എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി പദ്ധതി തയ്യാറാക്കിയ എരുമേലിയിലെ നാലോളം ചെക്കുഡാമുകള്‍ക്ക് അനുമതി ലഭിക്കാതെ പ്രതിസന്ധിയുണ്ടാക്കുന്നതിനു പിന്നില്‍ ഉദ്യോഗസ്ഥ കരാര്‍ ലോബിയുടെ ഇടപെടലുകളാണെന്ന് ശബരിമല അയപ്പസേവാ സമാജം എരുമേലി യൂണിറ്റ് പ്രസിഡന്റ് എസ്. മനോജ് ആരോപിച്ചു. കൊരട്ടിയില്‍ നിലവിലുള്ള ചെക്കുഡാം ഒഴികെ ബാക്കിയുള്ള മൂന്നു ചെക്കുഡാമുകളും സീസണില്‍ മാത്രം താത്കാലികമായി നിര്‍മ്മിക്കുന്നവയാണ്. പ്ലാസ്റ്റിക് ചാക്കില്‍ മണലും മണ്ണും നിറച്ച് തോടിനു കുറുകെ ചെക്കുഡാം നിര്‍മ്മിക്കുന്നതിന് ലക്ഷക്കണക്കിനു രൂപയ്ക്കാണ് ഇറിഗേഷന്‍ വകുപ്പ് കരാര്‍ നല്‍കുന്നത്.
വലിയ തോട്, ഓരുങ്കല്‍കടവ്, കുളമാങ്കുഴി എന്നിവിടങ്ങളിലെ താത്കാലിക ചെക്കുഡാമുകള്‍ക്ക് പകരം സ്ഥിരമായി ചെക്കുഡാമുകള്‍ നിര്‍മ്മിച്ചാല്‍ താത്കാലിക ചെക്കുഡാമുകള്ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ കഴിയില്ലെന്നും ഇതിലൂടെ അഴിമതി നടത്താന്‍ കഴിയില്ലെന്ന കണ്ടെത്തലുമാണ് പ്രതിസന്ധിക്ക് കാരണമെന്നും എസ്. മനോജ് പറഞ്ഞു. ശബരിമല ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകര്‍ കുളിക്കുന്നതിനായി പോകുന്ന സ്ഥലങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിനായാണ് ഇറിഗേഷന്‍ വകുപ്പ് ചെക്കുഡാം നിര്‍മ്മാണ പദ്ധതികളാവിഷ്കരിച്ചത്.
കഴിഞ്ഞ സീസണില്‍ ഉള്‍പ്പെടെ ലക്ഷങ്ങള്‍ ചെലവഴിച്ച താത്കാലിക ചെക്കുഡാമുകള്‍ക്ക് പകരം സ്ഥിരമായ ഡാമുകള്‍ നിര്‍മ്മിക്കാനുള്ള നീക്കത്തിനെതിരെ കരാറുകാര്‍ തന്നെ ചരട് വലിക്കുകയായിരുന്നു. ചെക്കുഡാം നിര്‍മ്മാണത്തിനായി തയ്യാറാക്കിയ പദ്ധതിക്ക് അനുമതി നിഷേധിച്ചതോടെ ഈ സീസണിലും തീര്‍ത്ഥാടകര്‍ ദുരിതത്തിലായിരിക്കുകയാണ്. ചെക്കുഡാം നിര്‍മ്മാണ പ്രതിസന്ധിയെ സംബന്ധിച്ച് കഴിഞ്ഞദിവസം ജന്മഭൂമി വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശബരിമല സീസണില്‍ പേട്ടതുള്ളിവരുന്ന തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വലിയതോട്ടില്‍ ഷവര്‍ ബാത്തുകളാണ് ദേവസ്വം ബോര്‍ഡ് നിര്‍മ്മിച്ചു നല്‍കിയിരിക്കുന്നത്. വലിയ തോട്ടിലടക്കം, മണിമലയാറ്റിലും ഓരുങ്കല്‍ കടവിലും മറ്റും നിര്‍മ്മിക്കുന്ന താത്കാലിക ചെക്കുഡാമുകള്‍ പോലും പ്രയോജനരഹിതമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ചെക്കുഡാം നിര്‍മ്മാണം പ്രതിസന്ധിയിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: