കാഞ്ഞിരപ്പള്ളി: വിഴിക്കത്തോട്ടില്‍ പണി തീര്‍ന്ന കെട്ടിടത്തിന് സമീപം കൂടില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ വിഴിക്കിത്തോട് കവലയിലുള്ള ടയര്‍ കടയ്ക്ക് സമീപത്താണ് പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞ നിലയില്‍ തലയോട്ടി കണ്ടത്. മാലിന്യം കൂടിലാക്കി കടയ്ക്ക് സമീപം ഉപേക്ഷിച്ചതാണെന്ന് കരുതി പരിശോധന നടത്തിയ നാട്ടുകാരാണ് കൂടിനുള്ളില്‍ തലയോട്ടിയാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചയാളുടെ പ്രായം, മരിച്ചത് പുരുഷനൊ, സ്ത്രീയൊ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി തലയോട്ടി പോലീസ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. കൊലപാതകത്തെ തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉപേക്ഷിക്കപ്പെട്ടതാണൊ എന്ന് അന്വേഷിക്കുമ്പോഴും തെറ്റിദ്ധാരണ പരത്തുന്നതിനായി പൊതുശ്മശാനത്തില്‍ നിന്നും കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാനുള്ള സാദ്ധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. പൊതു സ്ഥലത്ത് കൂടില്പൊതിഞ്ഞ് തലയോട്ടി കണ്ടെത്തിയ സാഹചര്യത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നില്ല. ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.യു. കുര്യാക്കോസ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീമോന്, എസ്ഐ ഷിന്റൊ.പി.കുര്യന് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: