കുമരകം: കുമരകം മുതല്‍ ചെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ കോഴിക്കടകളിലെയും മത്സ്യമാര്‍ക്കറ്റിലെയും മാലിന്യങ്ങള്‍ റോഡില്‍ തള്ളുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. ആറ്റാമംഗലം പള്ളിമുതല്‍ ചെങ്ങളം വരെയുള്ള റോഡരികിലെ കാടുപിടിച്ചു കിടക്കുന്ന തരിശുനിലങ്ങളിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. രാത്രികാലങ്ങളിലുള്ള ഈ മാലിന്യനിക്ഷേപം തടയാന്‍ ലക്ഷ്യമിട്ട് നാട്ടുകാര്‍ ഇറങ്ങി പുറപ്പെട്ടതോടെയാണ് മാലിന്യ നിക്ഷേപകര്‍ മറ്റിടം കണ്ടെത്തുകയും പിടിയിലാകുകയും ചെയ്തത്.
കഴിഞ്ഞദിവസം കോട്ടയം ജവഹര്‍ ബാലഭവന്റെ മുന്‍വശത്ത് കോഴിയിറച്ചി മാലിന്യം തള്ളുന്നതിനിടയിലാണ് പ്രതികള്‍ നഗരസഭയുടെ രാത്രകാല സ്ക്വാഡിന്റെ പിടിയിലായത്. കുമരകത്ത് നാട്ടുകാര്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പദ്ധതിയിടുന്നതറിഞ്ഞതോടെയാണ് കുട്ടുകളുടെ ലൈബ്രറിക്കു സമീപമുള്ള വോയ്സ് ഓഫ് നേച്ചറും ജവഹര്‍ ബാലഭവനു ചേര്‍ന്നു നിര്‍മ്മിച്ച പൂന്തോട്ടത്തില്‍ മാലിന്യം തള്ളാന്‍ തുടങ്ങിയത്. രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നുള്ള കാത്തിരിപ്പിന്റെ ഫലമായാണ് നഗരസഭാ ആരോഗ്യ വകുപ്പ് സ്ക്വാഡിന് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്.
വീടുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കോഴിവളര്‍ത്തലും കോഴിക്കടയും നടത്തിയത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുമരകം മാര്‍ക്കറ്റില്‍ പഞ്ചായത്തധികൃതരുടെ ഒത്താശയോടെ അനധികൃതമായി കോഴിക്കട നടത്തുന്നവരാണ് ജവഹര്‍ ബാലഭവന്റെ മുന്നില്‍ മാലന്യങ്ങള്‍ നിക്ഷേപിച്ചതിന് പിടിയിലായത്. കുമരകം സ്വദേശി ഉണ്ണിയും വാനിന്റെ ഡ്രൈവറായ ബംഗാളി യുമാണ് പിടിയിലായത്. വാന്‍ നഗരസഭാ വളപ്പിലേക്കു മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: