കൊച്ചി: കീഴ്മാട് കുളക്കാട് കോളനിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളത്തില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തിന് പരിഹാരം തേടി ‘പെര്‍ക്ലോറേറ്റ് ദുരന്ത നിവാരണസമിതി’ കഴിഞ്ഞ രണ്ട്മാസത്തിലേറെയായി തുടര്‍ച്ചയായി നടത്തിവന്ന ഇടപെടലുകള്‍ക്ക് ഒടുവില്‍ ഫലം കണ്ടു. സമിതി സമര്‍പ്പിച്ച നിവേദനം ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ തിങ്കളാഴ്ച ആലുവ പാലസില്‍ വിളിച്ചുചേര്‍ത്ത യോഗമാണ് പ്രശ്നപരിഹാരത്തിന് വഴിതുറന്നത്.
കുടിവെള്ളത്തില്‍ വര്‍ധിച്ച തോതില്‍ പെര്‍ക്ലോറൈറ്റ് എന്ന രാസമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന പരിശോധന റിപ്പോര്‍ട്ട് ജനുവരി 24 ന് ആരോഗ്യവിഭാഗം പഞ്ചായത്തിന് നല്‍കിയിരുന്നതാണ്. ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകാന്‍ ഇടവരുത്തുന്ന ഈ പ്രശ്നം തീര്‍ത്തും ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിച്ചത്. ഫെബ്രുവരി ആറിന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി കോളനിയിലേക്ക് രണ്ട് പൊതുടാപ്പ് സ്ഥാപിക്കാന്‍ തീരുമാനമെടുത്ത് തലവലിക്കാനാണ് നോക്കിയത്. ഇതിനെതിരെ ജനകീയ സമിതി നടത്തിയ ഇടപെടലുകളാണ് പ്രശ്നം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇടയാക്കിയത്. കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് ഇരുനൂറോളം കുടുംബങ്ങള്‍ക്ക് വെള്ളം ശേഖരിച്ചുവെക്കാന്‍ വാട്ടര്‍ടാങ്കുകള്‍ നല്‍കുന്നതിനും കോളനിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതിനും തീരുമാനം എടുത്തു. 439 പേരുടെ രക്തസാമ്പിളുകളുടെ പരിശോധനയില്‍ 88 പേര്‍ക്ക് ഹൈപ്പോതൈറോയിസം ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇവര്‍ക്കുള്ള ചികിത്സ നിശ്ചയിക്കുന്നതിന് വീണ്ടും രക്തസാമ്പിളുകള്‍ ശേഖരിച്ച് മുംബൈയിലെ തൈറോ കീയര്‍ ലാബില്‍ പരിശോധിച്ച് ചികിത്സ തുടരുകയാണ്. ഈ സാഹചര്യത്തിലും മാലിന്യത്തിന്റെ ഉറവിടം ഏതെന്ന് പരസ്യപ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ അറച്ചുനില്‍ക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഈ സാഹചര്യത്തിലാണ് മാലിന്യത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കപ്പെടണമെന്നും പ്രശ്നപരിഹാരത്തിന് സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ചുള്ള 13 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം ജനകീയസമിതി ജില്ലാ കളക്ടര്‍ക്ക് നല്‍കിയത്.
തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ രാസമാലിന്യത്തിന്റെ പ്രഭവകേന്ദ്രം ഐഎസ്ആര്‍ഒ ആണെന്ന് ഏതാണ്ട് സ്ഥീരീകരിച്ചു. കുടിവെള്ളത്തില്‍ ഇത്രത്തോളം രാസമാലിന്യം എത്താനുള്ള സാഹചര്യം ഐഎസ്ആര്‍ഒയില്‍ ഇല്ലെന്ന് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വാദം നടത്തിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.
ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം, അന്‍വര്‍ സാദത്ത് എംഎല്‍എ, ദുരന്തനിവാരണസമിതി ചെയര്മാന് ഡോ.ജോയ് ജോബ് കുളവേലി, കണ്‍വീനര്‍ കെ.എ. ബഷീര്‍, എം.ജെ. ടോമി, എടത്തല, കീഴ്മാട് പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍, വാ’ഡ് മെമ്പര്‍മാരായ സ്നേഹ മോഹനന്, ടി.പി. അബ്ദുള്‍ അസീസ്, അബ്ദുള്‍ കാദര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുഖിത, പിഎച്ച്ജി മെഡി. ഓഫീസര്‍ പി.എസ്. മഞ്ജു, ഐഎസ്ആര്‍ഒ യൂണിറ്റ് മാനേജര്‍ ജോജോ മാത്യു, ഐഎസ്ആര്‍ഒ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സി.ജെ. ജോര്‍ജ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: