കോഴിക്കോട്: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.പി.വീരേന്ദ്രകുമാറിന്റെ ദയനീയ തോല്‍വി വിവാദത്തിലേക്ക്. കോണ്‍ഗ്രസിന്റെ ആസൂത്രിത ശ്രമമാണ് പരാജയത്തിന് പിന്നിലെന്നാണ് സോഷ്യലിസ്റ്റ്ജനത ആരോപിക്കുന്നത്.
തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കണമെന്നാണ് സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ കോഴിക്കോട്ടു പറഞ്ഞത്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഇതിന് വിശദീകരണം നല്‍കണമെന്നാണ് സോഷ്യലിസ്റ്റ് ജനത ആവശ്യപ്പെട്ടിരിക്കുന്നത്. സിറ്റിംഗ് സീറ്റ് നല്‍കില്ലെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കൊല്ലത്ത് സിറ്റിംഗ് സീറ്റ് ആര്‍എസ്പിക്ക് നല്കി. വടകരയോ വയനാടോ നല്‍കാതെ പാലക്കാട് സീറ്റ് നല്കി വിരേന്ദ്രകുമാറിന്റെ പരാജയം ഉറപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് എന്നാണ് ആരോപണം.
യുഡിഎഫ് വിജയിച്ച മൂന്ന് നിയമസഭാമണ്ഡലങ്ങളിലും കനത്ത തിരിച്ചടിയാണ് വീരേന്ദ്രകുമാര്‍ നേരിട്ടത്. 7403 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 8169 വോട്ട് ലീഡാണ് ഇത്തവണ എം.ബി. രാജേഷ് നേടിയത്. യുഡിഎഫിന് 8270 വോട്ട് ലീഡ് ഉണ്ടായിരുന്ന മണ്ണാര്ക്കാടാകട്ടെ 283 വോട്ട് ലീഡാണ് വീരേന്ദ്രകുമാറിന് ഇത്തവണ ലഭിച്ചത്.12475 വോട്ടു ലീഡുണ്ടായിരുന്ന പട്ടാമ്പിയില്‍ 6590 വോട്ട് ലീഡ് നേടി എം.ബി.രാജേഷ് മുന്നിലെത്തിയതും വീരേന്ദ്രകുമാറിനെ ഞെട്ടിച്ചു.
പരാജയകാരണം വിലയിരുത്തുമെന്നും ഇത്രയും വലിയ തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും സോഷ്യലിസ്റ്റ് ജനതാ ജില്ലാ കണ്‍വീനര്‍ ഭാസ്കരന് പറഞ്ഞു. എന്നാല്‍ സോഷ്യലിസ്റ്റ് ജനതക്ക് പാലക്കാട് ജില്ലാസമിതിപോലും നിലവിലില്ലെന്നും ആകെ ഒരു കണ്‍വീനര്‍ മാത്രമാണുള്ളതെന്നും ദുര്‍ബലമായ പാര്‍ട്ടി പരാജയത്തിന് മറ്റ് കാരണങ്ങള്‍ തിരയുന്നത് ശരിയല്ലെന്നുമാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.
വീരേന്ദ്രകുമാറിന്റെ പരാജയം ഉറപ്പായിരുന്നുവെന്ന് കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പത്രവും ഒരു ചാനലും കുറെ പണവും ഉണ്ടെങ്കില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യത്തിനേറ്റ പരാജയമാണ് പാലക്കാട് നല്‍കിയത്. അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് രംഗത്തെ അമിതസ്വാധീനം വീരേന്ദ്രകുമാറിന് തിരിച്ചടിയായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ലീഗിന്റെ അപ്രമാദിത്വം കാരണം കോണ്‍ഗ്രസ് പലയിടങ്ങളിലും പിന്നിലായിരുന്നു. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കെ.ശ്രീജിത്തിന്റെ ശക്തമായ പ്രചാരണവും വീരേന്ദ്രകുമാറിന് ഏറെ ക്ഷീണം ചെയ്തു.
എം.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: