തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ അനന്തരനടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം പ്രഹസനമായിരുന്നെന്ന് ബിജെപി. മുല്ലപ്പെരിയാര്‍ കേസ് നടത്തിപ്പിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം പോലെ തന്നെയാണ് ഇപ്പോള്‍ സര്‍വ്വകക്ഷിയോഗത്തിലും സ്വീകരിച്ച സമീപമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ജോര്‍ജ്ജ്കുര്യന്‍ പറഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനം മാത്രമായിരുന്നു സര്വ്വകക്ഷിയോഗമെന്നും അദ്ദേഹം പറഞ്ഞു.
കേസ് നടത്തിപ്പില്‍ ആദ്യം മുതല്‍ തന്നെ സര്‍ക്കാര്‍ പരാജയമായിരുന്നു. കേരളത്തിന്റെ ആശങ്കകളും സുരക്ഷാപ്രശ്നങ്ങളും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. സുപ്രീംകോടതിക്കു മുന്നില്‍ വ്യക്തമായ പഠനത്തിന്റെ വിവരങ്ങളോ ജനങ്ങളുടെ ഭീതിയോ കേരളം അവതരിപ്പിച്ചില്ല.
കേസ് ഏകപക്ഷീയമായ നിലയില്‍ തമിഴ്നാടിന് അനുകൂലമായതിന് കാരണം അതാണ്. ഇപ്പോള്‍ അനന്തര നടപടികള്‍ ആലോചിക്കുന്നതിലും സര്‍ക്കാര്‍ ഗൗരവമായ സമീപനമല്ല സ്വീകരിക്കുന്നത്. സര്‍വ്വ കക്ഷിയോഗത്തിനായി യാതൊരു തയ്യാറെടുപ്പുകളും നടത്തിയിട്ടില്ല. സര്‍വ്വ കക്ഷിയോഗത്തില്‍ നിയമ വിദഗ്ധന്റെ സാന്നിധ്യം ഉണ്ടാകേണ്ടതായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ എന്തു നടപടിയാണ് വേഗത്തില്‍ ചെയ്യുന്നതെന്ന് പറയാനും കഴിഞ്ഞില്ല. സര്‍വ്വ കക്ഷിയോഗത്തിനു മുമ്പ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രത്യേക കുറിപ്പായി എല്ലാപേര്‍ക്കും നല്‍കണമായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ അഭിപ്രായ രൂപീകരണമാണ് നടത്തേണ്ടിരുന്നത്. ഇത്തരത്തിലൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിച്ച ശേഷം പ്രതിപക്ഷത്തിന്റെ അഭിപ്രായം തേടാന്‍ തയ്യാറാകണമെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞു.
സര്‍വ്വ കക്ഷിയോഗത്തില്‍ ഏകകണ്ഠമായ തീരുമാനമാണുണ്ടായതെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചാണ് ബിജെപി സംസാരിച്ചത്. ജനങ്ങളില്‍ ആശങ്ക വളര്‍ത്തിയതല്ലാതെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനമുണ്ടായപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍വ്വ കക്ഷിയോഗം ചേരുകയാണുണ്ടായത്. വ്യക്തമായ തയ്യാറെടുപ്പുകളോടെയും വിദഗ്ധരുടെ ഉപദേശം സ്വീകരിച്ചും കേസ് നടത്താന്‍ തയ്യാറാകണമെന്നും ജോര്‍ജ്ജ് കുര്യന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: