കുമ്മനം രാജശേഖരന്
ആറന്മുള പൈതൃക സംരക്ഷണത്തിനായി ആരംഭിച്ച പ്രക്ഷോഭം അതിപ്രധാനമാണ്. ഇത്തരത്തില്‍ ഒരു സമരം കേരളത്തില്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. പ്രകൃതിക്കും മണ്ണിനും വെള്ളത്തിനും വായുവിനും വേണ്ടിയുള്ള നിരന്തരവും അചഞ്ചലവും വിട്ടുവീഴ്ചയില്ലാത്തതുമായ പ്രക്ഷോഭം ചരിത്രത്തിന്റെ ഏടുകളില്‍ വളരെ ദുര്‍ലഭമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. സാമൂഹ്യ സമത്വത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളായിരുന്നു വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവും മറ്റും. ആറന്മുളയില് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം സാമൂഹ്യനീതിക്കും സാമൂഹ്യപരിവര്‍ത്തനത്തിനും വേണ്ടിയുള്ളതാണ്. നമ്മുടെ കാലിന്നടിയിലെ മണ്ണും ചുറ്റുപാടും കാണുന്ന പ്രകൃതിയും ഇതിന്നാധാരമായ വെള്ളവും വയലും വന്‍കിട മൂലധനശക്തികളും ഭൂമാഫിയകളും കയ്യടക്കുന്നതിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ബഹുജനരോഷം യാതൊരു തളര്‍ച്ചയും കൂടാതെ അനുദിനം ശക്തിപ്പെട്ടു എന്നത് ചരിത്രത്തിലെ അദ്ഭുത പ്രതിഭാസമായി അവശേഷിക്കും.
2004ല്‍ ആറന്മുളയില് മത്സ്യ കൃഷി നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതി നടപ്പിലാക്കുക എന്ന വ്യാജേനയാണ് എബ്രഹാം കലമണ്ണിലെന്ന വ്യവസായി ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് ഇദ്ദേഹം പദ്ധതി മാറ്റി.ഒരു എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് കോളജ് സ്ഥാപിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥലങ്ങള്‍ വിലയ്ക്കു വാങ്ങി. നാളുകള്‍ കുറേ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ തനിനിറം പുറത്തുവന്നു. 45ഏക്കറോളം ഭൂമി മണ്ണിട്ടു നികത്തുകയും 250 ഓളം ഏക്കര്‍ വിലയ്ക്കുവാങ്ങുകയും ചെയ്ത അദ്ദേഹം വിമാനത്താവള പദ്ധതിയെക്കുറിച്ച് ജനങ്ങളുടെ മുമ്പാകെ വെളിപ്പെടുത്തി. ആറന്മുള എയറോനോട്ടിക്കല്‍ കമ്പനി എന്ന പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയും രജിസ്റ്റര്‍ ചെയ്തു. ഒരു കമ്പനിക്ക് 15 ഏക്കറില്‍ കൂടുതല്‍ സ്ഥലം വാങ്ങാന്‍ പറ്റില്ലെന്നും പുഴയും വയലും മണ്ണിട്ട് നികത്തുന്നത് ഭൂ വിനിയോഗ ചട്ടം അനുസരിച്ച് നിയമവിരുദ്ധമാണെന്നും വ്യക്തമായിരിക്കെ സര്‍ക്കാരിന്റെ ഒത്താശയോടെ നിയമങ്ങള്‍ പിച്ചിച്ചീന്തി ആറന്മുളയിലെ ഭൂമി കയ്യടക്കുകയാണ് എബ്രഹാം കലമണ്ണില്‍ ചെയ്തത്. മണ്ണിട്ടു നികത്തിയതിനെതിരെ ശക്തമായ നടപടികളുമായി കളക്ടര്‍, ആര്‍ഡിഒ, തഹസില്‍ദാല്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ രംഗത്തുവന്നെങ്കിലും അതെല്ലാം രാഷ്ട്രീയ പിന്ബലത്താല് ഇദ്ദേഹം നിഷ്പ്രഭമാക്കി. തോട് നികത്തിയിട്ട മണ്ണ് എടുത്തു മാറ്റണമെന്നും 18 ലക്ഷം രൂപ പിഴയടയ്ക്കണമെന്നുമുള്ള ആര്‍ഡിഒയുടെ ഉത്തരവും ഫലം കണ്ടില്ല.
2010ല്‍ ഒരു രാജ്യാന്തര വിമാനത്താവളം ഉണ്ടാക്കുന്നതിനു വേണ്ടി ചെന്നൈ ആസ്ഥാനമായുള്ള കെജിഎസ് ഗ്രൂപ്പിന് 270 ഓളം ഏക്കര്‍ ഭൂമി വിറ്റതോടെയാണ് എബ്രഹാം കലമണ്ണില്‍ വെറുമൊരു ഭൂമിക്കച്ചവടക്കാരനായിരുന്നു എന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞത്. സെന്റിന് വെറും മുന്നൂറും നാനൂറും രൂപ വിലയ്ക്ക് പാവപ്പെട്ട കര്‍ഷകന്റെ പക്കല്‍ നിന്നും മത്സ്യകൃഷിയുടെയും എയറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് കോളജിന്റെയും പേരുപറഞ്ഞ് കബളിപ്പിച്ച് വാങ്ങിയ നെല്‍പ്പാടം 52 കോടി രൂപയ്ക്കാണ് കെജിഎസിന് വിറ്റത്. 48 ലക്ഷം രൂപ ചെലവഴിച്ച് 52 കോടി രൂപ ലാഭമുണ്ടാക്കിയ വന്‍ ഭൂമികുംഭകോണമാണ് അവിടെ നടന്നത്.
3500 കോടി രൂപയുടെ രാജ്യാന്തര വിമാനത്താവള പദ്ധതി വിഭാവനം ചെയ്തുകൊണ്ടാണ് കെജിഎസ് ഗ്രൂപ്പ് രംഗപ്രവേശം ചെയ്തത്. പോക്കുവരവ് ചെയ്യാത്ത ഭൂമി വാങ്ങിയതു തന്നെ നിയമവിരുദ്ധമാണ്. പുഴയും നെല്‍വയലും മണ്ണിട്ടു നികത്തിയ ഭൂമി വാങ്ങാന്‍ ആര്‍ക്കും അധികാരമില്ല. ഭൂവിനിയോഗ ചട്ടം, ഭൂപരിഷ്കരണ നിയമം, പരിസ്ഥിതി സംരക്ഷണ നിയമം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം, ജലസേചന സംരക്ഷണ നിയമം തുടങ്ങി 13ല്‍പരം നിയമങ്ങളാണ് ലംഘിച്ചത്. കൃഷി ഇല്ലാത്ത തരിശുഭൂമിയാണ് ആറന്മുളയിലേതെന്ന മുരട്ടുവാദം ഉന്നയിച്ചാണ് കലമണ്ണിലും കെജിഎസും ജനങ്ങളുടെ മേല്‍ വിമാനത്താവള പദ്ധതി അടിച്ചേല്‍പ്പിച്ചത്. നെല്‍കൃഷി നടന്നു എന്നതിന്റെ രേഖകളെല്ലാം കൃഷി ഓഫീസര്‍ ഹാജരാക്കിയിട്ടുണ്ട്.
2011ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്ന വേളയില്‍ കെജിഎസ് വിമാനത്താവളത്തിന് തത്ത്വത്തിലുള്ള അനുമതി നേടിയെടുത്തു. മന്ത്രിസഭ പോലും അറിയാതെ 1800 ഓളം ഏക്കര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ച് ഉത്തരവും സമ്പാദിച്ചു. പിന്നീട് കേന്ദ്ര വ്യോമയാന വകുപ്പ്, പ്രതിരോധവകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വാങ്ങി.
മൂന്ന് മന്ത്രാലയങ്ങളും വിമാനത്താവള പദ്ധതിക്ക് അനുമതി നല്കാന് സാധ്യമല്ലെന്നു ചൂണ്ടിക്കാട്ടി പദ്ധതി തള്ളിയിരുന്നതാണ്. ഒരു വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ വ്യോമദൂര പരിധിയില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്ന് വ്യോമയാന വകുപ്പും ഐഎന്‍സ് ഗരുഡയുടെ പറക്കല്‍ പ്രദേശം ആകയാല്‍ രാജ്യസുരക്ഷയെ കരുതി ആറന്മുള വിമാനത്താവളം അനുവദിക്കാനാകില്ലെന്ന പ്രതിരോധ വകുപ്പും കാവും കുളവും നീര്‍ത്തടവും നശിപ്പിക്കുന്ന പദ്ധതിയാകയാല്‍ പാരിസ്ഥിതിക വിനാശവും ഉണ്ടാകുമെന്ന് പരിസ്ഥിതി മന്ത്രാലയവും ചൂണ്ടിക്കാട്ടിയാണ് ആദ്യം അനുമതി നിഷേധിച്ചിരുന്നത്. പക്ഷേ പണവും അധികാരവും ദുരുപയോഗപ്പെടുത്തി വെറും ഒരു വര്‍ഷംകൊണ്ട് എല്ലാ അനുമതിയും നേടിയെടുക്കാന്‍ കെജിഎസ് ഗ്രൂപ്പിന് കഴിഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷമായി ഈ നീതി നിഷേധത്തിനെതിരെ സിപിഎം, ബിജെപി, സിപിഐ, സിപിഎം (എംഎല്), ജനതാദള്‍, ആര്‍എസ്പി തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയ പാര്‍ട്ടികള്‍, പള്ളിയോട സംരക്ഷണ സമിതി, ആറന്മുള പൈതൃക ഗ്രാമകര്‍മ സമിതി തുടങ്ങിയ കര്മസമരസമിതികളും വളരെ സജീവവും ശക്തവുമായ പ്രക്ഷോഭ പരിപാടികളുമായി ജനങ്ങളുടെ വലിയൊരു പ്രതിരോധനിര കെട്ടിപ്പെടുത്തു. വ്യാപകവും ശക്തവുമായ പ്രക്ഷോഭ പരിപാടികളില്‍ ജനങ്ങള്‍ അണിനിരന്നു. വ്യത്യസ്ത രംഗങ്ങളില്‍ പ്രക്ഷോഭം നടത്തി വിവിധ പ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കി സുഗതകുമാരിയുടെ നേതൃത്വത്തില്‍ വിമാനത്താവള വിരുദ്ധ ഏകോപന സമിതി രൂപീകരിച്ച് പ്രക്ഷോഭത്തിന്റെ ബഹുജനാടിത്തറ വിപുലമാക്കി. തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഒരു ദിവസത്തെ ഉപവാസത്തില്‍ മതമേലധ്യക്ഷന്മാരും നേതാക്കളും പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു. 71 എംഎല്‍എമാരും ഏഴെട്ട് വിരമിച്ച ജസ്റ്റിസുമാരും രണ്ട് ജ്ഞാനപീഠം ജേതാക്കളും മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മതാചാര്യ ശ്രേഷ്ഠരും വിമാനത്താവളം പാടില്ലെന്ന് ഒപ്പിട്ട് ഭീമ ഹര്‍ജി പ്രധാനമന്ത്രിക്ക് നല്കി. വിവിധ പാര്‍ട്ടികളിലെ എംഎല്‍എമാരടങ്ങുന്ന കേരള നിയമസഭാ പരിസ്ഥിതി കമ്മറ്റി വിമാനത്താവളം പാടില്ലെന്ന് ശുപാര്‍ശ ചെയ്തു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. വി.എസ്. ജയച്ചന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി വിമാനത്താവളം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അക്കമിട്ട് നിരത്തി. വിവിധ കോടതികളില്‍ ഇതോടൊപ്പം നിയമയുദ്ധവും തുടര്‍ന്നുകൊണ്ടിരുന്നു. കോട്ടയം വിജിലന്‍സ് കോടതി, കേരള ഹൈക്കോടതി ദേവസ്വം ബഞ്ച്, പൊതുതാത്പര്യ ബഞ്ച്, ചെന്നൈ ഗ്രീന്‍ ട്രൈബ്യൂണല്‍, ലാന്റ് ബോര്‍ഡ് തുടങ്ങിയ നിയമവേദികളിലെല്ലാം നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരുകയാണ്. കളക്ടര്‍ 232 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ ഉത്തരവിനെതിരെ കെജിഎസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഒരു നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലെന്ന് വിലക്കി ഹൈക്കോടതി കേസ് ലാന്റ് ബോര്‍ഡിന് റഫര്‍ ചെയ്തു. പദ്ധതി പ്രദേശത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ ട്രൈബ്യൂണലും വിലക്കിയിട്ടുണ്ട്.
അനിശ്ചിതകാല സത്യഗ്രഹം
സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും എംഎല്‍എയും എംപിയും ഒത്തു ചേര്‍ന്ന് കെജിഎസ് ഗ്രൂപ്പിനു വേണ്ടി ഭരണയന്ത്രത്തെയും ജില്ലാ ഭരണകൂടങ്ങളെയും അട്ടിമറിച്ചുകൊണ്ട് ശക്തമായി മുന്നോട്ടുപോയ സന്ദര്‍ഭത്തിലാണ് ആറന്മുളയില് കെജിഎസ് ഗ്രൂപ്പിന്റെ ഓഫീസ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചത്. 100 ദിവസം തികയുന്ന ഇന്ന് നാളിതുവരെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ കഴിയുന്ന ഒട്ടേറെ ആളുകള്‍ സത്യഗ്രഹികളായി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പുതുതായി അധികാരത്തിലെത്തുന്ന കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂലമായ നിലപാടിന് കാത്തിരിക്കുകയാണ്. അതുവരെ സമരം ശക്തമായി തുടരുക തന്നെ ചെയ്യും.
(തയ്യാറാക്കിയത്: പ്രശാന്ത് ആര്യ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: