തിരുവനന്തപുരം: നാടിന്റെ ഹരിതാഭ വര്‍ദ്ധിപ്പിക്കുന്നതിനും ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം പ്രാദേശികമായി പുഷ്ടിപ്പെടുത്തുന്നതിനുമായുളള ഹരിതശ്രീ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങും. പദ്ധതിയുടെ ഭാഗമായി അന്നേ ദിവസം രാവിലെ 10.30 മുതല്‍ 11.30 വരെയുളള ഹരിത മണിക്കൂറില്‍ (ഗ്രീന്‍ അവറില്‍) 10 ലക്ഷം വൃക്ഷത്തൈകള്‍ നടും.
വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുളളവര്‍ ഇതില്‍ പങ്കെടുക്കും. ഹരിതശ്രീ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിന് ഓരോ ജില്ലയിലും ഓരോ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ പദ്ധതിയുടെ മേല്‍നോട്ടവും വിവിധ വകുപ്പുകളുടെ ഏകോപനവും ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ യൂണിറ്റുകള്‍, വനവികസന ഏജന്‍സികള്‍, എന്‍എസ്എസ്, എന്‍സിസി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, തപാല്‍ വകുപ്പ്, പോലീസ് വകുപ്പ്, ഇന്ത്യന്‍ നേവി, ആര്‍മി, റയില്‍വേ, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മതസംഘടനകള്‍, വ്യവസായ സംരംഭങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ ഈ സംരംഭവുമായി സഹകരിക്കും.
നടുന്ന ഓരോ തൈയുടേയും വിശദവിവരങ്ങള്‍ ഒരു രജിസ്റ്ററിലാക്കി സൂക്ഷിക്കും. തൈയുടെ വളര്‍ച്ചയും, ആരോഗ്യവും പ്രത്യേക നിരീക്ഷിച്ച് വിലയിരുത്തും. പദ്ധതിയുടെ ജില്ലാതല അധികാരിക്കായിരിക്കും ഇതിന്റെ ചുമതല. ഈ പദ്ധതിയില്‍ ഭാഗഭാക്കാവുന്നതിനും സഹകരിക്കുന്നതിനും അതതു ജില്ലകളിലെ സാമൂഹ്യവനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായി ബന്ധപ്പെടാം. വിശദാംശങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. പദ്ധതിയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുവാന്‍ താല്പര്യമുളളവര്ക്ക് ംംം.ളമരലയീീസ.രീാ/വമൃശവേമ്ലലസലൃമഹമ എന്ന സൈറ്റില്‍ പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: