തിരുവനന്തപുരം: ആറന്മുളയില് കെജിഎസ് ഗ്രൂപ്പ് നടപ്പാക്കാന്‍ ശ്രമിച്ചത് അമ്മയുടെ നെഞ്ചുപിളര്ന്നുള്ള വികസനമായിരുന്നെന്ന് കവി ഒ.എന്‍.വി. കുറുപ്പ്. പൈതൃക ഗ്രാമത്തിന് കുറുകെ കമ്പനി നികത്തിയ സ്ഥലം ടെലിവിഷനില്‍ കാണുമ്പോള്‍ ഹൃദയം പിളര് ക്കുന്ന വേദനയാണനുഭവപ്പെടുന്നതെന്നും കവി പറഞ്ഞു. ഗൃഹസന്ദര്‍ശനത്തിനെത്തിയ കുമ്മനം രാജശേഖരന്റെയും സുഗതകുമാരിയുടെയും നേതൃത്വത്തിലുള്ള ആറന്മുള സംഘത്തോട് സംസാരിക്കുകയായിരുന്നു ഒ എന്‍ വി.
സുഗതകുമാരിയുടെ വസതിയില്‍ ചേര്‍ന്ന ആറന്മുള സമരസമിതിയുടെ തീരുമാനങ്ങള്‍ ഒ എന്‍ വിയെ അറിയിക്കാന്‍ എത്തിയതാണ് കുമ്മനവും സംഘവും. ആദ്യഘട്ട സമരം വിജയിച്ചെങ്കിലും എല്ലായ്പ്പോഴും ആറന്മുളയുടെ കാര്യത്തില്‍ ജാഗരൂകരാകണം. പുത്തന്കലത്തില് പുന്നെല്ല് പുഴുങ്ങുമ്പോഴുണ്ടാകുന്ന മണമാണ് ജീവിതത്തിലെ ഹൃദ്യമായ മണം. ആ മണം മറന്ന തലമുറയാണ് പ്രകൃതിയെ നശിപ്പിക്കുന്നത്. ഇന്ന് ഇതിനെക്കുറിച്ച് അവരോടു പറഞ്ഞാല്‍ ഇയാളൊരു കഞ്ഞിയാണെന്നു പറഞ്ഞ് അവര്‍ അധിക്ഷേപിക്കും. കവി ചൂണ്ടിക്കാട്ടി.
രോഗം ഭേദമായാല്‍ താനും ആറന്മുളയിലെത്തുമെന്ന് അദ്ദേഹം കുമ്മനം രാജശേഖരന് വാക്കു നല്കി. ആറന്മുളയിലേത് ചരിത്രസമരമാണ്. ഇത് രേഖകളില്‍ ഇടം പിടിക്കും. ശിവദാസന്‍ നായര്‍ എംഎല്‍എ തന്റെ ശിഷ്യനായിരുന്നെന്നും കവി പറഞ്ഞു. പഠിക്കുന്ന കാലത്ത് മര്യാദക്കാരനായിരുന്നു. ഇപ്പോഴെന്താണിങ്ങനെയെന്ന് മനസ്സിലാകുന്നില്ല. 108 ദിവസത്തെ സമരം ചരിത്രത്തിന്റെ ഏടില്‍ കോറിയിടാവുന്നതാണ്. സമരത്തില്‍ ആദ്യദിനം മുതല്‍ ജനപിന്തുണ ഏറുന്നതല്ലാതെ കുറഞ്ഞിട്ടില്ലെന്നും ഒ എന്‍ വി പറഞ്ഞു.
കലാകാരന്മാര്ക്ക് പ്രകൃതിയെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാകും. അല്ലാതെ സരിതാ കേസിനെക്കുറിച്ച് പറയാനല്ല സമയം. ഇത്തരം വിഷയങ്ങളില്‍ ഇടപെട്ടാല്‍ സാഹിത്യനായകന്മാരെ അവഹേളിക്കുക എന്നത് ചിലരുടെ വിനോദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ചിന്താഗതികളുള്ള രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ച ഒരു സമരം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് സുഗതകുമാരി പറഞ്ഞു. സെയിലന്റ്വാലി സമരസമയത്ത് പ്രകൃതിസ്നേഹികളും സാഹിത്യലോകവും മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആറന്മുളയില് രാഷ്ട്രീയ കൂട്ടുകെട്ടുകളുണ്ടായി സമരമുഖത്ത് അണിനിരന്നു. ഇനിയും അത് തുടരണമെന്ന് സുഗതകുമാരി ചൂണ്ടിക്കാട്ടി. ഒ എന്‍ വിയുടെ ചെറുമകള്‍ സുമി എല്ലാവര്ക്കും ലഡു വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: