ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ 120 കോടി ജനങ്ങളില്‍ ചായ വിറ്റുനടന്നിരുന്ന ഒരു പിന്നോക്ക ജാതിക്കാരന് ചരിത്ര വിജയം നേടി പ്രധാനമന്ത്രിപദത്തിലെത്തുകയാണ്. ഈ വിജയത്തില്‍ പരാജയം സംഭവിച്ചത് അഹങ്കാര രാഷ്ട്രീയത്തിനും അഴിമതി രാഷ്ട്രീയത്തിനുമാണ്. പരാജിതരുടെ പട്ടിക പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. രാഷ്ട്രീയ എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം തരംതാണ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയവരെയൊക്കെ ജനം തെരഞ്ഞുപിടിച്ച് പ്രഹരിച്ചിരുന്നു. മണിശങ്കര്‍ അയ്യര്‍, കപില്‍ സിബല്‍, സല്മാന് ഖുര്‍ഷിദ് എന്നിവരോടൊപ്പം അരവിന്ദ് കേജ്രിവാളും അവരില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അമ്മയും മകനും കഷ്ടിച്ച് രക്ഷപ്പെട്ടു എന്നുമാത്രം. വമ്പിച്ച ജനപ്രീതി നേടി പ്രധാനമന്ത്രി സ്ഥാനത്തേക്കുയര്‍ന്ന ഒരു വ്യക്തിയെ അഭിനന്ദിക്കാന്‍ പോലുമുള്ള മര്യാദ അവര്‍ കാണിക്കുകയുണ്ടായില്ല. ഏതാണീ സ്മൃതി ഇറാനി എന്നു ചോദിച്ച പ്രിയങ്ക വധേരയ്ക്ക് ആ സ്ത്രീ തന്റെ സ്വന്തം സഹോദരനെ വെള്ളം കുടിപ്പിക്കുന്നത് നേരില്‍ കാണേണ്ടി വന്നു. കാശ്മീര്‍ കുടുംബസ്വത്താണെന്ന് കരുതിവന്നിരുന്ന ബാപ്പയും മോനും തോറ്റുതൊപ്പിയിട്ടു. കേരളത്തിലെ ഈ വിഭാഗത്തില്‍പ്പെട്ട പി.സി.ചാക്കോയെ ജനം തിരസ്ക്കരിച്ചപ്പോള്‍ ഭാരതീയമായ എല്ലാറ്റിനേയും പുച്ഛിച്ചിരുന്ന ശശി തരൂര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. വര്‍ഗീയ പ്രീണനം കൊണ്ടും പണക്കൊഴുപ്പുംകൊണ്ടും മാത്രം ‘പരനാറി പ്രയോഗം’ നടത്തിയ പ്രമുഖ നേതാവിന്റെ പാര്‍ട്ടിയിലെ പൊളിറ്റ് ബ്യൂറോ അംഗം പരാജയത്തിന്റെ രുചി അറിഞ്ഞു.
അഴിമതി വീരന്മാരെ ജനം തിരിച്ചറിഞ്ഞു പ്രഹരിച്ചു. എ.രാജ, ദയാനിധി മാരന്, പവന്‍കുമാര്‍ ബെന്‍സാല്‍ എന്നിവര്‍ മണ്ണ് കപ്പി. മധുരമായ തമിഴില്‍ അഹങ്കാരത്തിന്റെ ഭാഷ മാത്രം സംസാരിച്ചു ശീലിച്ച കലൈഞ്ജര്ക്കിനി കനിമൊഴിയുടെയും രണ്ടാമത്തെ ഭാര്യയുടെയും അഴിമതി കേസുകള്‍ നടത്താനേ സമയമുണ്ടാവുകയുളളൂ. സിബിഐ കേസുകള്‍ രാഷ്ട്രീയ വിലപേശലുകള്‍ വഴി ഇതുവരെ അട്ടിമറിച്ച മായാവതിയെ ഉത്തര്‍പ്രദേശിലെ നിരക്ഷരരായ ജനങ്ങള്‍ പാടെ പരാജയപ്പെടുത്തി.
അപ്പോള്‍ എന്തു മനസ്സിലാക്കണം പ്രസക്തമായ ഈ ജനവിധിയില്‍നിന്ന് നമ്മള്? ഇന്നും അക്ഷരാഭ്യാസം പോലുമില്ലാതെ ഈ പുണ്യഭൂമിയില്‍ വസിക്കുന്ന ജനകോടികള്‍ പ്രതികരിക്കാനെങ്കിലും പഠിച്ചിരിക്കുന്നു. ഭരണം തങ്ങളുടെ കുത്തകയാണെന്ന് അഹങ്കരിച്ചിരുന്ന ഒരു ദേശീയ കക്ഷിയെ മൂന്നക്കം പോലും തികക്കാനാവാതെ അവര്‍ തകര്‍ത്തിരിക്കുന്നു. വര്‍ഗീയത പരിപോഷിപ്പിച്ച് അതിനെതിരെ കപടവികാരം പ്രകടിപ്പിക്കുന്നവര്‍ കുടുംബത്തിലെ അംഗങ്ങള്‍ മാത്രം ജയിച്ചുകയറാവുന്ന സ്ഥിതിയിലേക്ക് നിലംപതിച്ചിരിക്കുന്നു. രാജപ്രതാപത്തിന്റെ പ്രൗഢിയില്‍ മാത്രമാണ് ജ്യോതിരാജസിന്ധ്യ പോലും ജയിച്ചത്.
ചുരുക്കത്തില്‍ എല്ലാവരും പുച്ഛിച്ചുതള്ളിയ ഈ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍, ചൂഷണത്തിന്റെയും അഴിമതിയുടെയും ഇരയായി അമ്പതുവര്‍ഷത്തോളം എല്ലാം സഹിച്ചവര്‍ ഇന്ന് അനീതിക്കെതിരായി പ്രതികരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അദൃശ്യമായ ഏതോ ഒരു വികാരം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും അജ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള പ്രദേശങ്ങളെ മുഴുവന്‍ സ്വാധീനിച്ചു. ഈ വികാരം ഇതുവരെ നമ്മളെ വിഭജിച്ച് നിര്‍ത്തിയിരുന്ന ജാതിമത കോമരങ്ങളെ കടപുഴകി എറിഞ്ഞിരിക്കുന്നു. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ഈ വികാരത്തോട് അടിയറവ് പറയേണ്ടി വന്നിരിക്കുന്നു.
ഇവരോട് എങ്ങനെയാണ് നന്ദി പറയേണ്ടത്? അഴിമതി പാടേ തുടച്ചുമാറ്റിയവരോട്, അഹങ്കാരം അപ്രത്യക്ഷമാക്കിക്കൊണ്ട് കുടുംബവാഴ്ച ചവുറ്റുകൊട്ടയില്‍ എറിഞ്ഞവരോട്? പാവം പലരും വലിയ പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുവാന്‍ പോലും കഴിവില്ലാത്തവരാണ്. തങ്ങളുടെ ‘റൊട്ടി കപ്പട മക്കാനി’ല്‍ ഒതുങ്ങിക്കഴിയുന്നവര്‍ ആണിവര്‍. അവരില്‍ നിന്നൊരാളാദ്യമായി അവരെ നയിക്കാന്‍ അവര്‍ തെരഞ്ഞെടുത്തിരിക്കുന്നു. വാഗ്ദാനങ്ങള്‍ക്കു പകരം വികസനം അവരുടെ പടിവാതില്ക്കല് എത്തും എന്ന പ്രതീക്ഷയോടെ.
നമുക്കാശ്വസിക്കാം, ആശിക്കാം ഭാരതത്തിലെ വോട്ടര്‍മാര്‍ പക്വമതികളായിരിക്കുന്നു. അവരെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് അവര്‍ക്ക് ലഭിച്ചിരിക്കുന്നു. വിജ്ഞാനമില്ലെങ്കിലും വിവേകമതികളാണവര്. അവര്‍ക്ക് അഭിവാദ്യങ്ങള്‍.
അഡ്വ. കെ. രാംകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: