ഗുവാഹത്തി: ആസാമില്‍ ജൂനിയര്‍ വനിതാ ഡോക്ടര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വാര്‍ഡ് ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ഗൈനക്കോളജിയില്‍ എം.ഡി പഠന വിദ്യാര്‍ത്ഥിനിയായ സരിത തഷ്നിവാളാണ് (24) കൊല്ലപ്പെട്ടത്.
ദിബ്രുഗഡിലെ ഏറ്റവും പഴക്കം ചെന്ന ഇന്‍സ്റ്റിട്യൂട്ട് ആയ ആസാം മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലില്‍ (എഎംസിഎച്ച്) വച്ച് വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഇന്നു രാവിലെ ഐ.സി.യുവിലെത്തിയ നഴ്സുമാരാണ് സരിതയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മാനഭംഗ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സരിതയുടെ മുഖത്ത് നഖം കൊണ്ട് മുറിഞ്ഞതിന്റെ പാടുകള്‍ കണ്ടെത്തിയതാണ് മാനഭംഗശ്രമത്തിനിടെയാകാം മരണമെന്ന സംശയത്തിലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്.
സഹപ്രവര്‍ത്തകനായ റോഷന് അഗര്‍വാളുമായി ജൂലായ് ഏഴിന് സരിതയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. സരിത തന്നോട് മോശമായി പെരുമാറിയതില്‍ ദേഷ്യം പൂണ്ടാണ് താന്‍ ഡോക്ടറെ കൊലപ്പെടുത്തിയതെന്ന് വാര്‍ഡ് ജീവനക്കാരനായ ടിരു മെക്ക് പറഞ്ഞതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇത് പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
കൊലപാതകത്തില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ആശുപത്രിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: