തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്നു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ്സിങ്. ഇതിനുള്ള അനുമതി തേടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വീണ്ടും സര്‍ക്കാരിനു കത്തു നല്കി. ഗതാഗതമന്ത്രിക്കാണു അദ്ദേഹം കത്തു നല്‍കിയത്. നേരത്തെ ഇതേ ആവശ്യമുന്നയിച്ചു കത്തു നല്‍കിയെങ്കിലും തെരഞ്ഞെടുപ്പു കഴിയട്ടെ എന്നായിരുന്നു അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ആര്യാടന് മുഹമ്മദ് പറഞ്ഞത്.
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഇക്കാര്യമുന്നയിച്ചു മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. അപ്പോഴും അനുകൂല പ്രതികരണമല്ല സര്‍ക്കാരില്‍ നിന്നും ഉണ്ടായത്. കര്‍ശന പരിശോധനയിലൂടെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടി സ്വീകരിച്ചു തുടങ്ങിയതോടെ ഹെല്‍മറ്റ് ധരിക്കാത്തവരുടെ എണ്ണം കുറഞ്ഞു. നഗരങ്ങളില്‍ 90%ത്തിലധികം പേരും ഹെല്‍മറ്റ് വയ്ക്കുന്നുണ്ടെന്നാണു മോട്ടോര്‍വാഹന വകുപ്പ് അധികൃതരുടെ കണക്ക്. എന്നാല്‍ ഗ്രാമപ്രദേശങ്ങളില്‍ പൊതുവെ പരിശോധന കുറവായതിനാല്‍ ഇത് 80% മാത്രമേ നടപ്പായിട്ടുള്ളു.
തെരഞ്ഞെടുപ്പു സമയത്തു പരിശോധന കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതു കര്‍ശനമാക്കിയിട്ടുണ്ട്. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിലൂടെ ഇരുചക്ര വാഹനക്കാര്‍ക്ക് ഉണ്ടാകുന്ന അപകടങ്ങളുടെ ആഘാതം കുറഞ്ഞിട്ടുണ്ടെന്നാണു വിലയിരുത്തല്‍. തലയ്ക്കു പരുക്കേല്‍ക്കാത്തതിനാല്‍ മരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണു പിന് സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തയാറെടുക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ നടപ്പാക്കാന്‍ സാധ്യമല്ല. അതിനാലാണു ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സര്‍ക്കാരിനെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: