കര്‍ണാടകവും തമിഴ്നാടുമാണ് കാവേരി നദീജലതര്ക്കത്തിലെ മുഖ്യകക്ഷികള്‍. മുല്ലപ്പെരിയാര്‍ പ്രശ്നത്തിലാകട്ടെ കേരളവും തമിഴ്നാടും. ഒന്നരപതിറ്റാണ്ട് മുമ്പ് ഇവയുടെ തര്‍ക്കം കൊടുമ്പിരിക്കൊണ്ടു. തമിഴനെ കണ്ടാല്‍ ‘നിനക്ക് മുല്ലപ്പെരിയാറിലെ വെള്ളം വേണം അല്ലേടാ’ എന്ന് ചോദിച്ച് അടി.
ബംഗളൂരുവിലെ തമിഴനും ഏറെ തല്ലുവാങ്ങി. അയല്‍ സംസ്ഥാനങ്ങള്‍ അയല്‍ രാജ്യങ്ങളെപ്പോലെ ഏറ്റുമുട്ടാനൊരുങ്ങിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. അന്ന് പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി. കര്‍ണാടകവും തമിഴ്നാടും വാജ്പേയിയുടെ അഭ്യര്‍ഥന കേട്ടു. ഒരുമേശയ്ക്ക് ചുറ്റുമിരുന്നു. പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കപ്പെട്ടു. മുല്ലപ്പെരിയാര്‍ തര്‍ക്കം പരിഹരിക്കാന്‍ തമിഴ്നാടിനെയും കേരളത്തെയും ക്ഷണിച്ചു. ചര്‍ച്ചയ്ക്കിരിക്കാന്‍ തമിഴ്നാട് സന്നദ്ധരായി. കേരളം പിന്നോട്ടടിച്ചപ്പോള്‍ ടി.എം.ജേക്കബ് പ്രശ്നം നിയമസഭയില്‍ ഉന്നയിച്ചു. “മുഖ്യമന്ത്രി പോകണം. വകുപ്പുമന്ത്രി ചെല്ലണം. പ്രശ്നം പരിഹരിക്കണമെന്ന്” ജേക്കബ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇ.കെ. നായനാര്‍ എഴുന്നേറ്റു. “അതിന് വേറെ ആളെ നോക്കിയാല്‍ മതി. ബിജെപിക്കാരന്റെ മുന്നില്‍ ചെന്നിരുന്ന് ചര്‍ച്ച നടത്താന്‍ എന്നെ കിട്ടില്ല”. സിപിഎമ്മിന്റെ സങ്കുചിതരാഷ്ട്രീയം വിശാലഹൃദയനായ നായനാരുടെ ഉള്ളില്‍നിന്ന് പുറത്തുചാടിയപ്പോള്‍ രാഷ്ട്രീയം ഇത്രമാത്രം അധഃപതിച്ചല്ലോ എന്ന് വേദനിച്ചുകൊണ്ടാകണം ജേക്കബ് ഇരുന്നത്.
ഇന്ന് പരമോന്നത നീതിപീഠമാണ് കേരളത്തിന്റെ ആവശ്യങ്ങളെയും നിലപാടുകളും നിശിതമായി വിമര്‍ശിച്ചത്. നായനാര്‍ തുറന്നുപറഞ്ഞെങ്കില്‍ ഒന്നും പറയാതെ കേരളത്തിനെ തോല്‍പ്പിക്കാന്‍ ഇരുമുന്നണി സര്‍ക്കാരുകളും കൂട്ടുനിന്നു എന്നുതന്നെ പറയാം. മുല്ലപ്പെരിയാര്‍ ഡാം ഇപ്പം പൊട്ടുമെന്ന് വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ് ജനങ്ങളുടെ മനസ്സില്‍ കോരിയിട്ട തീ അണയ്ക്കാന്‍ ഒരുതുള്ളി നിയമത്തിന്റെ നീരും ഒഴുക്കാത്തവര്‍ ഇപ്പോള്‍ കണ്ണീരുപൊഴിക്കുകയാണ്. കേരളത്തിന്റെ നിലപാടുകളൊന്നും സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. വകുപ്പുകള്‍ തമ്മില്‍ സഹകരണമില്ലാതെ കേസുകള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിയാതെ തമിഴനെ ശത്രുവാക്കി കൈകഴുകുന്ന രാഷ്ട്രീയക്കാരനാണ് തല്ലുകൊള്ളേണ്ടത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടു സംബന്ധിച്ച് 1860 മുതലുള്ള രേഖകള്‍ തമിഴ്നാട് ഒരൊറ്റ സംവിധാനത്തിന്‍കീഴിലാണ് സൂക്ഷിച്ചിരിക്കുന്നത്. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആര്‍ക്കൈവ്സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്. അത് കേരളത്തിന്റെ കേസ് നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. 119 വര്‍ഷം പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്.
1970 ല്‍ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോര്‍ച്ച വലിയ രീതിയില്‍ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷന് ചെയര്‍മാനായിരുന്ന ജസ്റ്റീസ് കെ.ടി. തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധനയ്ക്കു വിധേയമാക്കിയതും ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കണമെന്നും നിര്‍ദ്ദേശിച്ചത്. ഇക്കാലങ്ങളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ നടന്നിരുന്നത് തമിഴ്നാടു കോടതിയിലും കേരള ഹൈക്കോടതിയിലുമായിരുന്നു. ഈ കേസുകളെല്ലാം തന്നെ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിവിധ സംസ്ഥാനങ്ങളിലെ വിദഗ്ധരും കേരളവും തമിഴ്നാടും നിര്‍ദ്ദേശിക്കുന്ന ഓരോരുത്തരും ഉള്‍പ്പെടുന്ന ഏഴംഗ കമ്മറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദധനായ കെ.ബി. മിത്തല്‍ ആയിരുന്നു അധ്യക്ഷന്‍. ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിത്തല്‍ കമ്മറ്റി അന്നു മുന്നോട്ടു വച്ചത്. മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നും വരില്ലെന്നും കൂടി മിത്തല്‍ കമ്മറ്റി സുപ്രീംകോടതി മുമ്പാകെ വച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേരളത്തില്‍ നിന്നുമുള്ള എഞ്ചിനീയറായ എം.കെ. പരമേശ്വരന് നായര്‍ മാത്രം എതിരഭിപ്രായം രേഖപ്പെടുത്തി.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഭരണഘടനയുടെ വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാല്‍, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാര്‍ അടങ്ങിയ സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിന് പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കാനായി സുപ്രീംകോടതി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ഈ കമ്മറ്റിയിലേക്ക് ഓരോ അംഗങ്ങളെ നിര്‍ദ്ദേശിക്കാനായി തമിഴ്നാടിനോടും കേരളത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകില്‍ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കില്‍ ഒരു സാങ്കേതികവിദഗ്ധനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ എ.എസ്. ആനന്ദ് ആയിരിക്കുമെന്നും ഉത്തരവില്‍ പറഞ്ഞു. ഈ സമിതിയിലേക്ക് കേരള സര്‍ക്കാര്‍ ജസ്റ്റീസ് കെ.ടി. തോമസിനെ നിര്‍ദ്ദേശിച്ചെങ്കിലും തമിഴ്നാടിന് ഇദ്ദേഹത്തെ താത്പര്യമുണ്ടായിരുന്നില്ല. ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കള്‍ കഴകം നിയമസഭയില്‍ പ്രമേയം പാസ്സാക്കി കമ്മറ്റിയിലേക്ക് സര്‍ക്കാരിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാല്‍ തമിഴ്നാട് സമിതിയിലേക്ക് അംഗത്തെ നിര്‍ദ്ദേശിച്ചില്ലെങ്കില്‍ സുപ്രീംകോടതിക്ക് അത് ചെയ്യേണ്ടി വരുമെന്ന് തമിഴ്നാട് സര്‍ക്കാരിനെ കോടതി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് മുന്‍ സുപ്രീംകോടതി മുഖ്യന്യായാധിപനായ ജസ്റ്റീസ് എ.ആര്. ലക്ഷ്മണന്റെ പേര് തമിഴ്നാട് സമര്‍പ്പിച്ചു. സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിര്‍ദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി എം. കരുണാനിധി കോണ്‍ഗ്രസ് പ്രസിഡന്റിനു കത്തയച്ചു. എന്നാല്‍ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് ജയലളിത എതിര്‍ത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് ജയലളിത ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തത്.
കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന എന്‍.കെ. പ്രേമചന്ദ്രന്, പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനും അതിന്റെ കൈവശാവകാശത്തിനും കേരളസര്‍ക്കാരിനു അവകാശമുണ്ടെന്നും കൂടാതെ തമിഴ്നാടിന് വ്യക്തമായ കരാറിലൂടെ ജലം നല്കാന് തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മറ്റിയില്‍ കേരളത്തിന്റെ പ്രതിനിധിയായി കെ.ടി. തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിവാദവിഷയമായതോടെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഔദ്യോഗികവും അനൗദ്യോഗികവുമായ ധാരാളം പഠനങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തുകയുണ്ടായി. ഓരോ പഠന റിപ്പോര്‍ട്ടും ഒരു കാരണം, അല്ലെങ്കില്‍ മറ്റൊരു കാരണം പറഞ്ഞ് കേരളവും തമിഴ്നാടും തള്ളിക്കളയുകയായിരുന്നു.
ഇത്രയും പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം പണിതത് കോണ്‍ക്രീറ്റോ ഭൂകമ്പ പ്രതിരോധ സാങ്കേതിക വിദ്യയോ ഉപയോഗിക്കാതെയാണ്. മാത്രമല്ല, 60 വര്‍ഷം മാത്രം ഉപയോഗിക്കാവുന്ന ഈ അണക്കെട്ട് മുമ്പത്തെ അവസ്ഥയില്‍ നിന്നും ഒരു അടിയോളം മുമ്പോട്ടു നീങ്ങിയിട്ടുണ്ട്. കരിങ്കല്ലും സുര്‍ക്കിയും ഉപയോഗിച്ചു പണിതതാണ് ഡാം. കോണ്‍ക്രീറ്റിന് പകരം മണലും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതമായ സുര്‍ക്കിയാണ് ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചത്. ആകെ 6807 മെട്രിക് ടണ്‍ ചുണ്ണാമ്പാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്നത്. അതിന്റെ 42 ശതമാനവും ഒലിച്ചുപോയതായാണ് സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്കു മുമ്പാകെ കേരളം സമര്‍പ്പിച്ച കണക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷം പ്രതി 30.48 ടണ്‍ എന്ന കണക്കില്‍ 1895 മുതല്‍ 2006 വരെ 3412 ടണ്‍ ചുണ്ണാമ്പ് നഷ്ടപ്പെട്ടതിന് പകരം 542 മെട്രിക് ടണ്‍ സിമനൃ മാത്രമുപയോഗിച്ച് ഗ്രൗട്ടിങ് നടത്തുകയാണ് ചെയ്തത്.
മുല്ലപ്പെരിയാര്‍ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹന്‍സീവ് ഡിസാസ്റ്റര്‍ മാനേജ്മെനൃ പ്ലാന്‍ ഫോര്‍ മുല്ലപ്പെരിയാര്‍ ഡാം ഹസാര്‍ഡ്) ഭാഗമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡാമിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് 45 മിനിറ്റിനകം 36 കിലോമീറ്റര്‍ താഴെയുള്ള ഇടുക്കി ഡാമിലേക്ക് കുതിപ്പ് ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നാല്‍ പെരിയാറിലൂടെ 40 അടി ഉയരത്തില്‍ വെള്ളം അതിവേഗം പായും എന്നാണ് മറ്റൊരു നിഗമനം. കാലവര്‍ഷക്കാലത്താണെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകാം. മുല്ലപ്പെരിയാര്‍ ഡാം തകരുവാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുക.
നിലവിലുള്ള ഡാം സുരക്ഷിതമാണ്. എന്തെങ്കിലും ബലക്ഷയം ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഡാം ബലപ്പെടുത്തണം. നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിര്‍ത്തുക, അപകട സാധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്ക്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താന്‍ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാന്‍ ആവശ്യമായ ആഴത്തില്‍ പുതിയ ടണലുകള്‍ നിര്‍മിക്കുക, മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയില്‍ സംഭരിക്കുക, അവിടെ നിന്നും പുതിയ ടണല്‍ മാര്‍ഗ്ഗം തമിഴ്നാടിന് വെള്ളം നല്‍കുക, മുല്ലപ്പെരിയാര്‍ ഡാം നിര്‍ജീവമാക്കുക. “തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയു”മെന്ന സുന്ദരമായ മുദ്രവാക്യം രചിച്ച് ചാനലുകളിലും പത്രങ്ങളിലും പരസ്യം നല്കി ഉറങ്ങിയ സര്‍ക്കാര്‍ ഓര്‍ക്കണമായിരുന്നു പരസ്യം നോക്കിയല്ല സുപ്രീംകോടതി തീരുമാനം പ്രഖ്യാപിക്കുന്നതെന്ന്. ഇപ്പോള്‍ തമിഴ്നാടിന് വെള്ളം ഉറപ്പാക്കി. കേരളത്തിന് ഉത്കണ്ഠമാത്രം.
കെ. കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: