കോഴിക്കോട് വടകര ലോക്സഭാ മണ്ഡലത്തില്‍ പോളിംഗ് ശതമാനം വര്‍ദ്ധിച്ചിട്ടും, പുതിയ വോട്ടര്‍മാരുടെ എണ്ണം ഇരു മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലധികം വീതം വര്‍ദ്ധിച്ചിട്ടും ഇടത് മുന്നണിക്ക് കനത്ത പരാജയം. എന്നാല്‍ ഇരു മണ്ഡലങ്ങളിലും ബിജെപിക്ക് വോട്ട് ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു. 2009 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം.കെ. രാഘവന് കേവലം 838 വോട്ടുകള്‍ക്കാണ് കോഴിക്കോട് മണ്ഡലത്തില്‍ വിജയിച്ചത്. എന്നാല്‍ രാഘവന് സീറ്റ് നില നിര്‍ത്താനും ഭൂരിപക്ഷം 16,883 ആക്കി ഉയര്‍ത്താനും ഇത്തവണ കഴിഞ്ഞത് ആശ്വാസമായി. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എ. വിജയരാഘവനെയാണ് സീറ്റ് പിടിച്ചെടുക്കാന്‍ ഇടത് മുന്നണി ഇത്തവണ കോഴിക്കോട് നിര്‍ത്തിയത്. 2009 നെ അപേക്ഷിച്ച് 1,27,814 വോട്ടര്‍മാരാണ് ഇത്തവണ കോഴിക്കോട്ട് പുതിയതായുള്ളത്. കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ 2009 ല്‍ 75.65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പില്‍ അത് 79.8 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ആകെ പോള്‍ ചെയ്ത 9,40,220 വോട്ടുകളില്‍ എം.കെ. രാഘവന് 3,97,615 ഉം എ. വിജയരാഘവന് 3,80,732 വോട്ടുകളുമാണ് ലഭിച്ചത്. കോഴിക്കോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ സി.കെ. പത്മനാഭന് ഇത്തവണ ലഭിച്ചത് 1,15,760 വോട്ടുകളാണ്. 2009 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വി. മുരളീധരന് ലഭിച്ചത് 89,718 വോട്ടുകളായിരുന്നു.
വടകര മണ്ഡലത്തില്‍ യുഡിഎഫിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുല്ലപ്പള്ളി രാമചന്ദ്രന് ഒരു വിധത്തില്‍ കടന്നു വീഴുകയായിരുന്നു. 3,306 വോട്ടുകള്‍ക്കാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ എ.എന്‍. ഷംസീറിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. മുല്ലപ്പള്ളിക്ക് പോള്‍ ചെയ്ത 9,58,795 വോട്ടുകളില്‍ 4,16,479 വോട്ടും എ.എന്‍. ഷംസീറിന് 4,13,173 വോട്ടുകളുമാണ് ലഭിച്ചത്. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായ വി.കെ. സജീവന് ഇരട്ടിയോളം വര്‍ദ്ധിച്ച് 76,131 വോട്ടുകളാണ് ഇത്തവണ ലഭിച്ചത്. 2009 ല്‍ കെ.പി. ശ്രീശന് വടകരയില്‍ 40,391 വോട്ടുകളായിരുന്നു ലഭിച്ചത്.
അതേസമയം ആര്‍എംപി യുടെ ശക്തികേന്ദ്രമെന്ന് പറയുന്ന വടകരയില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആര്‍എംപിക്ക് വോട്ട് കുറഞ്ഞു. ടി.പി. ചന്ദ്രശേഖരന് 2009 ല്‍ ലഭിച്ചത് 21,833 വോട്ടായിരുന്നുവെങ്കില്‍ ഇത്തവണ 4604 വോട്ടുകള്‍ കുറഞ്ഞ് ആര്‍എംപി സ്ഥാനാര്‍ത്ഥി പി.കുമാരന്‍കുട്ടിക്ക് ലഭിച്ചത് 17,229 മാത്രമാണ്. മാത്രമല്ല ഈ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയും ആര്‍എംപിക്ക് ഉണ്ടായിരുന്നു. ഇത് ആര്‍എംപി യുടെ ഭാവി പരുങ്ങലിലായിരിക്കുകയാണ്. ഒഞ്ചിയം ഉള്‍ക്കൊള്ളുന്ന വടകര ലോക്സഭാ മണ്ഡലം ആര്‍എംപിയുടെ ശക്തികേന്ദ്രമെന്നാണ് ഇതേവരെ പറയപ്പെട്ടിരുന്നത്. 2009 ലെ തെരഞ്ഞെടുപ്പില്‍ ടി.പി. ചന്ദ്രശേഖരന് ലഭിച്ചത് 21,833 വോട്ടുകളായിരുന്നു. എന്നാല്‍ വടകര സീറ്റ് ഇത്തവണ മുല്ലപ്പള്ളി നിലനിര്‍ത്തിയത് 3306 വോട്ടുകള്‍ക്ക് മാത്രമായിട്ടും ആര്‍എംപി സ്ഥാനാര്‍ത്ഥി പി. കുമാരന്‍കുട്ടിക്ക് ലഭിച്ചത് 17,229 വോട്ടുകള്‍ മാത്രമാണ്. വടകരയിലെ ജയം യുഡിഎഫിന് ആഹ്ലാദത്തിന് പകരം നേരിയ ആശ്വാസമാണ് നല്കുന്നതെങ്കില് പരാജയം ഇടത് മുന്നണിക്ക് കനത്ത ആഘാതവും നല്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ആര്‍എംപിയുടെ ഭാവി ഇരുളിലാക്കുകയുമാണ്.
പി. പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: