കൊച്ചി: മനോനില തെറ്റിയ സ്ത്രീക്ക് എട്ടാംക്ലാസുകാരിയുടെ ഇടപെടല്‍ തുണയായി. സംഭവം ഇങ്ങനെ: എടവനക്കാട് വാച്ചാക്കല്‍ കിഴക്ക് ഭാഗത്തുള്ള വീടുകളില്‍ ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ പ്രായം ചെന്ന ഒരു സ്ത്രീയെത്തി. ഈ വീട് താന്‍ വാങ്ങിയിരിക്കുകയാണെന്നും തനിക്കിവിടെ താമസിക്കണമെന്നും പറഞ്ഞപ്പോള്‍ വീട്ടുകാര്‍ മുഖത്തോടു മുഖം നോക്കി. കയ്യിലിരുന്ന സഞ്ചിയില്‍ നിറയെ വസ്ത്രങ്ങളും കണ്ടപ്പോള്‍ സംഗതി അല്പം ഗൗരവമാണന്നു തോന്നിയെങ്കിലും പരസ്പരബന്ധമില്ലാതെയുള്ള സംസാരം കേട്ടപ്പോള്‍ത്തന്നെ പന്തികേടു പിടുത്തം കിട്ടി.
എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും സ്റ്റുഡന്റ് പോലീസ് കേഡറ്റുമായ ശ്രീലക്ഷ്മി ഷാജി ഇക്കാര്യമറിഞ്ഞത് ഉച്ചയ്ക്കാണ്. വഴിതെറ്റിയെത്തിയ സ്ത്രീയുടെ അവസ്ഥ കണ്ട ഉടന്‍ തന്നെ ശ്രീലക്ഷ്മി ഞാറക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. കിട്ടിയത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ട്രെയിനികളുടെ ചുമതലയുള്ള വനിതാ സിവില്‍ പോലീസ് ഓഫീസര്‍ കെ.എ പ്രിന്‍സിയെയും. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുകയും അതുപ്രകാരം പോലീസ് സംഭവസ്ഥലത്തെത്തുകയും ചെയ്തു.
സ്ത്രീയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് ഞാറക്കല്‍ ജനമൈത്രി പോലീസ് അവരെ ഞാറക്കലിലുള്ള വീട്ടില്‍ കൊണ്ടു ചെന്നാക്കുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രീലക്ഷ്മിയെ ഫോണില്‍ വിളിച്ച് അഭിനന്ദിക്കാനും മറന്നില്ല.
ഇത്തരമൊരു സാഹചര്യം കണ്ടപ്പോള്‍ ആ സ്ത്രീയുടെ ദൈന്യതയാണ് തന്റെ മനസ്സില്‍ വന്നതെന്ന് ശ്രീലക്ഷ്മി ഷാജി പറഞ്ഞു. സ്റ്റുഡന്റ് പോലീസ് കേഡറ്റില്‍ നിന്നുള്ള പരിശീലനത്തിന്റെ ഭാഗമായി ലഭിച്ച ധൈര്യം കൊണ്ടാണ് മറ്റൊന്നുമാലോചിക്കാതെ തന്നെ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കാന്‍ കഴിഞ്ഞതെന്ന് എസ്.പി.സി കേഡറ്റിന്റെ ഗൗരവം വിടാതെ ശ്രീലക്ഷ്മി പറഞ്ഞു. എടവനക്കാട് വാച്ചാക്കല്‍ കോച്ചേരി ഷാജിയുടേയും രാജിയുടേയും മകളാണ് ശ്രീലക്ഷ്മി ഷാജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: