പത്തനംതിട്ട: അതിജീവന സമരം നടത്തുന്ന ആറന്മുളയിലെ ജനങ്ങളോടൊപ്പം ചേര്‍ന്ന് വരവര്ണ്ണങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം ഉയര്‍ത്തി ചിത്രകാരന്മാരുടെ സംഗമം.
പമ്പാനദിക്കരയിലെ ആറന്മുള സത്രാങ്കണത്തില് പ്രത്യേകം തയ്യാറാക്കിയ എം.വി.ദേവന് നഗറില്‍ ഇന്നലെ ആരംഭിച്ച മഹാസംഗമം നാളെ സമാപിക്കും. ആറന്മുളയുടെ നിറക്കൂട്ട് എന്ന് നാമകരണം ചെയ്തിരിക്കുന്ന ചിത്രകലാ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ നാല്പതില്പരം പ്രശസ്തരായ ചിത്രകാരന്മാരാണ് പങ്കെടുക്കുന്നത്. പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ കലാകാരന്മാര്ക്ക് പ്രതിബദ്ധതയുണ്ടെന്ന സന്ദേശം ഊട്ടിയുറപ്പിച്ചുകൊണ്ടാണ് തനതുരീതിയില്‍ ക്യാന്‍വാസില്‍ ഇവര്‍ വരവര്ണ്ണങ്ങളിലൂടെ പ്രതികരിച്ചത്. ചിത്രരചനകള്‍ മണ്ണും, വെള്ളവും അന്നവും നശിപ്പിക്കുന്ന മൂലധന ശക്തികള്‍ക്ക് താക്കീതായി മാറി. വര്ണ്ണപകിട്ടുകള്ക്കും വരകള്‍ക്കും ശബ്ദിക്കാന്‍ ശക്തിയില്ലാത്ത ചൂഷിത ജനതയുടെ ശക്തിയും ശബ്ദവുമായി മാറാന്‍ കഴിയുമെന്ന് അനുഗ്രഹീത കലാകാരന്മാര് തങ്ങളുടെ സൃഷ്ടികളിലൂടെ തെളിയിച്ചു.
പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന് ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആറന്മുളയിലെ പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കുന്നതില്‍ കലാകാരന്മാര്ക്കും പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ജീവന്‍കൊടുത്തും പരിസ്ഥിതി സംരക്ഷിക്കാന്‍ നമ്മള് തയ്യാറാവണം. പ്രകൃതി അമ്മയാണ്. ചാരസന്തതികളാണ് പ്രകൃതിയെ നോവിക്കുന്നത്. പ്രകൃതിയുടെ ഭാഷ അറിയുന്നവനാണ് കലാകാരന്. സമൂഹത്തെ സംസ്ക്കാര സമ്പന്നരാക്കുക എന്നത് കലാകാരന്റെ ധര്‍മ്മമാണ്. സമൂഹത്തെ മാറ്റാനുള്ള പ്രകൃതി ശക്തിയാണ് കലാകാരന്മാരിലുള്ളത്. കല ശക്തിയുടെ മാധ്യമം ആണെന്നതുപോലെ കലാകാരന്മാര് ത്യാഗികളുമായിരിക്കണം. ആത്മവിശ്വാസവും ആത്മധൈര്യവും ഇന്ന് സമൂഹത്തിന് ഇല്ലാതായിരിക്കുന്നു. മനുഷ്യത്വത്തിന്റെ കൊടുമുടി കയറുവാന്‍ നമ്മള് ശ്രമിക്കണം എന്നും കാനായി കുഞ്ഞിരാമന് പറഞ്ഞു. ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതിയംഗം ടി.എ.എസ്. മേനോന് അദ്ധ്യക്ഷതവഹിച്ചു. അന്തരിച്ച പ്രമുഖ ചിത്രകാരന് എം.വി.ദേവന് സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ടെന്‍സിംഗ് ജോസഫ് , നേമം പുഷ്പരാജ്, പാര്‍ത്ഥസാരഥി വര്‍മ്മ, കുമ്മനം രാജശേഖരന് എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരി സജിത ശങ്കറിന് ബ്രഷും ക്യാന്‍വാസും കൈമാറി ശില്‍പ്പി കാനായി കുഞ്ഞിരാമന് ചിത്രകലാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സംഗമത്തിലെ സൃഷ്ടികള്‍ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ആറന്മുളയില് ആരംഭിക്കുന്ന മ്യൂസിയത്തിലെ ആദ്യചിത്രങ്ങളാകും ഇവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: