ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം ഏതു സമയവും ഏതു സ്ഥലത്തും ഏതു പ്രവര്‍ത്തനവും നടത്താന്‍ സജ്ജമാണെന്ന് വിശദീകരിക്കുന്ന ലഫ്. ജന. സഞ്ചീവ് ചാച്ര പറയുന്നു, പുതിയ സര്‍ക്കാരിന് സമാധാനം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് ഏറെ നന്നായിരിക്കുമെന്ന്. ജമ്മു കാശ്മീരിലെ നോര്‍ത്തേണ്‍ കമാന്റിന്റെ തലവനായ ചാച്ര പ്രവചിക്കുന്നത്, കാശ്മീരില്‍ സൈന്യത്തിന്റെ ആവശ്യമില്ലാത്ത ഒരു കാലം വരുമെന്ന്.
നിയന്ത്രണ രേഖയുടെ ചുമതലകൂടി നോക്കുന്ന ചാച്ര പറയുന്നത് കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ സേന യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടുവെന്നാണ്്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമാധാനം കൊണ്ടുവരുന്നെങ്കില്‍ അത് ഏറെ സ്വാഗതാര്‍ഹമാണെന്നു പറഞ്ഞ അദ്ദേഹം പക്ഷേ ”എന്റെ കര്‍ത്തവ്യം നിയന്ത്രണ രേഖ സംരക്ഷിക്കലാണ്, ഞാന്‍ അത് നിയുക്തമാകുന്ന കാലത്തോളം വീഴ്ചയില്ലാതെ തുടരും,” എന്നും വിവരിച്ചു.
? കഴിഞ്ഞ കുറച്ചു കാലമായി അസാധാരണമായ തോതില്‍ വെടിയൊച്ചയുണ്ടല്ലോ നിയന്ത്രണ രേഖയില്‍. കഴിഞ്ഞ വര്‍ഷം മാത്രം 150-ല്‍ പരം. എന്താണു കാരണം?
– വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് നിയതമായ അര്‍ത്ഥമുണ്ട്. അതിന്റെ തോതും ഇടവേളയും തീവ്രതയും ജമ്മു കാശ്മീരില്‍ നടക്കുന്ന നിഴല്‍ യുദ്ധവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. നിഴല്‍ യുദ്ധം നുഴഞ്ഞുകയറ്റമില്ലാതെ വിജയിക്കില്ല. എപ്പോള്‍ വെടിയൊച്ച ഉയരുന്നുവോ അപ്പോള്‍ നുഴഞ്ഞു കയറ്റവും നടക്കുന്നു. തെരഞ്ഞെടുപ്പു നടന്ന വര്‍ഷങ്ങളായതിനാല്‍ 2013-ലും 2014-ലും ഇതു രണ്ടും കൂടി.
? അതിര്‍ത്തിക്കപ്പുറത്തെ ഭീകര പരിശീലന ക്യാമ്പുകളെക്കുറിച്ച്. അവരുടെ പ്രവര്‍ത്തന തന്ത്രമെന്താണ്.
– ഇപ്പോഴും പരിശീലന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. മഞ്ഞുകാലം തുടങ്ങുമ്പോഴാണവര് ഇപ്പുറത്തേക്കു വരിക. ഇപ്പോഴും അതിനുള്ള ശ്രമങ്ങളുണ്ട്. അവര്‍ നിരാശിതരായാലും ശ്രമം തുടരും. പക്ഷേ അവരെ ഇങ്ങോട്ടു കടക്കാന്‍ ഞങ്ങള്‍ അനുവദിക്കാറില്ല.
? അതിര്‍ത്തിയിലെ തന്ത്രങ്ങള്‍ മാറ്റണമെന്ന് അഭിപ്രായമുണ്ടോ?
– നമ്മുടെ ജാഗ്രത കുറവാണെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷേ, അതിര്‍ത്തികളില്‍ പോരായ്മകളുണ്ട്. അത് നമ്മുടെ മനോധൈര്യം ഇല്ലാതാക്കാനവര് വിനിയോഗിക്കാറുണ്ട്. നാം ഏറെ പഠിച്ചു. നമ്മുടെ സാങ്കേതിക-ആയുധ സംവിധാനങ്ങള്‍ ശക്തമാക്കി. ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം, ശത്രുക്കള്‍ക്കെതിരേ നമ്മുടെ ഇച്ഛാനുസരണം നമുക്കിഷ്ടമുള്ള സമയത്തും സ്ഥലത്തും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സൈന്യം സന്നദ്ധമാണ്.
? ഇന്ത്യന്‍ സൈനികരെ പാകിസ്ഥാനില്‍ തലവെട്ടികൊന്ന സംഭവം
– അതൊരു കിരാത സംഭവമായി. നമ്മള് അതുചെയ്തവര്ക്കു തക്ക ശിക്ഷ കൊടുത്തു. എനിക്കുറപ്പാണ് അവരിനി അതാവര്‍ത്തിക്കില്ല.
? അതിര്‍ത്തിക്കപ്പുറത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് തക്ക തിരിച്ചടി കൊടുക്കാറുണ്ടോ?
– തീര്‍ച്ചയായും. പ്രതികരിക്കുകയല്ല, ശിക്ഷിക്കുകതന്നെയാണ് ചെയ്യുന്നത്്.
? ഈ സാഹചര്യത്തില്‍ പുതിയ സൗഹാര്‍ദ്ദ രാഷ്ട്രീയ നടപടികളെക്കുറിച്ച് എന്താണ് അഭിപ്രായം?
– പുതിയ ഭരണസംവിധാനത്തിന് സമാധാനം കൊണ്ടുവരാനായാല്‍ അതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ എന്റെ കര്‍ത്തവ്യം നിയന്ത്രണ രേഖ സംരക്ഷിക്കലാണ്, ഞാന്‍ അത് നിയുക്തമാകുന്ന കാലത്തോളം വീഴ്ചയില്ലാതെ തുടരും.
? ഭരണഘടനയുടെ 370-ാം വകുപ്പിനെക്കുറിച്ച് ഏറെ ചര്ച്ചചെയ്തുകേള്ക്കുന്നു. ഇത് സൈന്യത്തിന്റെ പങ്കിനെ ബാധിക്കുമോ
– ഇത് എന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. ഞങ്ങള്‍ക്ക് ഒരു കര്‍ത്തവ്യം ഏല്‍പ്പിച്ചിട്ടുണ്ട്. അത് ഏതു സാഹചര്യത്തിലും ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും.
? സായുധ സേനക്കുള്ള പ്രത്യേകാധികാരത്തെപ്പറ്റി എന്താണഭിപ്രായം?
– ഈ നിയമം സൈന്യത്തിന്റെ ശാക്തീകരണത്തിനു ഗുണമാണെന്നു പറയാം. ജമ്മു കാശ്മീര്‍ പോലുള്ള സ്ഥലത്ത് വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അതു സഹായകമാണ്. മനുഷ്യാവകാശ ലംഘനമില്ലാതെ സൈന്യം കര്‍ത്തവ്യം നിര്‍വഹിക്കുന്നിടത്തോളം സംസ്ഥാനത്ത് സമാധാനം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവും. ഇപ്പോള്‍ ഇവിടെ സമാധാനവും ശാന്തിയുമുണ്ട്. പക്ഷേ, സ്ഥിരമല്ല. ഈ അവസ്ഥ സ്ഥിരമാക്കാന്‍ അനുവദിക്കുക. അതിനു ശേഷം നിയമം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാം. അതിനു സമയം വരും. ജമ്മു കാശ്മീരില്‍ സൈന്യംതന്നെ വേണ്ടെന്നു വരുന്ന ഒരു കാലം ഉണ്ടാകും.
? അഫ്ഗാനില്‍നിന്ന് യുഎസ് സൈന്യം പിന്‍വാങ്ങുമ്പോള്‍ അതു കാശ്മീരില്‍ എങ്ങനെ ബാധിക്കും.
– ഈ പിന്‍വാങ്ങല്‍ ഞങ്ങള്‍ വളരെ കരുതലോടെ വീക്ഷിക്കുന്നു. നമ്മുടെ നുഴഞ്ഞുകയറ്റ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരിക്കെ നാം സജ്ജരായിരിക്കും. ഇതുവരെ സൂചനകള്‍ ഒന്നുമില്ല, പക്ഷേ നാം വെല്ലുവിളിയെ കരുതിയിരിക്കണം.
? ഇന്ത്യയുടെ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പര്യാപ്തമാണോ.
– പ്രശ്നം കാഴ്ചപ്പാടിലെ വ്യത്യസ്തകൊണ്ടാണ്. നാം നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. അതു നിശ്ചയിച്ചിരിക്കുന്ന വേഗത്തില്‍ നടക്കുന്നുണ്ട്.
? നോര്‍ത്തേണ്‍ കമാന്റ് നയിക്കുമ്പോള്‍ നേരിടുന്ന വെല്ലുവിളി എന്താണ്.
– നോര്‍ത്തേണ്‍ കമാന്റ് നയിക്കുക ശരിക്കും വെല്ലുവിളിതന്നെയാണ്. എന്നാല്‍ ഏറ്റവും മികച്ച സൈന്യ വിഭാഗം ഉണ്ടെന്നതാണ് മെച്ചം. നമ്മുടേത് ജനങ്ങള്‍ക്കു വേണ്ടിയുള്ള സൈന്യമാണ്. ഞങ്ങള്‍ ഏതു സമയത്തും ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു. അതാണ് ഏറെ സംതൃപ്തി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: