ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നവര്‍ അത് കുറഞ്ഞത് മൂന്ന് വട്ടമെങ്കിലും ആരോടെങ്കിലും സൂചിപ്പിക്കുമെന്നാണ് ചില മനശ്ശാസ്ത്ര വിശാരദന്മാര് പറയുന്നത്. അതേസമയം, കൊലപാതകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പറയുന്നത് ഒട്ടുമിക്കതും പെട്ടെന്നുള്ള പ്രതികരണത്തില്‍ സംഭവിക്കുന്നതാണെന്നാണ്. എന്നാല്‍ ഏറെ ആസൂത്രിതമായി ആലോചിച്ചുറച്ച് പദ്ധതി തയ്യാറാക്കി നടത്തുന്ന കൊലപാതകങ്ങളും ഇല്ലാതില്ല. എങ്കിലും ഒരു നേരിയ ശതമാനം ഒഴിച്ചാല്‍ മേറ്റ്ല്ലാ കൊലപാതകങ്ങളും മറ്റു ലക്ഷ്യങ്ങള്‍ സാധിക്കുന്നതിനിടെ സംഭവിച്ചുപോകുന്നതാണെന്നും വിശകലന വിദഗ്ദ്ധര്‍ പറയുന്നുണ്ട്. അതേപോലെ ആക്രമിക്കപ്പെടും, കൊല്ലപ്പെടും എന്ന് ചിലര്‍ മുന്‍കൂട്ടി അറിഞ്ഞ് അത് മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന സംഭവങ്ങളുണ്ട്. സ്വാഭാവികമാണത്. ഭൂകമ്പവും സുനാമിയും മറ്റു പ്രകൃതിക്ഷോഭങ്ങളുമുണ്ടാകുമ്പോള്‍ മുന്നോടിയായി ചില പക്ഷികളും ജന്തുക്കളും പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. അവ സൂചനകളായി തിരിച്ചറിയുന്ന മനുഷ്യര്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാറുണ്ട്. തനിക്ക് അപകടം അല്ലെങ്കില്‍ നല്ലത് സംഭവിക്കാന്‍ പോകുന്നുവെന്ന് മുന്‍കൂട്ടി അറിയുന്ന മനുഷ്യര്‍ക്ക് ഒന്നുകില്‍ പ്രത്യേക അഭ്യാസ ജീവിതരീതി ഉണ്ടായിരിക്കും, അതല്ലെങ്കില്‍ തന്റെ കര്‍മങ്ങളുടെ സ്വാഭാവിക ഫലം ഇങ്ങനെയൊക്കെയായിരിക്കും എന്നുറച്ച വിശ്വാസം ഉണ്ടായിരിക്കും.
പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പുകഴിഞ്ഞ് ഫലം ഇന്നുവരുന്നു. എക്സിറ്റ് പോള്‍ ഫലം പറയുന്നത് നിലവിലുള്ള സര്‍ക്കാര്‍ പുറത്തേക്കു പോകുന്നുവെന്നാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാകില്ലെന്ന കാര്യം എക്സിറ്റ് പോള്‍ എന്നല്ല, പോളിംഗിനും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുമ്പേ ഉറപ്പിച്ചിരുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. ഭരണപരമായ ആത്മഹത്യക്ക് അവര്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. അതിന് അവര്‍ നിര്‍ബന്ധിതരായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. പ്രവൃത്തികളിലൂടെയും പ്രസംഗങ്ങളിലൂടെയും അവര്‍ അത് പുറത്തറിയിച്ചു. അതുകൊണ്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ മരണം (ആത്മഹത്യ) വിളിച്ചു പറഞ്ഞത്. അത് തിരിച്ചറിഞ്ഞാണ് കൂടെനിന്ന കക്ഷികള്‍ ഓരോന്നായി കൂട്ടുപിരിഞ്ഞത്.
വാസ്തവത്തില്‍ കോണ്‍ഗ്രസിന്റേത് ആത്മഹത്യ തന്നെയായിരുന്നു. എന്തിന്, എന്തുകൊണ്ട് എന്നത് ഗവേഷണ വിഷയം തന്നെയാണ്. ദുരൂഹതകള്‍ ഏറെയുണ്ട് അതിന് പിന്നില്‍. ഒരുപക്ഷേ ഒഴിവാക്കാമായിരുന്ന ദുരന്തത്തെയാണ് കോണ്‍ഗ്രസ് കെട്ടിപ്പിടിച്ചത്. എന്തിനുവേണ്ടി? വണ്ട് വിളക്കും കെടുത്തുന്നതുപോലെയായി അവരുടെ ആത്മാഹുതി. പത്തുവര്‍ഷത്തെ തുടര്‍ഭരണത്തിന്റെ അവസാന നാളുകള്‍, മൂന്നുവര്‍ഷം, ആ പാര്‍ട്ടി രാജ്യത്തെത്തന്നെ തകര്‍ക്കുകയായിരുന്നു എല്ലാ മേഖലയിലും. ചെയ്ത ഓരോ പ്രവൃത്തിയും ആത്മരക്ഷക്കുവേണ്ടിയായിരുന്നില്ല, സര്‍വനാശത്തിനായിരുന്നുവെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ ദുഷ്ടലാക്കിന് തെളിവാണ്. അറിയാതെ ചെയ്തതല്ല ഇതൊന്നും എന്നതാണ് ഏറെ അമ്പരപ്പിക്കുന്ന കാര്യം. പറഞ്ഞു തഴമ്പിച്ചതാണെങ്കിലും പറയാം, വിദേശിയായ സോണിയയുടെ താല്‍പ്പര്യം ഊഹിക്കാം, കുടുംബത്തിന്റേയും. പക്ഷേ കൂട്ടുനിന്ന അനുചരന്മാരുടേയും കിങ്കരന്മാരുടേയും കാര്യമോ. ഒരു വിയോജിപ്പു ശബ്ദവും പുറപ്പെടുവിക്കാതെ നിന്ന മന്‍മോഹന്‍സിംഗെന്ന പഞ്ചാബിയുടേയും (അവരാണ് രാജ്യസ്നേഹക്കാര്യത്തില്‍ ഏറ്റവും മുമ്പിലെന്നാണ് വിശ്വാസം) ആദര്‍ശത്തിന്റെ ആള്‍രൂപമെന്ന കൃത്രിമ വിശേഷണം ഏറെ ഇഷ്ടപ്പെടുന്ന എ.കെ. ആന്റണിയും മറ്റും മറ്റും…. ഇവരെല്ലാം അറിഞ്ഞും അനുവദിച്ചുമായിരുന്നു ഈ പത്തുവര്‍ഷത്തെ കളികള്‍ എന്നതിന് തെളിവുകള്‍ ഏറെയാണ്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ പറഞ്ഞത് ഈ തെരഞ്ഞെടുപ്പ് 1977 ലേതിന് സമാനമാണെന്നാണ്. അടിയന്തരാവസ്ഥയെക്കുറിച്ചറിയാമായിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ അന്നത്തെക്കാലമോര്‍ത്ത് വിശകലനം നടത്തി. ഭരണകൂടത്തിനെതിരെ രാജ്യം മുഴുവനും എന്ന സ്ഥിതിയായിരുന്നല്ലൊ അന്ന്. ആര്‍എസ്എസ് തെരഞ്ഞെടുപ്പ് രംഗത്ത് സക്രിയമായി പ്രവര്‍ത്തിച്ച കാലമായിരുന്നു അത്. ഈ രണ്ടു കാര്യങ്ങളേ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയുള്ളൂ. പക്ഷേ, 1977 ലെ തെരഞ്ഞെടുപ്പ് ഫലം വന്നതും മൊറാര്‍ജി സര്‍ക്കാര്‍ രൂപം കൊണ്ടതും കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയെ അവരുടെ ചെയ്തികളുടെ അടിസ്ഥാനത്തില്‍ ജയിലിലടച്ചതും മറ്റും മറ്റും ആരും വിശകലനം ചെയ്തില്ല. പക്ഷേ കേരളത്തില്‍ 1977 നെക്കുറിച്ച് പ്രസംഗിച്ചു നടന്ന ആന്റണിക്കും ദേശീയതലത്തില്‍ പ്രസ്താവനയിറക്കിയ ആനന്ദ് ശര്‍മയ്ക്കും കപില്‍ സിബലിനും ചിദംബരത്തിനും ജനാര്‍ദ്ദന്‍ ദ്വിവേദിക്കും അംബികാ സോണിക്കും ഇതറിയാമായിരുന്നു. അവര്‍ നല്കിയ സൂചനയായിരുന്നു അത്. ചെയ്തികള്‍ സ്വയം വിലയിരത്തുന്നവര്‍ക്ക് ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പുണ്ടായിക്കൊണ്ടിരിക്കും. അതവര് പറയുകയും ചെയ്യും.
ഒരു ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സി, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ ഇന്റര്‍വ്യൂ ചെയ്തു. മറ്റു പല സാധാരണ ചോദ്യങ്ങള്‍ക്കും പുറമേ ഒരു ചോദ്യം ഇതായിരുന്നു-അധികാരത്തില്‍ വന്നാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമോ. അതൊരു ‘പെയ്ഡ് ചോദ്യ’മായിരുന്നു, ‘പെയ്ഡ് ന്യൂസ്’ പോലെ. ആ ചോദ്യത്തിനു പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഒരു മുന്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്നു. സോണിയയുടെ അടുത്തയാളായിരുന്നു ആ ചോദ്യം ചോദിപ്പിച്ചത്. മോദിയുടെ ഉത്തരം, പ്രതികാരമല്ല ഭരണം എന്നായിരുന്നു. മേറ്റ്ല്ലാ ചോദ്യങ്ങളും മോദിക്കും പാര്‍ട്ടിക്കും ഭരണം കിട്ടില്ലെന്ന് സ്ഥാപിക്കാന്‍ ഉള്ളവയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എങ്ങനെയോ ദുരന്ത സൂചനകള്‍ വളരെ മുന്‍കൂട്ടിയറിയാനാവുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി മരണവെപ്രാളത്തിനിടയില്‍ കാട്ടിക്കൂട്ടിയ ചില ഭരണനടപടികള്‍ക്ക് ധാര്‍മികതയില്ലെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവു കൂടിയായ അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് നടക്കവേ, പുറത്തേക്കു പോകാന്‍ പോകുന്നുവെന്ന് ഉറപ്പായിരിക്കെ, സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ചും അവഗണിച്ചും ചില നിയമനങ്ങളും നയപരിപാടികളും കൈക്കൊള്ളാനൊരുങ്ങിയപ്പോള്‍ ജെയ്റ്റ്ലിക്ക് പാര്‍ട്ടി നയം പറയേണ്ടിവന്നു, “അധികാരത്തില്‍നിന്നു പടിയിറങ്ങാന്‍ പോകുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് ഏകപക്ഷീയമായ ദ്രോഹ നടപടികള്‍ കൈക്കൊള്ളുന്നത് പ്രതിപക്ഷം സര്‍ക്കാരാകുമ്പോള്‍ അതേപോലെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കലായിരിക്കലല്ലാതെ മറ്റൊന്നല്ല” എന്ന്. അതോടെ നിയമനങ്ങളും നയരൂപീകരണങ്ങളും ‘സോണിയാ സര്‍ക്കാര്‍’ ഉപേക്ഷിച്ചു.
പ്രധാനമന്ത്രിയായിരുന്നത് മന്‍മോഹനാണെങ്കിലും തീരുമാനങ്ങള്‍ എടുത്തത് സോണിയയും രാഹുലും ആയിരുന്നുവെന്ന് രേഖാമൂലം പ്രമുഖര്‍ വെളിപ്പെടുത്തിയിരിക്കുന്നു. ദേശീയ സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷയെന്ന നിലയില്‍ സോണിയയുടെ സര്‍ക്കാര്‍ നടപടികളിലെ പങ്ക് സുവ്യക്തമാണ്. എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ ഭരണത്തിലെ പങ്കാളിത്തവും സര്‍ക്കാര്‍ നയങ്ങളിലെയും തീരുമാനങ്ങളിലെയും നിലപാടുകളും ചില കാര്യങ്ങളിങ്ക്ലും രാഹുലിനെ ഉത്തരവാദിയാക്കുന്നു. ഭരണനേട്ടമുണ്ടാക്കിയവരുടെ സഹായത്തിന് അറിഞ്ഞും അറിയാതെയും കൂട്ടു നിന്നതിന് വേറെ ചില ബാധ്യതകള്‍. റോബര്‍ട്ട് വാദ്രയും പ്രിയങ്കാ വാദ്രയും ഭരണത്തിലും രാഷ്ട്രീയതലത്തിലും നേരിട്ട് ബന്ധപ്പെട്ടില്ലെങ്കിലും വിശാല ക്യാന്‍വാസിലെ പ്രധാന കണ്ണികളാകുന്നു.
ഭരണത്തില്‍നിന്ന് പുറത്തുപോകുമെന്ന് ഉറപ്പായ കോണ്‍ഗ്രസിന്, കോണ്‍ഗ്രസ് നേതൃത്വ കുടുംബത്തിന് ഒരു സംരക്ഷണം വേണം. 1977 എന്ന ചിന്ത ഉറക്കം കെടുത്തുന്നവര്‍ക്ക് ഇനി എന്തായിരിക്കും വഴി. രാഷ്ട്രീയരംഗത്തും നയതന്ത്രരംഗത്തും കേള്‍ക്കുന്ന ഊഹാപോഹങ്ങള്‍ ഇങ്ങനെ. സോണിയക്ക് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ട്. ഇനിയും പാര്‍ട്ടിയോ സോണിയയോ ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത രോഗത്തിന് (ക്യാന്‍സറാണെന്ന് ഊഹാപോഹങ്ങള്‍) വിദേശത്ത് ചികിത്സയിലയിരുന്നു അവര്‍. ലോകത്തെ ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലോവാന്‍-കെറ്ററിംഗ് ക്യാന്‍സര്‍ ആശുപത്രിയിലെ ചികിത്സയിലൂടെ പൂര്‍ണമായും രോഗം മാറിയെന്നാണ് പാര്‍ട്ടി പ്രസ്താവിച്ചത്. ഈ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയക്ക് ക്ഷീണം ബാധിച്ചതും ആശുപത്രിയിലായതും മകന് രാഹുല്‍ അമ്മയുടെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് പ്രസംഗിച്ചതും ചില പുതിയ സൂചനകളാണ്. ചികിത്സാര്‍ത്ഥം ഒരു ‘ക്വിറ്റ് ഇന്ത്യ’ സംഭവിച്ചുകൂടായ്കയില്ല എന്ന സൂചന. സോണിയയുടെ സംരക്ഷണം കേന്ദ്രത്തില്‍ വരുന്ന പുതിയ സര്‍ക്കാരിന്റെ അധിക ഉത്തരവാദിത്തമാകുന്നു.
റോബര്‍ട്ട് വാദ്രയെന്ന മറ്റൊരുബാധ്യത കൂടിയുണ്ട്. വാാദ്രയുടെ ലക്ഷം കോടികളുടെ റിയല്‍ എസ്റ്റേറ്റ് കേസില്‍ രാജസ്ഥാന് സര്‍ക്കാര്‍ ഉടന്‍ നടപടി തുടങ്ങും. (അതിന്റെ വേരുകള്‍ എവിടെയെല്ലാം പടര്‍ന്നിട്ടുണ്ടെന്ന് കണ്ടറിയേണ്ടതാണ്.) അതുകൊണ്ടുതന്നെ വാദ്രയെ എല്ലാ അര്‍ത്ഥത്തിലും സംരക്ഷിക്കേണ്ടതും പുതിയ കേന്ദ്ര സര്‍ക്കാരിന്റെ കനത്ത ബാധ്യതയാണ്.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: