സര്‍ക്കാരിന്റെയും തന്റെയും പ്രതിഛായ മെച്ചമാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച നവരത്ന പദ്ധതി പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയതുപോലെയാണ്. പുതിയ പദ്ധതികളായ നൂറുദിന കര്‍മപദ്ധതി, ഒരുവര്‍ഷ കര്‍മപദ്ധതി, സപ്തധാരാ പദ്ധതി, വിഷന്‍ 2030 തുടങ്ങിയ പഴയ പദ്ധതികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള സംരംഭമാണെന്ന് മുഖ്യമന്ത്രിതന്നെ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്മാര്‍ട്ട്സിറ്റി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, റോഡ് വികസനം, ജലപാത, പുതിയ വികസന നയം എന്നിവയ്ക്ക് പുറമെ ഭൂരഹിത കേരളം, അഴിമതിരഹിത ഭരണം തുടങ്ങി ഒരിക്കലും പ്രയോഗത്തില്‍ വരാത്ത കര്‍മപദ്ധതികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിവേഗപാതയ്ക്ക് സാധ്യത ഇല്ലെന്നും മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടപ്പാക്കാനായിട്ടില്ല എന്നും മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം വാഗ്ദാനപ്പെരുമഴ ഭരണമാണെന്ന് ഒന്നുകൂടി തെളിയിക്കുകയാണ് നവരത്ന. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഇന്‍ഷുറന്‍സ്, ഇലക്ട്രോണിക് ഹബ്ബ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ പദ്ധതികളും നിശ്ചലാവസ്ഥയില്‍ തന്നെയാണ്. ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ എല്ലാ അവശ്യമരുന്നുകളും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി അറിയാത്തത് പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന മരുന്നുകള്‍ കാലാവധി തീര്‍ന്നതിനാല്‍ നശിപ്പിക്കേണ്ടിവന്നു എന്ന വസ്തുതയാണ്. ഈ രംഗത്തു നടക്കുന്ന അനാസ്ഥയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
2004 ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കൊച്ചി മെട്രോയ്ക്ക് 2012 സെപ്തംബറില്‍ പ്രധാനമന്ത്രി തറക്കല്ലിടുകയും 2013 ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 1095 ദിവസങ്ങള്‍കൊണ്ട് പണിപൂര്ത്തയാകാന് കൗണ്ട്ഡൗണ്‍ തുടങ്ങി. ഇപ്പോള്‍ മുഖ്യ ഉപദേഷ്ടാവും സാരഥിയുമയ ഇ.ശ്രീധരന് പറയുന്നത് പദ്ധതി കുറേമാസങ്ങള്കൂടി വൈകുമെന്നാണ്. മെട്രോ റെയില്‍ പദ്ധതി പരാതി പ്രളയമാണ് ഉണ്ടാക്കിയത്. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ചും ഭൂഉടമകളും തങ്ങളെ അവഗണിക്കുന്നു എന്ന് കൊച്ചി നഗരസഭയും പരാതിപ്പെട്ടു. യാത്രാക്ലേശത്തില്‍ മുങ്ങിത്താണ കൊച്ചിയ്ക്ക് കൂടുതല്‍ ഗതാഗത പ്രശ്നങ്ങളുണ്ടാക്കി യാത്രക്കാരേയും പ്രതിസന്ധിയിലാക്കുന്നു. കൊച്ചി നോര്‍ത്തും സൗത്തും ഇപ്പോള്‍ കോഴിക്കോടും തിരുവനന്തപുരവും പോലെ അകലത്തിലായെന്നാണ് ജനത്തിന് തോന്നിത്തുടങ്ങിയിരിക്കുന്നത്. കേരളത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സുഗമമല്ല. ഏറ്റവും വലിയ പ്രശ്നം സ്ഥലമേറ്റെടുക്കലാണ്. മെട്രോ പദ്ധതിയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 1095 ദിവസങ്ങള്‍ എന്ന കൗണ്ട്ഡൗണില്‍ ഇനി 761 ദിവസങ്ങള്‍ ബാക്കിയുണ്ട്. 2015 ഡിസംബര്‍ 31 ന് മെട്രോ ലൈനില്‍ ട്രെയിന്‍ ഓടും എന്നാണ് സ്വപ്നവാഗ്ദാനങ്ങള്‍ നല്കുന്നതില് സമര്‍ത്ഥനായ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മെട്രോ പദ്ധതി ഉണ്ടാക്കിയ ഗതാഗത ക്ലേശങ്ങള്‍ രൂക്ഷമാക്കിയാണ് ഈ മേടപ്പാതി മഴയുടെ വരവ്. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്ന നഗരത്തില്‍ ഈ പദ്ധതി എങ്ങനെ മുമ്പോട്ടു പോകും? ഗതാഗത നിയന്ത്രണത്തിന് ഹോം ഗാര്‍ഡുകളെ നിയമിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. പക്ഷേ കാനകള്‍ വൃത്തിയാക്കാതെ റോഡുകള്‍ ഗതാഗത യോഗ്യമാകുകയില്ല.
2005 ല്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്മാര്‍ട്ട്സിറ്റിയുടെ ആദ്യഘട്ടത്തില്‍ പണി തീര്‍ക്കുന്ന ആറരലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ ഉദ്ഘാടനം 2015 മാര്‍ച്ച് 25 ന് നിര്‍വഹിക്കുമെന്നും പ്രഖ്യാപനമുണ്ട്. കേരള ജനതയെ വാഗ്ദാനങ്ങള്‍ നല്കി നിശ്ശബ്ദമാക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. തന്റെ ഭരണത്തിന് കീഴില്‍ ഉയര്‍ത്തിക്കാണിക്കാന്‍ ഉതകുന്ന ഒരു പരിപാടിയും നടപ്പിലാക്കാത്ത മുഖ്യമന്ത്രി ഇപ്പോള്‍ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ നിര്‍മാണം അടുത്ത ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പറയുന്നത്. പ്രകൃതി കനിഞ്ഞ് ഇത്രയേറെ വികസനസാധ്യതകള്‍ കേരളത്തിന് നല്‍കിയിട്ടും മാറിമാറി വരുന്ന സര്‍ക്കാര്‍ അധികാരത്തിലും അഴിമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വാഗ്ദാനങ്ങള്‍ പൊള്ളയാകുന്നു. വിഴിഞ്ഞം പദ്ധതിയുടെ താമസം ഗ്രീന്‍ ട്രൈബ്യൂണലിന്റെ ഇടപെടല്‍കൊണ്ടാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 2015 ഡിസംബര്‍ 31 ന് ആദ്യ വിമാനം പറന്നിറങ്ങുമെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വാഗ്ദാനം. പക്ഷേ 1993 ല്‍ ദേശീയ ജലപാതയായി പ്രഖ്യാപിക്കപ്പെട്ട കൊല്ലം -കോട്ടപ്പുറം ജലപാതയുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. കോഴിക്കോട്ട് മോണോ റെയിലിന് നല്കിയ ആഗോള ടെണ്ടറിന്റെ കാലാവധിയും ഈ മെയ് 31 ന് അവസാനിക്കുകയാണ്. വിഷന്‍ 676 പ്രഖ്യാപന വേളയില്‍ 400 സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് ഈ വിധം സ്വപ്നങ്ങള്‍ മാത്രം വാഗ്ദാനം ചെയ്യുമ്പോള്‍ ജനങ്ങളുടെ പ്രാര്‍ത്ഥന ഇപ്പോള്‍ എറണാകുളത്തെ ഗതാഗതക്കുരുക്കിലാക്കിയ മെട്രോ നിര്‍മാണമെങ്കിലും തൊഴില്‍ തര്ക്കങ്ങളില്പ്പെടാതെ പൂര്‍ത്തിയാകട്ടെ എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: