കൊച്ചി: വ്യക്തികള്‍ക്ക് ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം ഹനിക്കുന്ന തരത്തിലുള്ള മുന്‍കരുതല്‍ അറസ്റ്റുകള്‍ക്ക് താന്‍ വ്യക്തിപരമായി ഏതിരായിരുന്നുവെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ ആഭ്യന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തശേഷം തന്റെ ഈ നിലപാടില്‍മാറ്റം വന്നിട്ടുണ്ടെന്നും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ ഇത്തരത്തിലുള്ള ശക്തമായ നടപടികള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാപ നിയമപ്രകാരം നടപടിസ്വീകരിക്കുമ്പോള് ഒരു വ്യക്തിക്ക് ഭരണഘടന നല്കുന്ന സ്വാതന്ത്ര്യവും അവകാശവുമാണ് നിഷേധിക്കുന്നതെന്നതിനാല് ഈ നിയമം നടപ്പാക്കാമ്പോള്‍ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹര്‍ത്താലില്‍ പങ്കെടുക്കുകയും പണിമുടക്കിലേര്പ്പെടുകയും ചെയ്തതിന്റെ പേരില്‍ കേസില്‍ ഉള്‍പ്പെടുന്നവര്‍ ഇത്തരത്തില്‍ മൂന്നുതവണ കേസിലുള്‍പ്പെട്ടാല്‍ അവരെ കാപ നിയമപ്രകാരം മുന്‍കരുതല്‍ തടങ്കലിലാക്കുന്നപ്രവണത ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കാപ നിയമപ്രകാരമുള്ള കരുതല്‍ തടങ്കല്‍ നടപ്പാക്കുന്നതു സംബന്ധിച്ച അപേക്ഷകളിന്മേല് ജില്ല കളക്ടര്‍മാര്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും അതുപോലെ കാപപ്രകാരം കരുതല്‍തടങ്കലിന് വിധേയമാവുന്നവര്‍ക്ക് അവരുടെ ഭാഗം കാപ ബോര്‍ഡിനുമുന്നില്‍ വാദിക്കുന്നതിന് ആവശ്യമെങ്കില്‍ നിയമസഹായം ലഭ്യമാക്കുന്നതിന് നടപടിസ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: