കൊച്ചി: എറണാകുളത്തെ കെ.വി തോമസിന്റെ വിജയത്തിന് മധുരമേറെ. രാജ്യത്ത് ആഞ്ഞടിച്ച ഭരണ വിരുദ്ധ വികാരത്തിലും കെ.വി തോമസ് ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. സംസ്ഥാനത്ത് മത്സരിച്ച കേന്ദ്ര മന്ത്രിമാര്‍ എല്ലാവരും കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ കെവി തോമസ് മാത്രമാണ് ആധികാരിക ജയം സ്വന്തമാക്കിയത്. 87047 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കെ.വി തോമസിന്റെ ജയം. മുപ്പതിലേറെ കേന്ദ്ര മന്ത്രിമാര്‍ പരാജയപ്പെട്ട സാഹചര്യത്തിലാണിത്. സ്ഥാനാര്‍ത്ഥി നിര്ണ്ണയഘട്ടം മുതല്‍ പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പുകളെ മറികടക്കാന്‍ കഴിഞ്ഞതാണ് തോമസിന്റെ വിജയം ആധികാരികമാക്കിയത്. മണ്ഡലത്തിലെ വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ ഒരുമിപ്പിക്കാനായതും കെ.വി തോമസിന് നേട്ടമായതായാണ് കണക്കാക്കുന്നത്. തെരഞ്ഞടുപ്പ് പ്രചരണത്തിന്റെ തുടക്കം മുതല്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും.
എന്നാല്‍ ഇടതുമുന്നണിയിലെ സ്ഥിതി ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അപരിചിതനായ ക്രിസ്റ്റി ഫെര്‍ണാണ്ടസ് സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുള്ളില്‍ മുറുമുറുപ്പുയര്‍ന്നു. അവസാന നിമിഷം വരെയും ഈ പ്രശ്നം പരിഹരിക്കാന്‍ സിപിഎം നേതൃത്വത്തിനായില്ല. പാര്‍ട്ടി ഘടകങ്ങള്‍ പലതും ഇതു മൂലം നിര്‍ജ്ജീവമായത് ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. കൊച്ചി മെട്രോയും ഭക്ഷ്യ സുരക്ഷാ ബില്ലുമാണ് പ്രധാന നേട്ടങ്ങളായി കെ.വി തോമസ് അവതരിപ്പിച്ചത്. മെട്രോയെ കേന്ദ്രീകരിച്ചുള്ള പ്രചരണം അനുകൂലമായി എന്നു വേണം വിലയിരുത്താന്‍.
എന്നാല്‍ ഭക്ഷ്യ സുരക്ഷാ ബില്‍ വോട്ടായില്ല. റേഷന്‍ വിതരണത്തിലെ അപാകതകളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ വീഴ്ചകളും ചൂണ്ടിക്കാട്ടിയായിരുന്നു ഇടതു പ്രചരണം.എന്നാല്‍ ഈ പ്രചരണം താഴെത്തട്ടില്‍ വോട്ടര്‍മാരുടെ ഇടയില്‍ എത്തിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചില്ല. ലത്തീന്‍ സഭാ രാഷ്ട്രീയവും ക്സതൂരി രംഗന് റിപ്പോര്‍ട്ടും ഇരുപക്ഷവും എടുത്ത് പയറ്റിയെങ്കിലും എറണാകുളത്തെ പരമ്പരാഗത കൃസ്ത്യന്‍ വോട്ടുകള്‍ കെ.വി തോമസിനേയും കോണ്‍ഗ്രസിനേയും കൈവിട്ടില്ല. ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്ന മുന്‍ ഐഎഎസുകാരനേക്കാള് കെ.വി തോമസ് എന്ന രാഷ്ട്രീയക്കാരനേയാണ് ജനം തുണച്ചത്. ബി.ജെ.പി എറണാകുളത്ത് ശക്തമായ മുന്നേറ്റം കാഴ്ച വച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് 99003 വോട്ടുകള്‍ നേടി കരുത്തു തെളിയിച്ചു. മോദി -ബിജെപി തരംഗത്തിന്റെ അനുരണനങ്ങള്‍ വോട്ടിംഗില്‍ പ്രതിഫലിച്ചതായാണ് സൂചന. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന അനിതാ പ്രതാപിന് 51517 വോട്ടുകള്‍ നേടാനായതും ശ്രദ്ധേയമായി.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: