മുംബൈ: മഹാരാഷ്ട്ര സ്കൂളുകളുടെ പാഠപുസ്തകത്തിലും മാസ്റ്റര്‍ ബഌസ്റ്റര് സച്ചിന് ടെന്‍ണ്ടുല്‍ക്കര്‍ ഇടം പിടിച്ചു. നാലാം ക്ലാസിലെ പാഠ്യപദ്ധതിയിലാണ് ജീവിച്ചിരിക്കുന്ന ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ചുള്ള പാഠഭാഗം ഈ അദ്ധ്യയന വര്‍ഷം മുതല്‍ നിലവില്‍ വരുന്നത്.
മറാഠി, ഇംഗ്ലീഷ് എന്നീ ഭാഷാപഠന പുസ്തകത്തിലാണ് സച്ചിനെക്കുറിച്ചുള്ള പാഠം ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര സ്കൂള്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി രാജേന്ദ്ര ദര്‍ദ പറഞ്ഞു. സച്ചിനെക്കുറിച്ചുള്ള പാഠം കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായല്ല മഹാരാഷ്ട്രയിലെ കുട്ടികള്‍ ക്രിക്കറ്റ്താരത്തെക്കുറിച്ചുള്ള പാഠം പഠിക്കുന്നത്. ഇതിനുമുമ്പ് ചന്ദ്രകാന്ത് ഗുലബാറോ, സുനില്‍ ഗവാസ്ക്കര്‍ എന്നിവരും പാഠപുസ്തകങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഏത് ക്ലാസിലെ പാഠ്യപദ്ധതിയില്‍ സച്ചിനെക്കുറിച്ചുള്ള ഭാഗം ഉള്‍പ്പെടുത്തണമെന്ന് ബാലഭാരതി സമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു.
40-ാം വയസിലാണ് 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതം സച്ചിന് അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസമായ അദ്ദേഹം നല്ല മനുഷ്യസ്നേഹികൂടിയാണ്. യുവതലമുറയ്ക്ക് സച്ചിനില്‍നിന്ന് രാജ്യസ്നേഹവും ചുമതലയും പഠിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടെന്ണ്ടുല്ക്കറെ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ടത് രാജ്താക്കറെ നയിക്കുന്ന നവനിര്‍മ്മാണ്‍ സേനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: