കൊച്ചി: വൃത്തിഹീനമായ ചുറ്റുപാടുകളില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന. പെരുമ്പാവൂര്‍ മേഖലയില്‍ ആറ് ലേബര്‍ ക്യാമ്പുകള്‍ പൂട്ടിച്ചു. കളമശ്ശേരിയില്‍ ഒരു ക്യാമ്പ് പൂട്ടിച്ചു. പെരുമ്പാവൂര്‍ നഗരസഭയിലെ വല്ലത്ത് രണ്ട് ലേബര്‍ ക്യാമ്പുകളും, രായമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാല് ലേബര്‍ ക്യാമ്പുകളുമാണ് അധികൃതര്‍ പൂട്ടിച്ചത്. ജില്ല മെഡിക്കല്‍ ഓഫീസറാണ് നടപടി സ്വീകരിച്ചത്. പെരുമ്പാവൂര്‍ മേഖല പകര്‍ച്ചവ്യാധി ഭീഷണി നേരിടുന്നതായി ‘ജന്മഭൂമി’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ രാവിലെയാണ് ആരോഗ്യവകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയത്. പെരുമ്പാവൂര്‍ നഗരസഭയില്‍ വല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെ.ജെ. പ്ലൈവുഡ്, ഫാത്തിമ പ്ലൈവുഡ് എന്നി സ്ഥാപനങ്ങളോട് ചേര്‍ന്നുള്ള ലേബര്‍ ക്യാമ്പുകളും രായമംഗലം പഞ്ചായത്തില്‍ പുല്ലുവഴി പുത്തുരാന്‍ കവലയില്‍ മാലില്‍ സോമന്റെ ഉടമസ്ഥതയിലുള്ള ലേബര്‍ ക്യാമ്പ്, വട്ടക്കാട്ടുപടി ആഷിക് പ്ലൈവുഡ്സിനോടും, കമ്പനിപ്പടിയില്‍ ഫൈബര്ക്യൂന് കമ്പനിയോട് അനുബന്ധിച്ചുമുള്ള ലേബര്‍ ക്യാമ്പുകളുമാണ് പൂട്ടിയത്.
ജില്ലയില്‍ ഇരുപത് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. അഞ്ച് പേര് താമസിക്കേണ്ട മുറികളില്‍ ഇരുപതോളം പേരാണ് തിങ്ങിപ്പാര്‍ക്കുന്നത്. നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള യാതൊരു സൗകര്യവും ഇല്ല. വൃത്തിഹീനമായ ചുറ്റുപാടുകളിലാണ് ഭൂരിഭാഗം തൊഴിലാളികളും താമസിക്കുന്നത്. ഇവരുടെ അടുക്കളകളെല്ലാം മാലിന്യ കൂമ്പാരമാണ്. അഴുകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിറഞ്ഞ് ദുര്ഗ്ഗന്ധമയമാണ് അന്തരീക്ഷം.
ചില ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പുകയില ഉല്പന്നങ്ങളും ആരോഗ്യ വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. വല്ലത്ത് നിന്നും പുകയില ഉല്പന്നവുമായി പിടിയിലായ അന്യസംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂര്‍ പോലീസിന് കൈമാറി. പൂട്ടിയ ക്യാമ്പുകളിലെല്ലാം വൃത്തിഹീനമായ ചുറ്റുപാടുകള്‍ നീക്കം ചെയ്ത് ആരോഗ്യ വകുപ്പിന്റെ അനുമതി വാങ്ങിയശേഷമെ പ്രവര്‍ത്തനം ആരംഭിക്കാവൂയെന്നാണ് നിര്‍ദ്ദേശം. രായമംഗലം പഞ്ചായത്തില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബാബു കുര്യാക്കോസ്, ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: