കൊച്ചി: മാലിന്യനീക്കത്തിനായി നഗരസഭ വാങ്ങിയ ട്രക്കുകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പിടിവീഴും. 2008 ല്‍ നഗരസഭ വാങ്ങിയ 64 ആപ്പേ ട്രക്കുകളും ഉടനടി കണ്ടെത്തണമെന്ന നിര്‍ദ്ദേശം അടങ്ങിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരിക്കുന്നത്. ഈ ട്രക്കുകള്‍ എത്രയും വേഗം കണ്ടെത്തി അറ്റകുറ്റപ്പണികള്‍ നടത്തി മാലിന്യനീക്കത്തിനായി തുടര്‍ന്നും ഉപയോഗിക്കണമെന്ന് റിപ്പോര്‍ട്ട് പ്രകാരം നഗരസഭാ സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കും.
ട്രക്കുകള്‍ കാണാതായ സംഭവത്തില്‍ വീഴ്ചവരുത്തിയ നഗരസഭയുടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യും. എന്നാല്‍ ട്രക്കുകള്‍ കാണാതായതില്‍ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണ് അധികൃതര്‍. മാലിന്യനീക്കത്തിനായി കേരള സുസ്ഥിര നഗരവികസന പദ്ധതി പ്രകാരമാണ് 2008 ല്‍ ട്രക്കുകള്‍ വാങ്ങിയത്. ഏകദേശം 65 ലക്ഷം രൂപയോളം ചെലവഴിച്ച് നേടിയ ട്രക്കുകള്‍ സൗജന്യമായാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.
കുടുംബശ്രീക്ക് കൈമാറിയ ട്രക്കുകളില്‍ ചിലത് മറ്റ് ആവശ്യങ്ങള്‍ക്ക് ഓടുന്നുകാര്യം മേയറുടേയും സെക്രട്ടറിയുടേയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ മാലിന്യ നീക്കത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന ട്രക്കുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള സാമ്പത്തികം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇല്ലാത്തതിനാല്‍ അവര്‍ അത് അവഗണിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഏകദേശം 35 ലക്ഷം രൂപ ഇത്തരത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി വേണ്ടിവരുമെന്നും ട്രക്കുകളുടെ നടത്തിപ്പവകാശം കൗണ്‍സിലര്‍മാര്‍ക്ക് കൈമാറിയ സ്ഥിതിക്ക് ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നഗരസഭയ്ക്ക് സാധ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. 23 ട്രക്കുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്.
മഴക്കാലം അടുത്തതോടെ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കേണ്ട സന്ദര്‍ഭത്തിലാണ് മാലിന്യനീക്കത്തിനായുള്ള ട്രക്കുകള്‍ കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശരിയായ രീതിയില്‍ മാലിന്യം സംസ്കരിക്കുന്നതില്‍ നഗരസഭ പരാജയമാണെന്നാണ് പണ്ടേ ആരോപണമുള്ളതാണ്. ഈ സാഹചര്യത്തിലാണ് നഗരസഭയ കൈമാറിയ ട്രക്കുകളുടെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ല എന്നും അതിനാല്‍ അവ ഉപയോഗക്ഷമമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ട ചുമതല നഗരസഭയ്ക്കില്ലെന്നും പറഞ്ഞ് അധികൃതര്‍ കൈയൊഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: