തിരുവനന്തപുരം: ജില്ലയിലെ സ്കൂളുകളില്‍ വിതരണം ചെയ്യാനായി എത്തിച്ച പാഠപുസ്തകങ്ങള്‍ മഴ നനഞ്ഞ് നശിക്കുന്നു. കിഴക്കേകോട്ടയിലെ കേന്ദ്ര പാഠപുസ്തക ഡിപ്പോയുടെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് പുസ്തകങ്ങള്‍ മഴ നനഞ്ഞ് നശിക്കുന്നത്. അസൗകര്യങ്ങള്‍ കാരണം പുസ്തക വിതരണവും തടസപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. പന്ത്രണ്ട് ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സര്‍ക്കാര്‍ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുള്ളത്. കുറെ പുസ്തകങ്ങള്‍ വെള്ളം വീണും ഈര്പ്പമടിച്ചും നശിച്ചു പോയി. ബാക്കിയുള്ളവയെങ്കിലും പ്ലാസ്റ്റിക് ഷീറ്റും ടാര്‍പ്പാളിന്‍ ഇട്ടും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ജീവനക്കാര്‍. സംഭവം വാര്‍ത്തയായതോടെ പുസ്തക വിതരണത്തിന്റെ ചുമതലയുള്ള തപാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ ചോര്‍ന്നൊലിക്കുന്ന പാഠപുസ്തക ഡിപ്പോയുടെ കെട്ടിടം സന്ദര്‍ശിച്ച് പരിശോധന നടത്തി.
വരാന്തയിലേക്ക് ചോര്‍ന്നൊലിക്കുന്ന വെള്ളം മുഴുവന്‍ പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിക്കുള്ളിലേക്കാണ് ഒഴുകിയിറങ്ങുന്നത്. ചോര്‍ച്ച കാരണം കമ്പ്യൂട്ടര്പോലും പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. പുസ്തക വിതരണവും നിലച്ചിരിക്കുകയാണ്. പാഠപുസ്തകങ്ങളുടെ അച്ചടി കാക്കനാടുള്ള കെബിപിഎസിനാണെങ്കിലും വിതരണ ചുമതല തപാല്‍ വകുപ്പിനെയാണ് സര്‍ക്കാര്‍ എല്പിച്ചിരിക്കുന്നത്. പുസ്തകം സൂക്ഷിക്കാനായി ഡിപ്പോ കെട്ടിടം തപാല്‍ വകുപ്പിന് കൈമാറിയത് കഴിഞ്ഞമാസം ഏഴിനാണ്. പെരുച്ചാഴിയും മരപ്പെട്ടിയുമൊക്കെ വാസമാക്കിയ കെട്ടിടത്തില്‍ കഴിഞ്ഞ 22നാണ് വൈദ്യൂതി നല്‍കിയത്.
ലക്ഷക്കണക്കിന് രൂപയുടെ പഴയ പുസ്കങ്ങളും ഇതിനുള്ളില്‍ കെട്ടികിടപ്പുണ്ട്. ജില്ലയിലെ 278 സ്കൂള്‍ സൊസൈറ്റികള്‍ക്കുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യാനുള്ളത്. 15ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശമെങ്കിലും കെട്ടിടത്തിന്റ ശോച്യാവസ്ഥ കാരണം സമയക്രമം പാലിക്കാനാകില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍, പാഠപുസ്തകങ്ങള്‍ മഴ നനഞ്ഞ് നശിക്കുന്നതില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചു. പാഠപുസ്തകങ്ങള്‍ നശിക്കനിടയാക്കിയ അധികൃതര്‍ക്കെതിരെ നടപടി വേണമെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: