ആലുവ: മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ ഡിഎംആര്‍സി അധികൃതര്‍ ആലുവ നഗരസഭയിലേയും ചൂര്‍ണിക്കര പഞ്ചായത്തിലേയും വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.
ആലുവ ബൈപാസ് കവല മുതല്‍ കളമശ്ശേരി അതിര്‍ത്തിവരെയുള്ള അടഞ്ഞുപോയ തോടുകളുടേയും കാനകളുടേയും വിവരവും സംഘം ശേഖരച്ചു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കരുതല്‍ നടപടികളുടെ ഭാഗമായി അടഞ്ഞുപോയ കാനകളും തോടുകളും തുറക്കാനാണ് തീരുമാനം. ആലുവ മാര്‍ക്കറ്റ് ഭാഗത്തെ കാനകള്‍ ശുചീകരിച്ച് പുനഃസ്ഥാപിക്കും. ആലുവ ബാങ്ക് ജംഗ്ഷനില്‍ മഴവെള്ളം ഒഴുകി പോകുന്ന തോടും അടഞ്ഞിരിക്കുകയാണ്. അടിയന്തരമായി അവ ശുചിയാക്കാന്‍ തീരുമാനിച്ചു.
മൈനോട്ടില് ക്ഷേത്രത്തിനടുത്തുള്ള കാനകളും തോടുകളും ചെളി കോരി വൃത്തിയാക്കും. കൂടാതെ നിര്‍മാണത്തിനായി അടച്ച മൈനോട്ടില് ക്ഷേത്രത്തിലെ റോഡും തുറന്നുകൊടുക്കും. കഴിഞ്ഞ ദിവസം കമ്പനിപ്പടിയില്‍ യുവാവ് ബൈക്കപകടത്തില്‍ മരിച്ച സ്ഥലത്ത് മന്ദഗതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അത് വേഗത്തിലാക്കും. കൂടുതല്‍ സിഗ്നല്‍ ബോര്‍ഡുകളും ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനും തീരുമാനമായി. മെട്രോ അധികൃതര്‍ക്കൊപ്പം അന്‍വര്‍ സാദത്ത് എംഎല്‍എ ആലുവ നഗരസഭ ചെയര്മാന് എം.ടി.ജേക്കബ്, ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണന് എന്നിവരും സ്ഥലം സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: