തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ തസ്തികയില്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനങ്ങള്‍ നടത്താതെ കെഎസ്ആര്‍ടിസി പുറംവാതില്‍ നിയമനങ്ങള്‍ തുടരുന്നു. റാങ്ക് ലിസ്റ്റുള്ളപ്പോള്‍ താത്കാലിക നിയമനങ്ങളും എംപാനല്‍ നിയമനങ്ങളും പാടില്ലെന്നും ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള ഹൈക്കോടതിവിധി കാറ്റില്‍പറത്തിയാണ് കെഎസ്ആര്‍ടിസി മുന്നോട്ടുപോകുന്നത്.
കെഎസ്ആര്‍ടിസിയിലെ വിവിധ ഡിപ്പോകളിലായി 3000ത്തിലേറെ ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ട്. എന്നാല്‍ ഈ ഒഴിവുകളൊന്നും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഡിപ്പോകളില്‍ നിന്നും ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ ഭാഷ്യം. എന്നാല്‍ കെഎസ്ആര്‍ടിസിയുടെ സംസ്ഥാനത്തെ ഒട്ടുമിക്ക ഡിപ്പോകളിലും നിരവധി ഡ്രൈവര്‍ തസ്തികകള്‍ ഒഴിവുണ്ടെന്ന് അതാത് ഡിപ്പോകളില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. കാസര്‍ഗോഡ് ഡിപ്പോയില്‍ മാത്രം 225 ഒഴിവുകളുണ്ട്. കൊല്ലം ഡിപ്പോയില്‍ 223 ഒഴിവുകളുണ്ട്. ആലപ്പുഴയില്‍ 163 ഉം വികാസ്ഭവനില്‍ 29ഉം പാപ്പനംകോട് 76 ഉം ഇടുക്കിയില്‍ 47 ഉം പേര്‍ക്കടയില്‍ 43 ഉം ഒഴിവുകളുണ്ട്. എന്നാല്‍ ഈ ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
വിവരാവകാശ നിയമപ്രകാരം 29 ഡിപ്പോകളില്‍ നിന്നുമാത്രം ലഭിച്ച കണക്കുകള്‍ പ്രകാരം 1421 ഒഴിവുകളുണ്ട്. ഈ കണക്കുകളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.
നിലവില്‍ ഡ്രൈവര്‍മാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. 19000 പേരുടെ ലിസ്റ്റിലുള്ളത്. ആറുമാസം കൂടി മാത്രമാണ് ഈ ലിസ്റ്റിന് കാലാവധിയുള്ളത്. എന്നാല്‍ ഇപ്പോഴും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കെഎസ്ആര്‍ടിസി തയ്യാറല്ല. ഇതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ രണ്ടാഴ്ചയ്ക്കകം പിഎസ്സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യണമെന്ന് ജനുവരി 21ന് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കോടതിവിധിയുണ്ടായിട്ടും നാളിതുവരെയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ തയ്യാറായിട്ടില്ല. നിലവില്‍ റാങ്ക് ലിസ്റ്റുണ്ടായിട്ടും എംപാനല്‍ നിയമനം നടത്തുന്ന കെഎസ്ആര്‍ടിസി അധികൃതര്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഹൈക്കോടതി വിധി നിലനിന്നിട്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: