ധി മകനോടുള്ള സ്നേഹം മാറ്റിവെച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം. കോണ്‍ഗ്രസിന്റെ രാജസ്ഥാനിലെ തൂത്തെറിയപ്പെട്ട തെരഞ്ഞെടുപ്പു പ്രകടനം വിലയിരുത്തുകയായിരുന്നു ലാല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം നേരിട്ട കോണ്‍ഗ്രസിന് പൊതു തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ്ണ പരാജയമാണ് അനുഭവിക്കേണ്ടിവന്നത്. കേരള നേതാവ് ടി.എച്ച്. മുസ്തഫയുടെ ജോക്കര്‍ പ്രയോഗത്തിനു പിന്നാലെയാണ് ഈ വിമര്‍ശനം വന്നത്.
രാജസ്ഥാന് പിസിസി അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റിന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി തോല്‍വിക്ക് കാരണമായി മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും ചെറു നേതാക്കള്‍ കുറ്റപ്പെടുത്തി.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനുള്ളില്‍ ഉരുള്‍ പൊട്ടല്‍ തുടങ്ങിക്കഴിഞ്ഞു. മിസോറാമില്‍ അഞ്ചുവട്ടം മുഖ്യമന്ത്രിയായ ലാല്‍ തന്‍ഹാവാല പാര്‍ട്ടി പ്രവര്‍ത്തകരോടു വിശദീകരിച്ചത് പാര്‍ട്ടിയുടെ ദുഷ്പ്രവൃത്തികളാണ് ഈ പരാജയത്തിനു കാരണമായതെന്നാണ്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പ്രത്യക്ഷത്തില്‍ കുറ്റപ്പെടുത്താന്‍ തന്‍ഹാവാല തയ്യാറായില്ല. പകരം മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെയും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരേയുമാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. അയ്യര്‍ മോദിയെ വ്യക്തിപരമായി വിമര്‍ശിച്ചതും ചായക്കടക്കാരന്റെ മകന് എന്നു വിശേഷിപ്പിച്ചതും പാര്‍ട്ടിക്കു വന്‍ തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് നേതാവ് വിശദീകരിച്ചു.
എന്നാല്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അപലപനീയമാണെന്ന് സച്ചിന് പൈലറ്റ് പ്രതികരിച്ചു. ഈ പ്രസ്താവനയുടെ പേരില്‍ ലാല്‍ ശര്‍മ്മക്കെതിരേ നടപടിയെടുക്കേണ്ടതാണ്. ഇക്കാര്യം ഞങ്ങള്‍ അടുത്ത ദിവസം ചര്‍ച്ചചെയ്യും, സച്ചിന് പറഞ്ഞു.
അതിനിടെ രാഹുലിനെതിരേയുള്ള ആരോപണങ്ങളും ആക്രമണങ്ങളും ലഘൂകരിക്കാന്‍ അതനിടെ ഹൈക്കമാന്‍ഡില്‍നിന്ന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നുണ്ട്. അംഗങ്ങള്‍ക്കും നേതാക്കള്‍ക്കും പരമാവധി പറയാന്‍ പാര്‍ട്ടിവേദികള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നാണ് നിര്‍ദ്ദേശം. പരസ്യ പ്രസ്താവനകള്‍ പാടില്ലെന്നും പാര്‍ട്ടി വേദികളില്‍ മാത്രം അഭിപ്രായം പറയാനുമാണ് സോണിയ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: