കൊച്ചി: ഓട്ടോറിക്ഷകളില്‍ ഉദ്യോഗസ്ഥന്മാരോട് യാത്രക്കാരെന്ന നിലയില്‍ സഞ്ചരിച്ച് പരിശോധന നടത്താന്‍ നിര്‍ദ്ദേശം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്സിംഗിന്റേതാണ് നിര്‍ദ്ദേശം. മോട്ടോര്‍വാഹന ഉദ്യോഗസ്ഥര്‍ ഇന്നുമുതല്‍ എല്ലാ ദിവസവും ഒരു നിശ്ചിത സമയം രാത്രിയും പകലും ഓട്ടോറിക്ഷകളില്‍ യാത്രക്കാരെന്ന നിലയില്‍ സഞ്ചരിച്ച് പരിശോധന നടത്തണം. അധികതുക ഈടാക്കുന്നത്, യാത്രക്കാരോട് മോശമായ രീതിയില്‍ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നത്, സവാരിക്ക് വിളിച്ചാല്‍ വിസമ്മതിക്കുന്നത് എന്നീ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി വാഹനത്തിന്റെ നമ്പര്‍ നോട്ടുചെയ്ത് കര്‍ശനമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കുറ്റക്കാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍, പെര്‍മിറ്റ് സസ്പെന്ഷന്, 500 രൂപ മുതല്‍ 3000 രൂപവരെ പിഴ ചുമത്തല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുവാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പരിശോധന ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതിനാല്‍ പൊതുജനങ്ങള്‍ക്ക് എസ്എംഎസ് ആയും വാട്സ് അപ്പ് എന്ന മൊബെയില്‍ ഫോണ്‍ സാങ്കേതികവിദ്യയും വഴിയും താഴെ പറയുന്ന നമ്പറുകളില്‍ പരാതി അയക്കേണ്ടതാണ്. 8281786096, 8547639007, 8547639017. ഈ നമ്പറുകളില്‍ പരാതികള്‍ വിളിച്ചുപറയാതെ എസ്എംഎസ്/വാട്ട്സ് അപ് ആയി പരാതികള്‍ അയക്കുന്നതിന് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പരാതിയില്‍ വണ്ടിയുടെ നമ്പര്‍, യാത്ര പുറപ്പെട്ട സ്ഥലം, അവസാനിച്ച സ്ഥലം, പരാതിയുടെ സ്വഭാവം എന്നിവ എസ്എംഎസ്/വാട്ട്സ് അപ് പരാതിയില്‍ ചുരുക്കി ഉള്‍പ്പെടുത്തേണ്ടതാണ്. പരാതിപ്പെടുന്നവരുടെ വിശദവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: