പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്നാണ്. 35 ദിവസത്തിനിടയില്‍ ഒന്‍പത് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പരമോന്നത സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പര്യവസാനം 16നുള്ള വോട്ടെണ്ണലിലൂടെയാണ്.
രണ്ടുമാസത്തിലധികമായി രാജ്യമൊട്ടുക്കും തെരഞ്ഞെടുപ്പ് ജ്വരത്തിലാണ്. മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ് ഇത്തവണ ഉണ്ടായത്. വോട്ടുചെയ്തവരുടെ എണ്ണത്തിലും ശതമാനത്തിലും വലിയ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. വോട്ടുചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രചാരണങ്ങള്‍ ഇലക്ഷന് കമ്മീഷന് മാത്രമല്ല വിവിധ സംസ്കാരിക, സാമൂഹ്യ സംഘടനകളും നടത്തുകയുണ്ടായി. അതിന്റെയെല്ലാം ഗുണപരമായ പ്രതിഫലമായിരിക്കാം ഉയര്‍ന്ന ശതമാനത്തിലുള്ള സമ്മതിദാനാവകാശം. പ്രചാരണകാലയളവില്‍ അനഭിലഷണീയമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഇക്കുറി ഉണ്ടായി. സ്പോര്‍ട്സ് മാന്സ്പിരിറ്റോടെ തെരഞ്ഞെടുപ്പിനെ കാണണമെന്നാണ് സങ്കല്പം. അതെല്ലാം മാറ്റിവച്ച് വിദ്വേഷ പ്രചാരണങ്ങളും പ്രയോഗങ്ങളും ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വ്വം ഉയര്‍ത്തുകയുണ്ടായി. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിക്കെതിരെ സംഘടിതമായ അക്രമം തന്നെയാണുണ്ടായത്. കോണ്‍ഗ്രസും അവരുടെ കൂട്ടാളികളും മാത്രമല്ല കോണ്‍ഗ്രസിനെതിരാണെന്ന് പറയുന്ന ഇടതുപക്ഷവുമെല്ലാം നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാന്‍ സാധിക്കുമോ എന്നാണ് നോക്കിയത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനെതിരായി തുടങ്ങിയ കേജ്രിവാളിന്റെ കക്ഷിയും ഒടുവില്‍ മുഖ്യശത്രുവായി പ്രഖ്യാപിച്ചത് നരേന്ദ്രമോദിയെയാണല്ലൊ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയ്ക്കെതിരെ മത്സരിക്കാതെ മോദിയെ നേരിടാന്‍ കച്ചമുറുക്കുമ്പോള്തന്നെ കേജരിവാളിന്റെ ലക്ഷ്യം വ്യക്തമായി. രാഷ്ട്രീയകക്ഷികളെ വിടാം. എന്നാല്‍ ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന് എന്താണ് ചെയ്തത്.
തെരഞ്ഞെടുപ്പ് സംവിധാനം നിഷ്പക്ഷവും നീതിപൂര്‍വ്വവുമായി നടപ്പാക്കാന്‍ ഭരണഘടനയും അനുബന്ധ നിയമങ്ങളും ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കക്ഷിരാഷ്ട്രീയ-ഭരണകൂട സ്വാധീനങ്ങളെ അതിജീവിച്ചുകൊണ്ടുള്ളതായിരിക്കണം.
നേരത്തെ ഏകാംഗ കമ്മീഷനാണുണ്ടായത്. കമ്മീഷന് കടിഞ്ഞാണില്ലാത്ത അധികാരമുണ്ടെന്ന് തെളിയിച്ചത് ടി.എന്‍. ശേഷനാണ്. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ശേഷന് നടപടി സ്വീകരിച്ചു. ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ഉയര്‍ന്നുവന്ന ചില വിവാദങ്ങള്‍ നമ്മുടെ ജനാധിപത്യക്രമത്തിലെ കറുത്ത അദ്ധ്യായമായി ചരിത്രം രേഖപ്പെടുത്തിയേക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരാവകാശങ്ങളും പ്രാധാന്യവും സംരക്ഷിക്കപ്പെടേണ്ടതു തന്നെയാണ്. വിവാദങ്ങളിലും അപവാദങ്ങളിലുംപെടാതിരിക്കാന് കമ്മീഷന് ശ്രദ്ധിക്കുകയും കമ്മീഷനെ വിവാദങ്ങളിലകപ്പെടുത്താതിരിപ്പാന് രാഷ്ട്രീയപാര്‍ട്ടികളും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം ജാഗ്രതകള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ ഒരു ഭരണഘടനാസ്ഥാപനം വഴിവിട്ട് അപഥസഞ്ചാരത്തിന് മുതിര്‍ന്നാല്‍ അതിനെതിരെ പ്രതിഷേധിക്കാനും ശബ്ദമുയര്‍ത്താനും പൗരന് അവകാശമുണ്ട്. ഭരണഘടന ഉറപ്പു നല്കുന്ന ഇത്തരം പൗരാവകാശത്തിന്റെ പരിധിയില്‍ ഉറച്ചുനിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തെറ്റുകളോട് പ്രതിഷേധിക്കാന്‍ ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്.
തുല്യനീതിയും തുല്യപരിഗണനയും ലംഘിക്കപ്പെടുന്നു എന്ന തോന്നല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ഉണ്ടാകാനിടയായ സാഹചര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിവാക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയും സുതാര്യതയും നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക വിമര്‍ശനമാണ് ബിജെപിയില്നിന്നുണ്ടായത്. അഭിമാനപ്പോരാട്ടം നടക്കുന്ന വാരാണസിയില്‍ വരണാധികാരി സോണിയാ കുടുംബത്തിനുവേണ്ടി കുഴലൂത്തു നടത്തി അവരുമായി ഒത്തുകളിക്കുമ്പോള്‍ നീതിനിഷേധത്തിന് ഇരയായിത്തീര്‍ന്ന സ്ഥാനാര്‍ത്ഥിയാണ് നരേന്ദ്രമോദി. വാരാണസിയില്‍ ബിജെപിയുടെ റാലിക്ക് അനുമതി നിഷേധിക്കുകയും മറ്റ് രണ്ട് അപേക്ഷകളില്‍ കാലതാമസം സൃഷ്ടിച്ച് വരണാധികാരി കോണ്‍ഗ്രസിന്റെ റോളില്‍ കളിച്ചു എന്നുള്ളതാണ് ആരോപണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നരേന്ദ്രമോദിക്ക് റാലിക്കുള്ള അനുമതി നിഷേധിക്കപ്പെട്ടതായ സ്ഥലത്തുതന്നെ പ്രചാരണം അവസാനിക്കുന്ന ശനിയാഴ്ച രാഹുല്‍ഗാന്ധിക്ക് പ്രചാരണത്തിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ബിജെപിയെ സൂചിപ്പിച്ചുകൊണ്ട് പരസ്യമായി പഴിപറയുകയും അവരെ ഭയമില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുകവഴി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കും കോട്ടംതട്ടിച്ചിരിക്കുകയാണ്. അതുകൊണ്ടതന്നെ അപകടകരമായ നിലപാട് സ്വീകരിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന നിഗമനം തീര്‍ത്തും ശരിയാണ്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ ഭരണഘടനാ സ്ഥാപനത്തിന് ചുമതലയുണ്ട്. അത് വിസ്മരിച്ചത് നിസ്സാര വീഴ്ചയായി കാണാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: