കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ചോറ്റിയില്‍ നിര്‍മ്മിച്ച വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ക്രിസ്തീയ സുവിശേഷ ആരാധന നടത്തിപ്പ്. സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ആരാധന മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ബ്ലോക്ക് പഞ്ചായത്ത് വക ചോറ്റിയിലുള്ള രണ്ട് നിലമന്ദിരത്തിന്റെ മുകളിലത്തെ നിലയിലാണ് ആരാധന നടത്തിവന്നിരുന്നത്. വനിതകള്‍ക്കായി തൊഴില്‍ പരിശീലനത്തിന് ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കേന്ദ്രത്തില്‍ യാതൊരു പദ്ധതിയും തുടങ്ങാന്‍ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല.
പ്രാര്‍ത്ഥനാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവിടെ മതപരിവര്‍ത്തനത്തിനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഹിന്ദു ഐക്യവേദി പാറത്തോട് പഞ്ചായത്ത് സെക്രട്ടറി രാജേഷ് മുണ്ടക്കയം പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് പരിശോധന നടത്തി ആരാധനാ കേന്ദ്രം നടത്തിപ്പുകാരോട് സ്റ്റേഷനിലെത്താന്‍ അറിയിച്ചു. പരാതിക്കാരും ആരാധനാ കേന്ദ്രം നടത്തിപ്പുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധം ശക്തമായതോടെ ഇവിടെ നിന്നും പ്രാര്‍ത്ഥനാ കേന്ദ്രം മാറ്റാമെന്ന് എസ്. ഐ. മുന്‍പാകെ ഉറപ്പ് നല്കി. എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ പത്തു മുതല്‍ ഒന്നുവരെയാണ് പ്രാര്‍ത്ഥന നടത്തിയിരുന്നത്.
പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കേണ്ട കെട്ടിടം ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായി ആരാധന നടത്താന്‍ നല്‍കിയതാണ് പ്രതിഷേധത്തിന് കാരണമായത്. ആറ് മാസത്തേയ്ക്ക് 2500 രൂപ പ്രതിമാസ വാടകയിലാണ് ആരാധനാ കേന്ദ്രവുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കരാര്‍ ഉറപ്പിച്ചത്. സംഭവം വിവാദമായതോടെ ബ്ലോക്ക് പഞ്ചായത്ത് അധികൃതരും അങ്കലാപ്പിലായി.
ചോറ്റിയില്‍ നടത്താറുള്ള പൊതുപരിപാടികള്‍ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തിലാണ് നടന്നിരുന്നത്. സുവിശേഷക്കാര് കരാര്‍ ഉറപ്പിച്ചതോടെ പൊതുപാരിപാടികളുടെ നടത്തിപ്പിന് സ്ഥലം ലഭിക്കാത്ത അവസ്ഥയിലായി. അന്യമതത്തില്‍ നിന്നുമുള്ള നിരവധിയാളുകളെയാണ് പ്രലോഭിച്ച് മതംമാറ്റുന്നതിനായി ഇത്തരത്തിലുള്ള പ്രാര്‍ത്ഥനാ കേന്ദ്രത്തില്‍ എത്തിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ചിലയിടങ്ങളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള നിരവധി കേന്ദ്രങ്ങളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: