കൊച്ചി: മദ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം ആവശ്യമാണെന്ന് ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാ സംഘടനകളും ഒറ്റക്കെട്ടായി മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.നിലവാരമില്ലാത്ത 418 ബാറുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മദ്യ വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിശ്ചലറാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ടൗണ്‍ ഹാള്‍ മുതല്‍ ഹൈക്കോടതി ജംഗ്ഷന് വരെയാണ് റാലി സംഘടിപ്പിച്ചത്.
ലൈസന്‍സ് റദ്ദാക്കിയ 418 ബാറുകളും അടച്ചു പൂട്ടണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ജനങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിര നടപടി കൈക്കൊള്ളമമെന്നും മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറക്കുന്നതിന് പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തലമുറയെ സംരക്ഷിക്കാന്‍ മദ്യത്തിനെതിരെ പോരാട്ടം തുടരണമെന്ന് ചടങ്ങില്‍ സംബന്ധിച്ച ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി റാലിക്ക് ആശംസകളര്‍പ്പിച്ചു. ഫാ. ആന്റണി അറയക്കല്, ഫാ. പോള്‍ കാരാച്ചിറ, ജസ്റ്റിസ് പി കെ ഷംസുദ്ദീന്, ഫാ. ജേക്കബ്, ജോസ് മാവേലി, അഡ്വ. ചാര്‍ളി പോള്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: