‘അതു മാത്രം പറയരുത്’ (മാധ്യമം- മെയ് 24- കെ.ഇ.എന്‍). വാക്കിന് വില കല്‍പ്പിക്കേണ്ടതില്ലെന്നു മാത്രം പറയരുത്. വാക്ക് പാലിക്കേണ്ടതില്ലെന്നും പറയരുത്. വാഗ്ദാനലംഘനം കൊടിയ പാപമല്ലയോ? വാക്കിനും വാഗ്ദാനത്തിനും പ്രഖ്യാപനത്തിനും സത്യപ്രതിജ്ഞയ്ക്കും വിലയില്ലാതെ വന്നാല്‍ എത്ര ഭയാനകമായിരിക്കും ഫലം!
വാക്കിനെ ദേവതയായി കല്‍പ്പിച്ച സംസ്കാരമാണ് ഭാരതത്തിന്റേത്. വാക്ക് അഗ്നിയാണെന്ന് വേദം. ആ അഗ്നി വാക്ദോഷികളെ ഭസ്മമാക്കും എന്നതിന് ചരിത്രത്താളുകള്‍ സാക്ഷ്യം വഹിക്കുന്നു. വാക്ക് പാലിക്കുവാന്‍ ഏതറ്റം വരെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും മുള്‍വഴിയിലൂടെ പോയവരാണ് ഭാരതസംസ്കാരത്തെ സമ്പന്നമാക്കിയത്.
വാക്കിനെ കുറിച്ചാണല്ലോ ഇന്നും വക്കാണം! ഇടുക്കിയിലെ എം.എം. മണിയുടെ വാക്ക് പാളിയതും ‘നികൃഷ്ടജീവി’, ‘ചെറ്റ’, ‘പരനാറി’ പ്രയോഗങ്ങളും ഇന്നലെകളിലെ കഥകളാണെങ്കില്‍, ആര്. ബാലകൃഷ്ണപിള്ളയുടെ രാജിയില്‍ കലാശിച്ച ‘പഞ്ചാബ് മോഡല്‍’ പ്രസംഗവും ”ബലാത്സംഗവും ചായ കുടിയും’ സംബന്ധിച്ച ഇ.കെ. നായനാരുടെ താരതമ്യഹാസ്യവും ഏറെ പഴയതല്ല. സരിതയുടെ ‘മൊഴി’ ആര്‍ക്കെല്ലാം കുഴിയാവുമെന്ന ഉല്‍ക്കണ്ഠയിലുമാണ് കേരളം. വാക്കുകള്‍ക്ക് പ്രസക്തി കല്പ്പിക്കേണ്ടെന്നാണെങ്കില് ഈ ബഹളമെല്ലാം എന്തിന്?
ഡോ. യു.ആര്. അനന്തമൂര്‍ത്തി പറഞ്ഞ വാക്ക് പാലിക്കണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതെങ്ങനെ തെറ്റാവും? വാക്കുകള്‍കൊണ്ട് ‘ജ്ഞാനപീഠം’ നേടിയ അദ്ദേഹത്തിന് താന്‍ പറഞ്ഞ വാക്കിന്റെ അര്ത്ഥമറിയില്ലെന്നു കരുതാമോ? നരേന്ദ്രമോദി ജയിച്ചാല്‍ താന്‍ ഇന്ത്യവിടും എന്ന് അദ്ദേഹം തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചു. വാര്‍ത്താമാധ്യമങ്ങള്‍ ആ പ്രഖ്യാപനം ജനങ്ങളെ അറിയിച്ചു. തങ്ങളുടെ പ്രിയ സാഹിത്യകാരന് ഇന്ത്യവിട്ട് പോവാതിരിക്കട്ടെ എന്ന് കര്‍ണ്ണാടകത്തിലെ പോലും അദ്ദേഹത്തിന്റെ സാഹിത്യ ആസ്വാദകര്‍ കരുതിയില്ല! അവര്‍ മോദിയെ തുണച്ചു. മോദി ഒരിടത്തല്ല, രണ്ടിടത്ത് മഹാവിജയം നേടുക മാത്രമല്ല, കേവല ഭൂരിപക്ഷത്തിനുവേണ്ടതിലും അംഗബലത്തോടെ പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്തു. ഇനി വാക്കുപാലിക്കേണ്ടത് അനന്തമൂര്ത്തിയാണെന്ന് ജനങ്ങള്‍ പറഞ്ഞാല്‍ അവരെയെന്തിന് കുറ്റപ്പെടുത്തണം? മോദിയുടെ വിജയപ്രഖ്യാപനം വരുന്നതിനു മുമ്പ് തന്റെ പഴയവാക്കും പ്രഖ്യാപനവും വെറും വികാരവിക്ഷോഭത്തിന്റെ പ്രകടനം മാത്രമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നത് വേറെ കാര്യം.
താല്ക്കാലികമായ വികാര വിക്ഷോഭം മാപ്പ് അര്‍ഹിക്കുന്ന ഒന്നാണെങ്കില് ആ മാപ്പ് അനന്തമൂര്‍ത്തിക്കു മാത്രമായി എന്തിനാണ് കെ.ഇ.എന്‍ സംവരണം ചെയ്യാന്‍ ശ്രമിക്കുന്നത്? മുമ്പ് കണ്ടതില്‍ നിന്നൊക്കെയും വ്യത്യസ്തനായി വിതുമ്പുകകൂടി ചെയ്യുന്നൊരു മോദിയെയാണ് പാര്‍ലമെന്റില്‍ ഇന്ത്യ കണ്ടത് എന്ന് വലിയൊരു കണ്ടെത്തല്‍ പോലെ അവതരിപ്പിച്ചിരിക്കുകയാണല്ലോ തന്റെ ലേഖനത്തില്‍ കെ.ഇ.എന്‍. മോദിക്ക് മനുഷ്യഹൃദയമാണുള്ളത്. അദ്വാനിയുടെ വാക്കുകള്‍ കേട്ട് മോദി വിതുമ്പിപ്പോയിരുന്നില്ലെങ്കില് ‘മാധ്യമ’ത്തിനും തല്‍പ്പരകക്ഷികള്‍ക്കും അതൊരു വന്‍ ചാകരയാകുമായിരുന്നു ഇല്ലേ? ആ ചാകര മോദിയുടെ കണ്ണീര്കണത്തില് ഒഴുകിപ്പോയി എന്നത് അത്ഭുതമുളവാക്കുന്നു. മനുഷ്യനന്മയില് നിന്നുയര്‍ന്ന ദുഃഖം മോദി മുമ്പും പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ, അത് വാക്കുകളിലായിരുന്നു. വാക്കിന് അര്‍ത്ഥം വേണ്ടെന്ന് കരുതുന്നവര്‍ നിയതമായ അര്‍ത്ഥം ചോര്‍ത്തിക്കളഞ്ഞ് അവ വളച്ചൊടിച്ചു.
ജനാധിപത്യ ശക്തികള്‍ക്ക് ആദ്യം വേണ്ടതും പിന്നീട് വേണ്ടതുമെല്ലാം നിര്‍ദ്ദേശിക്കുന്ന ‘മാധ്യമ’ ലേഖകന്‍ കെ.ഇ. എന്നോട് ഒന്നു ചോദിക്കട്ടെ: ജനാധിപത്യശക്തി തന്നെയല്ലേ മോദിയുടെ വിജയത്തിനും അടിസ്ഥാനമായത്? ജനാധിപത്യ പ്രക്രിയയിലൂടെയല്ലേ മോദിയും ബിജെപിയും എന്‍ഡിഎയും ഈ രാജ്യത്ത് അധികാരത്തിലെത്തിയിരിക്കുന്നത്? ഫാസിസം കടന്നുവരുന്ന വഴികള്‍ അടയ്ക്കപ്പെടുക തന്നെ വേണം. തന്റെ വാദഗതിയും വിശ്വാസവുമാണ് ശരി എന്ന ഹുങ്കും അതിനോട് പങ്കുചേരാത്തവരുടെ ചങ്കിനു നേരെ തിരിയുന്നതുമല്ലേ യഥാര്‍ത്ഥ ഫാസിസ്റ്റ് പ്രവണത? അത് ഒഴിവാക്കപ്പെടുകതന്നെ വേണം. മാനവികതയ്ക്കുവേണ്ടി വിട്ടുവീഴ്ച ചെയ്യുവാനും വിശാല ഐക്യവേദി വികസിപ്പിച്ചെടുക്കുവാനും അത് കൂടിയേതീരൂ.
പൗരജീവിത സാധ്യതകളെ വെല്ലുവിളിക്കുന്ന വരികള്‍ ‘ജന്മഭൂമി’ ലേഖനത്തില്‍ (ഇനി ഭാരതത്തിന്റെ വസന്തകാലം-മെയ് 20) കണ്ടെത്തിയ കെ.ഇ എന്റെ കണ്ണുകള്‍ ‘ഗ്ലൂക്കോമ’ വിദഗ്ധന്‍ പരിശോധിക്കേണ്ടിവരും. മുന്നണി രാഷ്ട്രീയവും അതിന്റെ ‘മിനിമം പരിപാടി’കളും രാഷ്ട്രീയ കക്ഷികളുടെ തനിമയും സാധ്യതകളും ശോഷിപ്പിച്ചതിന്റെ ഉദാഹരണവും ചുറ്റും കാണുവാന്‍ ആര്‍ക്കും കഴിയും. ”എല്ലാ കൂട്ടരും ഒരുപോലെ” എന്ന് രാഷ്ട്രീയക്കാരെ നോക്കി സാധാരണക്കാരന് പറയാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. പുറമേയ്ക്ക് പ്രീണന അജണ്ടയും ഉള്ളില്‍ രഹസ്യ അജണ്ടയുമായി കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുന്നവരും കലക്കി മീന്‍പിടിക്കുന്നവരും കുറവാണോ, അതോ ഏതെങ്കിലും കക്ഷിയില്‍ മാത്രമാണോ ഇത് ഉള്ളത്? ബിഷപ്പ് ഹൗസും പാണക്കാടും മന്നം സമാധിയും മറ്റും തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കിയവര് അവിടങ്ങളിലെ യഥാര്‍ത്ഥ ഭക്തന്മാരാണെന്നാണോ കെ.ഇ.എന്‍ കരുതുന്നത്?
നാട്ടുനടപ്പിന്റെയും മര്യാദയുടെയും പേരില്‍ പരസ്പരം കല്യാണം കൂടുന്നതുപോലും അത്ര നല്ലതല്ല എന്ന് ഇവിടെയാരും പറഞ്ഞിട്ടില്ല. വാജ്പേയി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടനെ ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി ഇ.എം.എസിന്റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പറന്നെത്തിയത് മറന്നുപോയോ? അടിയന്തരാവസ്ഥയുടെ ജയില്‍ നാളുകളില്‍ ഉമ്മര്‍ ബാഫക്കിത്തങ്ങള്ക്ക് കെ.ജി. മാരാര്‍ തടവുമുറിയില്‍ ഒരു കൈ സഹായമായിരുന്നത് മറന്നുപോയോ? രാഷ്ട്രീയ അയിത്തവും വേദി പങ്കിടാന്‍ വൈമനസ്യവും പുലര്‍ത്തിപ്പോന്നവര്‍ ആരെല്ലാമാണ്? ഗുജറാത്ത് മുഖ്യമന്ത്രിയെ കണ്ടതിന്റെ പേരില്‍ വിശദീകരണ നോട്ടീസിന് ആ മന്ത്രി കേരളത്തില്‍ മറുപടി കൊടുക്കേണ്ടിവന്നു. പ്രധാനമന്ത്രി മോദിയെ ഔപചാരികമായി ഫോണില്‍ അഭിനന്ദനമറിയിക്കാന്‍ പോലും സോണിയാഗാന്ധിയും ഇങ്ങിവിടെ ഉമ്മന്‍ചാണ്ടിയും ഉടന്‍ തയ്യാറായോ? കൃത്യാന്തരബാഹുല്യം കാരണം കെപിസിസി പ്രസിഡന്റായുള്ള സുധീരന്റെ സ്ഥാനാരോഹണമുഹൂര്ത്തത്തില് വിട്ടുനിന്ന ഉമ്മന്‍ചാണ്ടി മോദിയുടെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. അന്യകക്ഷിയില്പ്പെട്ടവര്ക്ക് വിവാഹത്തിന് പെണ്ണിനെ നല്‍കാതിരിക്കുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ സജീവമായ കേരളത്തില്‍ വെച്ചാണ് നാട്ടുനടപ്പിന്റെയും മര്യാദയുടെയും പതംപറയല്‍!
”അഞ്ജനമെന്നത് ഞാനറിയും മഞ്ഞള്‍ പോലെ വെളുത്തിരിക്കും” എന്ന മട്ടില്‍ അന്യപാര്‍ട്ടി പ്രതിനിധികള്‍ ധൃതിയില്‍ വന്ന് രണ്ട് വാക്കു പറഞ്ഞ് പൊടുന്നനേ പോയാല്‍ അനുശോചനയോഗങ്ങളും അനുമോദന യോഗങ്ങളും പൗരജീവിത സാധ്യതകളെ സമ്പുഷ്ടീകരിക്കുമോ? അതിനെല്ലാമപ്പുറം അര്ത്ഥവത്താവേണ്ടതല്ലേ അനുമോദന- അനുശോചനയോഗങ്ങള്‍?
വാക്കുകള്‍ അറിവില്‍ നിന്നും മനസ്സിന്റെ ആഴങ്ങളില്‍ നിന്നും ഉത്തരവാദിത്വ ബോധത്തോടെയും പ്രതിബദ്ധതയോടെയും ഉച്ചരിക്കുന്നതു തന്നെയാണ് അഭികാമ്യം. നമ്മുടെ നേതാക്കന്മാരുടെയും സാംസ്കാരിക നായകന്മാരുടെയും വാക്കുകളും അങ്ങിനെയാവേണ്ടതില്ലേ? വേണ്ട എന്നു മാത്രം പറയരുതേ. അതു മാത്രം പറയരുത്.
സി.എം. കൃഷ്ണനുണ്ണി
പ്രതികരിക്കാൻ ഇവിടെ എഴുതുക: