പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിനു മുമ്പു തന്നെ പരാജയം സമ്മതിക്കുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സും. ഇടതുപക്ഷ കക്ഷികളുടെ കാര്‍മ്മികത്വത്തില്‍ രൂപംകൊണ്ട മൂന്നാം മുന്നണിയുടെയും കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെയും പ്രസ്താവനകളെ ആ നിലയ്ക്കാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. മാത്രമല്ല അറുപത് വര്‍ഷത്തിലേറെ ഇന്ത്യാമഹാരാജ്യം ഭരിച്ച കോണ്‍ഗ്രസ്സ് അധികാരത്തില്‍ നിന്നു പുറത്താകുകയും നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ശക്തമായ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ വരികയും ചെയ്യുന്ന ചരിത്രമുഹൂര്‍ത്തത്തിന് ഇന്ത്യ സാക്ഷ്യം വഹിക്കുവാന്‍ പോകുന്നു.
ജനങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്. എന്നാല്‍ ഈ ജനാഭിലാഷത്തെ തകര്‍ക്കുവാനും ബിജെപിയെ അധികാരത്തില്‍ നിന്നും ഒഴിവാക്കുവാനുമുള്ള ശ്രമങ്ങള്‍ അണിയറിയില്‍ ഒരുങ്ങുന്നതിന്റെ ലക്ഷണമാണ് ഇടതുപക്ഷ കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ ജല്്പനങ്ങളിലൂടെ പുറത്തുവരുന്നത്. അരങ്ങില്‍ മറഞ്ഞു നില്‍ക്കുകയും അണിയറയില്‍ ഒന്നിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒടുവില്‍ ഗത്യന്തരമില്ലാതെ തിരശ്ശീലനീക്കി പുറത്തുവന്നിരിക്കുന്നത് ആശങ്കാജനകവും എന്നാല്‍ അത്യന്തം അപകടകരവുമാണ്. ജനഹിതത്തിനെതിരായ ഈ നിലപാട് ഇന്ത്യയില്‍ ഉണ്ടാകാന്‍ പോകുന്ന വലിയ രാഷ്ട്രീയ മാറ്റത്തെ ദുര്ബലപ്പെടുത്തുവാന് ഉദ്ദേശിച്ചുകൊണ്ടുള്ള കൂട്ടുകെട്ടാണ്.
തെരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പറഞ്ഞിരുന്നത് അവര്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്നാണ്. കോണ്‍ഗ്രസ്സിതര, ബിജെപിയിതര ഭരണമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒന്നുകൂടി ഉറപ്പിച്ച് ഇടതുപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോദിയെ പ്രഖ്യാപിച്ചപ്പോള്‍ ഇക്കൂട്ടര്‍ തങ്ങളുടെ വിജയം ഉറപ്പായി എന്നു കൊട്ടിഘോഷിക്കുകയും ചെയ്തു. വലിയ രീതിയിലുള്ള ന്യൂനപക്ഷ വോട്ടിന്റെ ധ്രുവീകരണം ഈ രാജ്യത്ത് ഉണ്ടാകും. അതിലൂടെ ബിജെപിയുടെ കഥകഴിയും എന്നുവരെ അവര്‍ സ്വപ്നം കണ്ടു. എന്നാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ നേതാവിനും പകരക്കാരനാകാന്‍ കഴിയാത്ത രീതിയില്‍ ജനങ്ങളുമായി ആശയവിനിമയം വലിയ റാലികളിലൂടെ നടത്തി രാജ്യത്ത് ഒരു സമഗ്രവികസനത്തിന്റെ രാഷ്ട്രീയം അവരുടെ മനസ്സില്‍ ഊട്ടി ഉറപ്പിക്കുന്നതിനും അതിലുപരി സുരുക്ഷിതത്വ ബോധം അവര്‍ക്കു പ്രദാനം ചെയ്യുന്നതിനും മോദിക്ക് കഴിഞ്ഞു. ഈ നില തുടര്‍ന്നാല്‍ തങ്ങളുടെ സ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരങ്ങള്‍ പോലെ തകരുമെന്ന ചിന്തയിലുടലെടുത്ത അവിഹിതവേഴ്ചയുടെ ദുര്‍ഭഗസന്തതിയാണ് ഈ മൂന്നാം മുന്നണി.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വളരെ ആത്മവിശ്വാസമാണ് മറ്റു മുന്നണികള്‍ പ്രത്യേകിച്ചു കോണ്‍ഗ്രസ്സും ഇടതുപക്ഷവും പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം അവര്‍ക്ക് മനസ്സിലായി. തങ്ങള്‍ ആഗ്രഹിക്കുന്നതുപോലയല്ല ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതും ചിന്തിക്കുന്നതുമെന്ന്. ജനമനസ്സുകളിലെ ഈ മാറ്റം മനസ്സിലാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വൈകിയെന്നത് പരിതാപകരം തന്നെ. ഇടതുപക്ഷത്തിന്റെ പിന്തുണ വേണ്ടി വന്നാല്‍ സ്വീകരിക്കും എന്ന് ആദ്യ നാളുകളില്‍ പറഞ്ഞിരുന്ന കോണ്‍ഗ്രസ്സ് ഇന്നു പറയുന്നത് മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നാണ്. എന്നാല്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള കാര്യം കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്താന്‍ ബിജെപിയ്ക്ക് അല്ലാതെ ആര്‍ക്കു വോട്ടു നല്‍കിയിട്ടും കാര്യമില്ല എന്നാണ്. അതാണ് സമീപകാല രാഷ്ട്രീയം പഠിപ്പിക്കുന്ന പാഠം.
കിട്ടിയ അവസരങ്ങളിലെല്ലാം ജനാധിപത്യ ധ്വംസനം നടത്തിയിട്ടുള്ള കോണ്‍ഗ്രസ്സിന്റെ കപട ജനാധിപത്യ മതേതര പ്രേമം മനസ്സിലാക്കാന്‍ ഇടതുപക്ഷത്തിന് കഴിയുന്നില്ലെന്നുള്ളത് ബൗദ്ധികതലത്തിലും പ്രായോഗികതലത്തിലും ആ പ്രസ്ഥാനങ്ങള്‍ക്ക് വന്നുചേര്‍ന്നിട്ടുള്ള അപചയമാണ്. എന്നും ജനഹിതത്തെ അട്ടിമറിക്കുവാനും അധികാരമുറപ്പിക്കുവാനും മാത്രമേ കോണ്‍ഗ്രസ്സ് ശ്രമിച്ചിട്ടുള്ളൂ. കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ചരിത്രമതാണ്.
ആദ്യ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിട്ടതുമുതല്‍ 1975-ലെ അടയന്തിരാവസ്ഥയും തുടര്‍ന്ന് ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ നടത്തിയ ശ്രമങ്ങളും ഇടതുപക്ഷങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. എന്നാല്‍ അത് ഓര്‍മ്മിക്കാന്‍ ശ്രമിക്കാത്തത് ജനാധിപത്യത്തോട് കാണിക്കുന്ന കൊടുംപാതകമാണ്. ഇടതുപക്ഷം കോണ്‍ഗ്രസ്സിന്റെയും ലാലുവിന്റെയും മുലായത്തിന്റെയും പാര്‍ട്ടി ആഫീസുകള്‍ കയറിയിറങ്ങി ഗതികിട്ടാ പ്രേതം പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നതും പറഞ്ഞ കാര്യങ്ങള്‍ മാറ്റി പറയേണ്ടി വരുന്നതും സത്യസന്ധമല്ലാത്ത നിലപാടുകള്‍ വച്ചു പുലര്‍ത്തുന്നതുകൊണ്ടാണ്. ഈ തെറ്റിന് ജനങ്ങള്‍ നല്കിയ ശിക്ഷയാണ് പ്രധാന പ്രതിപക്ഷികക്ഷിയായിരുന്ന ഇടത് പാര്‍ട്ടി ഇന്ന് പതിനാറ് അംഗങ്ങളായി ചുരുങ്ങിയതും രണ്ട് അക്കം തികയ്ക്കാന്‍ പ്രാദേശിക കക്ഷികളെ ആശ്രയിക്കേണ്ടി വരുന്നതും.
കോണ്‍ഗ്രസ്സ് തുടര്‍ന്നു വരുന്ന ജനാധിപത്യ ധ്വംസനത്തിന്റെ അവസാനത്തെ ഉദാഹരണമാണ് 2 ജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അട്ടിമറിച്ചതും അവസാനിപ്പിച്ചതും. എന്നാല്‍ ജനങ്ങളുടെ രക്ഷയ്ക്ക് ഒടുവില്‍ സുപ്രീംകോടതി തന്നെ രംഗത്തുവരേണ്ടിവന്നു. അന്തമായ ബിജെപി വിരോധത്തിന്റെ പേരില്‍ ഇടതുപക്ഷവും മറ്റു പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസ്സിന്റെ കൊള്ളരുതായ്മയ്ക്ക് കൂട്ടുനില്‍ക്കുകയാണുണ്ടായത്.
2004 -ലെ തെരഞ്ഞെടുപ്പിനുശേഷം ഇടതുപാര്‍ട്ടികള്‍ എടുത്ത അപക്വമായ നിലപാടുകളാണ് ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയ്ക്ക് പരിക്കേല്‍പ്പിച്ചത്. ജനങ്ങള്‍ പുറംതള്ളിയ കോണ്‍ഗ്രസ്സിനെ പുറംവാതിലിലൂടെ അധികാരത്തില്‍ എത്തിച്ച് ജനങ്ങളെ വിഡ്ഡികളാക്കിയ ആ തെറ്റില്‍ നിന്നും ഇനിയും പാഠം പഠിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നില്ലായെന്നത് ഖേദകരമാണ്. ഏറ്റവും അപമാനകരമായി തോന്നിയത് ഈ അടുത്ത കാലത്ത് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. 2004-ല്‍ സോണിയാ ഗാന്ധിയോട് സിപിഎം കാലുപിടിച്ച് അപേക്ഷിച്ചത്രേ പ്രധാനമന്ത്രിയാകാന്‍.
ഇപ്പോള്‍ ഇടതുപാര്‍ട്ടികള്‍ ശ്രമിക്കുന്നതു പോലെ 2004-ല്‍ ബിജെപിയെ ഒഴിവാക്കി ഒരു ഭരണ സംവിധാനം കൊണ്ടുവന്നിട്ട് എന്തുനേട്ടമാണ് ഈ രാജ്യത്ത് ഉണ്ടാക്കിയതെന്ന് ഇടതുപാര്‍ട്ടികള്‍ ജനങ്ങളോട് പറയണം. കഴിഞ്ഞ പത്തു വര്‍ഷമായി അധികാരസ്ഥാനത്ത് ബിജെപി ഇല്ല. ജനങ്ങള്‍ ആവശ്യപ്പെടുന്ന, ആഗ്രഹിക്കുന്ന പ്രശ്നങ്ങള്‍ ഒന്നെങ്കിലും പരിഹരിക്കാന്‍ യുപിഎയ്ക്ക് കഴിഞ്ഞോ? അഴിമതി, വിലക്കയറ്റം, പണപ്പെരുപ്പം, രാജ്യസുരക്ഷ, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, പട്ടിണി തൊഴിലില്ലായ്മ തുടങ്ങി ഏതെങ്കിലും പ്രശ്നം പ്രതീക്ഷ നല്കുന്ന രീതിയില്‍ പരിഹരിക്കാന്‍ കഴിഞ്ഞോ? ഇന്നും ആ സാഹചര്യം നില്ക്കുകയല്ലേ? ഇനിയും ഈ പരീക്ഷണത്തിന് തയ്യാറാകണോ? രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ കോണ്‍ഗ്രസ്സിനു നല്കിയ അവസരങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇനിയും അതാവര്‍ത്തിക്കുമെന്ന സിപിഎം പ്രഖ്യാപനം ജനവഞ്ചനയും നിരാശയുമാണ് വെളിവാക്കുന്നത്. കാലത്തിന്റെ ചുവരെഴുത്തുകള്‍ മനസ്സിലാക്കുവാന്‍ സിപിഎം ഇനിയും ശ്രമിച്ചില്ലായെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗര്ദ്ദത്തിലേക്കായിരിക്കും ചെന്നുവീഴുക. ദൈവത്തിന് പോലും ഇടത് പക്ഷത്തെ രക്ഷിക്കാന്‍ കഴിയില്ല.
സിപിഎം പ്രഖ്യാപിച്ച മൂന്നാം മുന്നണി ജനങ്ങള്‍ തിരസ്കരിച്ച കോണ്‍ഗ്രസ്സിനെ തിരികെ അധികാരത്തില്‍ കൊണ്ടുവരാനുള്ള കങ്കാണി കൂട്ടമെന്നറിയാത്തവര് ഇന്ത്യയില്‍ ഉണ്ടാകാന്‍ ഇടയില്ല. മൂന്നാം മുന്നണി സങ്കല്പം തന്നെ പരാജയപ്പെട്ട ആശയമാണ്. ഇന്ത്യന്‍ രാഷ്ട്രീയം ബിജെപിയും കോണ്ഗ്രസ്സുമെന്ന രീതിയില്‍ ധുവീകരിക്കപ്പെട്ട സാഹചര്യത്തില്‍ തെറ്റു മനസ്സിലാക്കി നേരിന്റെ വഴി തെരഞ്ഞെടുക്കുകയാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. ഇന്ത്യന്‍കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്ധ്രാപ്രദേശില്‍ ഖമ്മം ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ്സുമായി നേരിട്ട് സഖ്യത്തിലേര്‍പ്പെട്ടുകഴിഞ്ഞു. സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ് സഖ്യസ്ഥാനാര്‍ത്ഥി. മൂന്നാം മുന്നണിയിലെ പ്രധാനകക്ഷി ആര്‍ജെഡി ബീഹാറില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷിയാണ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പിയും എസ്പിയും നിര്‍ണ്ണായക സന്ദര്‍ഭങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനോടൊപ്പവും സിപിഎമ്മിന്റെ നിലപാടുകളെ തള്ളിപ്പറയുകയുമാണുണ്ടായത്. തമിഴ്നാട്ടില്‍ എഐഡിഎംകെയെ മുന്‍നിര്‍ത്തി മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. സിപിഎം സഖ്യത്തില്‍നിന്നു പുറത്തുമായി. രണ്ടുമാസം മുമ്പ് പ്രകാശ്കാരാട്ട് പറഞ്ഞത് ജയലളിതയാണ് അടുത്ത പ്രധാനമന്ത്രിയെന്ന്. ഇപ്പോള്‍ പറയുന്നു മുലായംസിംഗ് ആണ് പ്രധാനമന്ത്രിയെന്ന്. ഇത്തരം അപഹാസ്യമായ നിലപാടുകള്‍ പ്രകാശ് കാരാട്ടിനു ഭൂഷണമാണോയെന്ന് സിപിഎം ചിന്തിക്കണം.
ബിജെപിയോട് അയിത്തവും കോണ്‍ഗ്രസ്സിനോട് ചങ്ങാത്തവും കാണിക്കുന്ന ഈ മൂന്നാം ബദലിനെ ജനങ്ങള്‍ തിരിച്ചറിയുമെന്നതില് സംശയമില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ജനങ്ങളെ മറന്നുകൊണ്ട് ആരെങ്കിലും അധികാര ദുര്‍വിനിയോഗം ചെയ്താല്‍ അപഥസഞ്ചാരം നടത്തിയാല്‍ അവരെക്കൊണ്ട് കണക്കുപറയിക്കാന്‍ ജനങ്ങള്‍ക്ക് കഴിയും. അതിനുള്ള അവസരമാണ് തെരഞ്ഞെടുപ്പ്. അതു തെളിയിച്ചിട്ടുമുണ്ട്. അതുകൊണ്ട് കോണ്‍ഗ്രസ്സിനെ അധികാരത്തിലേറ്റാനുള്ള സിപിഎമ്മിന്റെ അവസരവാദ നിലപാട് ജനങ്ങള്‍ തിരിച്ചറിയും.
തന്റെ കയ്യിലിരിക്കുന്ന കുട്ടികുരങ്ങ് മരിച്ചിട്ടും അത് അറിയാതെ കുഞ്ഞിനെ മാറത്ത് ചേര്‍ത്തുപിടിച്ച് അതിന് ആഹാരം തിരയുന്ന തളളക്കുരങ്ങിന്റെ അവസ്ഥയിലാണ് മൂന്നാം മുന്നണി സൃഷ്ടിക്കുവാനുള്ള സിപിഎമ്മിന്റെ ശ്രമം.
അഡ്വ: ജെ. ആര്. പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: