ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ തന്നെ ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ ജമ്മുകാശ്മീരിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദൃശ്യമാകുന്നത് പ്രകടമായ മാറ്റം. സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിപക്ഷവും ഇത്തവണ ബിജെപിക്കൊപ്പമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് മൊത്തം ലഭിച്ച വോട്ടിലുമധികം ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ജമ്മുകാശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ അനുഛേദം 370 പുന:പരിശോധിക്കുമെന്ന നരേന്ദ്രമോദിയുടെ വാക്കുകള്‍ അംഗീകരിച്ച ജമ്മുകാശ്മീര്‍ ജനത ആറു ലോക്സഭാ സീറ്റുകളില്‍ മൂന്നും നല്കി ബിജെപിക്കൊപ്പം നില്‍ക്കുകയാണ്. ലോക്സഭാ സീറ്റുകളില്‍ ബിജെപി നേടിയ വോട്ടുകളുടെ കണക്കുകള്‍ ജമ്മുകാശ്മീരിലെ പ്രാദേശിക പാര്‍ട്ടികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്.
ലഡാക്ക്, ജമ്മു, ഉധംപൂര്‍ എന്നീ ലോക്സഭാ സീറ്റുകളിലാണ് ബിജെപി ഇത്തവണ വിജയിച്ചത്. അനുഛേദം 370 സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രിയായ ഡോ. ജിതേന്ദ്രസിങ് ഉധംപൂരില്‍ നിന്നുള്ള ലോക്സഭാംഗമാണ്. കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഗുലാംനബി ആസാദിനെ 60,976 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഡോ.ജിതേന്ദ്രസിങ് പരാജയപ്പെടുത്തിയത്. ഇവിടെ ജിതേന്ദ്രസിങ്ങിന് 4,87,369 വോട്ടുകളും ഗുലാംനബി ആസാദിന് 4,26393 വോട്ടുകളുമാണ് ലഭിച്ചത്.
ബിജെപി ജയിച്ച ജമ്മുവില്‍ ബിജെപി സ്ഥാനാര്‍ത്ഥി ജുഗല്‍ കിഷോറിന് 2,57,280 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായി. ഇവിടെ ജുഗല്‍ കിഷോര്‍ 6,19,995 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിന്റെ മദന്‍ലാല്‍ ശര്‍മ്മയ്ക്ക് ലഭിച്ചത് 3,62,715 വോട്ടുകള്‍ മാത്രമാണ്. ലഡാക്കിലും ബിജെപി സ്ഥാനാര്‍ത്ഥി 3,11,11 വോട്ടുകള്‍ നേടി വിജയിച്ചു. ബാരാമുള്ള, ശ്രീനഗര്‍, അനന്ത്നാഗ് എന്നീ മൂന്ന് ലോക്സഭാ സീറ്റുകളിലും കൂടി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമെത്തിയ പിഡിപി,നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ ലഭിച്ച വോട്ടുകളേക്കാല്‍ രണ്ടര ലക്ഷത്തോളം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. അതായത് സംസ്ഥാനത്ത് പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നീ രണ്ടു സംഘടനകള്‍ക്കും ലഭിച്ചതിലുമധികം വോട്ടര്‍മാര്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയെന്നാണ്.
ജമ്മുകാശ്മീരിന് യാതൊരു പ്രയോജനവുമില്ലാത്ത അനുഛേദം 370-ാം വകുപ്പ് റദ്ദാക്കി സംസ്ഥാനത്തെ എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ ഭാഗമാക്കുന്നതിനുള്ള ബിജെപിയുടെ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഇത്തവണ ബിജെപിക്കൊപ്പമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇതു തന്നെയാണ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ വിഷമിപ്പിക്കുന്നതും. ജനങ്ങള്‍ ഇത്തവണ ഞങ്ങള്‍ക്കൊപ്പമാണെന്ന് ഒമര്‍ അബ്ദുള്ള മനസ്സിലാക്കണമെന്ന് ഡോ.ജിതേന്ദ്രസിങ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: