കരുനാഗപ്പള്ളി: അമൃതപുരിയില്‍ മാതാഅമൃതാനന്ദമയീമഠത്തിനു സമീപം അനധികൃതകുരിശടി ഉയരുന്നതിനെതിരെ പ്രതിഷേധമിരമ്പി. സര്‍ക്കാര്‍ ഭൂമി കയ്യേറി കനാല്‍ നികത്തി നടത്തുന്ന കുരിശടി ഉടനടി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധമാര്‍ച്ചില്‍ ആയിരങ്ങള്‍ അണിനിരന്നു.
ക്ഷേത്രഭൂമിയും പൊതുസ്വത്തും കയ്യേറി കുരിശടികള്‍ നിര്‍മ്മിക്കുന്ന പ്രവണതയെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് പ്രതിഷേധമാര്‍ച്ചിനെ അഭിസംബോധന ചെയ്ത ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു. ക്രൈസ്തവസഭാ നേതൃത്വങ്ങള്‍ വ്യാപകമായി നടത്തുന്ന കൈയ്യേറ്റങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും എതിരായ വെല്ലുവിളിയാണ്. വള്ളിക്കാവിലെ കുരിശടി നിര്‍മ്മാണം ഹിന്ദുസമൂഹത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പ്രദേശത്ത് സിപിഎം, കോണ്‍ഗ്രസ് സംഘടനകള്‍ കുരിശടിക്ക് അനുകൂലമായി രംഗത്തെത്തിക്കഴിഞ്ഞു. ടിഎസ് കനാലിന്റെ കൈവഴി പൂര്‍ണമായും നികത്തിയാണ് അനധികൃത നിര്‍മ്മാണം നടക്കുന്നതെന്ന് അറിഞ്ഞിട്ടും പള്ളിയ്ക്ക് രാഷ്ട്രീയസംരക്ഷണം നല്‍കാനാണ് ഇക്കൂട്ടരുടെ നീക്കം. പഞ്ചായത്തിന്റെയോ റവന്യുവകുപ്പിന്റെയോ അനുമതിയില്ലാതെ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മതപ്രീണനത്തിന്റെ പേരില്‍ സംരക്ഷണം നല്‍കാനുള്ള നീക്കം അപലപനീയമാണെന്ന് ഹിന്ദുസംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
കുരിശടി നിര്‍മ്മാണത്തിനെതിരെ ജനകീയപ്രക്ഷോഭത്തിന്റെയും നിയമപോരാട്ടത്തിന്റെയും വഴി തേടുമെന്ന് ഹിന്ദുനേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: