ജമ്മു: ജമ്മുകാശ്മീരില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ സംശയത്തിന് ആക്കം കൂടുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം വെടിയുതിര്‍ത്തത് ഏഴ് തവണയാണ്. ചൊവ്വാഴ്ച്ച രാത്രിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെയ്പ്പ് നടത്തി.
പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗാട്ടിയ മേഖലയിലെ പോസ്സുകള്ക്കുനേരെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമണത്തില്‍ പരിക്കുകളോ, നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്തുന്ന ഭീകരരെ രക്ഷിക്കാന്‍ പാക് സൈന്യം നടത്തുന്ന ശ്രമങ്ങളാണ് തുടര്‍ച്ചയായുള്ള ഇത്തരം വെടിവെയ്പ്പുകളെന്ന് ഉന്നതസൈനിക വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഭീകരര്‍ നടത്തിയ രണ്ട് നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. മെയ് 10-ന് പൂഞ്ചിലെ കാല്സില്‍ നടന്ന ഇത്തരം നുഴഞ്ഞുകയറ്റ ശ്രമത്തില്‍ രണ്ട് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. മെയ് 3-ന് പൂഞ്ചിലെ സാവ്ജിയാന്‍ മേഖലയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തെയും സൈന്യം തടഞ്ഞിരുന്നു.
പാകിസ്ഥാന് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ വലിയ സജ്ജീകരണങ്ങളും പദ്ധതികളും ആസുത്രണം ചെയ്യുകയാണ് ഇന്ത്യന്‍ സൈന്യം. പട്രോളിംഗ് ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2013-ല്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ 12 സൈനികര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം 149 തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: