കോട്ടയം: ബ്ലേഡ് സംഘങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷന് കുബേരയുടെ ഭാഗമായി ജില്ലയില്‍ 68 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡുമായി ബന്ധപ്പെട്ടു മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 12 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പണമിടപടുമായി ബന്ധപ്പെട്ടു തൃക്കൊടിത്താനം, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിലാണ് ഇന്നലെ അറസ്റ്റ് രേഖപെടുത്തിയത്.
ജില്ലയില്‍ സ്പെഷ്യല്‍ സംഘം നടത്തിയ റെയ്ഡില്‍ 6350രൂപ പിടികൂടി. എന്നാല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന പ്രോമിസറി നോട്ടുകള്‍, ആധാരങ്ങളും പിടികൂടി. 31 ചെക്ക് ലീഫുകള്‍, 18 മുദ്രപത്രങ്ങള്‍ മറ്റ് 39 രേഖകളും പിടിച്ചെടുത്തവയില്‍ പെടുന്നു.
കടുത്തുരുത്തിയില്‍ സ്പെഷ്യല്‍ സംഘം നടത്തിയ റെയ്ഡില്‍ ഒറ്റപ്ലാക്കല്‍ ദേവസ്യ (സേവ്യര്‍-57) പിടിയിലായി. വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു ദേവസ്യ പണമിടപാട് നടത്തിയിരുന്നത്. ദേവസ്യയുടെ പക്കല്‍ നിന്നും ചെക്ക് ലീഫുകള്‍, ആര്‍സി ബുക്കുകള്‍, പ്രോമിസറി നോട്ടുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തവയില്‍ പെടുന്നു. മരങ്ങാട്ടുപിള്ളി കേന്ദ്രീകരിച്ചു നടത്തിയ റെയ്ഡില്‍ ഒരാള്‍ പൊലീസ് പിടിയിലായി. കുറിച്ചിത്താനം വെള്ളരിമറ്റത്തില്‍ ജോസ് (60) ആണ് പിടിയിലായത്. വീടുകള്‍ കേന്ദ്രീകരിച്ചാണ് പണമിടപാട് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് ആധാരങ്ങല്‍, പ്രോമിസറി നോട്ടുകള്‍, ചെക്കുകള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പെടുന്നു.
തൃക്കൊടിത്താനം പൊലീസ് നടത്തിയ റെയ്ഡില്‍ കുറ്റിക്കാട്ടുപടി ജെസദനത്തില് കുമരംപറമ്പില്‍ ജയചന്ദ്രന് (ഗോപന്-43) പിടിയിലായി. ഇയാളില്‍ നിന്ന് ചെക്കുകളും ആര്‍സി ബുക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എഎസ്ഐ കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ തൃക്കോടിത്താനത്തെ വിവിധ പണമിടപാട് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: