കൊച്ചി: ചരിത്രപ്രസിദ്ധമായ അമേരിക്കന്‍ അടിമക്കച്ചവടത്തിന്റെ ഭീകരതകള്‍ അതീവതീവ്രമായി അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ ബ്രിട്ടീഷ് അമേരിക്കന്‍ ചലച്ചിത്രം “ട്വെല്‍വ് ഇയേഴ്സ് എ സ്ലേവ്” ഇന്ന് പ്രദര്‍ശിപ്പിക്കും. ഇന്നു (23.5.14) വൈകുന്നേരം 6.30-ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലെ മിനി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. എറണാകുളം ജില്ല ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി വെള്ളിയാഴ്ചകളില്‍ നടത്തിവരുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് ചലച്ചിത്രപ്രദര്‍ശനം.
സോളമന് നോര്‍ത്തപ് രചിച്ച “ട്വെല്‍വ് ഇയേഴ്സ് എ സ്ലേവ്” എന്ന ഓര്‍മക്കുറിപ്പിനെ ആധാരമാക്കിയുള്ള ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റീവ് മക്ക്വീന് ആണ്. സോളമന്റെ കഥയ്ക്ക് ജോണ്‍ റിഡ്ലി തിരക്കഥ രചിച്ചിരിക്കുന്നു. 1841-ല്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ നിന്നും അടിമക്കച്ചവടത്തിനായി തട്ടിക്കൊണ്ടുപോകപ്പെട്ട ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിയാണ് സോളമന്. ലൂസിയാനയിലെ പ്ലാന്റേഷന് ഉടമയ്ക്ക് വില്ക്കപ്പെട്ട വയലിനിസ്റ്റായ സോളമന്റെ പന്ത്രണ്ടു വര്‍ഷക്കാലത്തെ ജീവിതദുരന്തങ്ങളാണ് ചലച്ചിത്രത്തിനാധാരം. ചിവെറ്റെല്‍ എജിയോഫോര്‍ സോളമനായി വേഷമിട്ടിരിക്കുന്ന ചലച്ചിത്രം, ബ്രാഡ് പിറ്റിന്റെ നിര്‍മാണക്കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്.
വാഷിംഗ്ടണ്‍ ഡി.സി വരെ തങ്ങള്‍ക്കൊപ്പം യാത്രചെയ്താല്‍ സംഗീതജഞ്ഞനായി ജോലിനല്‍കാമെന്നു പറഞ്ഞ് അനുനയിപ്പിച്ച് സോളമനെ കൊണ്ടുപോയ രണ്ടുപേര്‍, അവിടെ അയാളെ അടിമവ്യാപാരത്തിനു വില്ക്കുന്നതില് നിന്നാണ് കഥ ആരംഭിക്കുന്നത്. ന്യൂ ഓര്‍ലിയന്‍സിലേയ്ക്ക് കപ്പല്‍മാര്‍ഗം അയയ്ക്കപ്പെട്ട സോളമന്റെ പേര് പ്ലാട്ട് എന്നാക്കി മാറ്റുന്നു. ക്രൂരമര്‍ദനങ്ങള്‍ക്കിരയായ സോളമന്, വില്യം ഫോര്‍ഡ് എന്ന പ്ലാന്റേഷന് ഉടമയ്ക്ക് വില്ക്കപ്പെടുകയാണ്.
അവിടുത്തെ നയപരമായ സമീപനങ്ങള്‍ സോളമനെ പ്രിയങ്കരനാക്കുന്നു. ഇത് അവിടുത്തെ ഓവര്‍സീയര്‍ ജോണ്‍ ടിബീറ്റ്സില് പകയുളവാക്കുന്നു. സോളമന്റെ രക്ഷയ്ക്കെന്നോളം എഡ്വിന് എപ്സ് എന്ന പേരുകാരന് സോളമനെ മറിച്ചുവില്‍ക്കുകയാണ് വില്യം ഫോര്‍ഡ്. എന്നാല്‍, അവിടെയും അയാളെ കാത്തിരുന്നത് വൈകാരികമായുള്ള ഒട്ടനവധി മുഹൂര്‍ത്തങ്ങളായിരുന്നു. അത്ഭുതകരമായ മോചനം വരെയുള്ള അടിമക്കഥയ്ക്ക് ഒട്ടേറെ ഭാവതീവ്രമായ സന്ദര്‍ഭങ്ങളാണ് പ്രേക്ഷകര്‍ക്കു സമ്മാനിക്കാനുള്ളത്. 2013 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം, മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡടക്കം ഒട്ടനവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചലച്ചിത്രപ്രദര്ശനത്തിലേയ്ക്കുള്ള ടിക്കറ്റുകള്‍ വൈകുന്നേരം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയേറ്ററില്‍ നിന്നും കരസ്ഥമാക്കാമെന്ന് ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 98463 222 99 എന്ന നമ്പരില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: