തുടര്‍ച്ചയായി പെയ്യുന്ന അകാലത്തിലുള്ള മഴ കേരളത്തെ ദുരന്തമേഖലയായി മാറ്റിയിരിക്കുകയാണ്. 250 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. രണ്ടുമരണത്തിനു പുറമെ 282 വീടുകള്‍ പൂര്‍ണമായി തകരുകയും 4309 വീടുകള്‍ ഭാഗികമായും തകരുകയും ചെയ്തു. തിരുവനന്തപുരം ജില്ല മുതല്‍ കാസര്‍കോട് വരെ തോരാതെ പെയ്യുന്ന മഴ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കൊണ്ടാണ്. കൊച്ചി തീര്‍ത്തും വെള്ളത്തിനിടയിലായി.
റെയില്‍വെ ട്രാക്കുകള്‍ മുങ്ങിയപ്പോള്‍ കൊച്ചിയിലേക്ക് വരേണ്ടതും പുറപ്പെടേണ്ടതുമായ ട്രെയിനുകള്‍ കോട്ടയം ആലപ്പുഴ വഴി തിരിച്ചുവിടുകയാണ്. ആറു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു. 15 ട്രെയിനുകളുടെ സമയം മാറ്റി. കടലാക്രമണവും രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നേവിയും ദുരന്ത നിവാരണ സേനയുടെ ഒരു വിഭാഗവും സഹായത്തിന് തയ്യാറായി രംഗത്തുണ്ട്. 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമമാണ്. ഇടുക്കി ഡാമില്‍ ഒരടി കൂടി വെള്ളം ഉയര്‍ന്നാല്‍ ഡാം സുരക്ഷയ്ക്കായി വെള്ളം തുറന്നുവിടേണ്ടി വരുമത്രെ. ഇത് വേണ്ടിവന്നാല്‍ ഇപ്പോള്‍ തന്നെ വെള്ളത്തിനടിയിലായ സ്ഥലങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകുമെന്നുറപ്പാണ്. മുല്ലപ്പെരിയാര്‍ ഡാം വിധിയില്‍ പ്രതിഷേധിച്ച ഇടുക്കി നിവാസികളെ കൂടുതല്‍ അസ്വസ്ഥമാക്കിയാണ് ഈ തോരാ മഴ വന്നിരിക്കുന്നത്. ഇവിടെ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ആര്‍മി, നേവി സേനാംഗങ്ങള്‍ ഇവിടെ സഹായത്തിന് തയ്യാറായി നില്ക്കുന്നു. ഇടുക്കി ഡാം തുറന്ന്, പെരിയാര്‍ നിറഞ്ഞാല്‍ നദീതീരവും മുങ്ങുവാന്‍ സാധ്യതയുണ്ട്. 21 കൊല്ലം മുമ്പാണ് ഇടുക്കി അണക്കെട്ട് മുന്‍പ് തുറന്നത്.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ ടാക്സിബേയും പാര്‍ക്കിംഗ് സ്ഥലവും വെള്ളത്തിനടിയിലായതിനാല്‍ വിമാനങ്ങള്‍ കോഴിക്കോട്ടേയ്ക്ക് തിരിച്ചുവിടുകയാണ്. പശ്ചിമകൊച്ചിയില്‍ 19 സെന്റിമീറ്ററും എറണാകുളം സൗത്തില്‍ 17 സെന്റീമീറ്ററും പിറവത്ത് 14 സെ.മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച മുതല്‍ പെയ്യുന്ന മഴ 14 പേരുടെ മരണത്തിനും 20,000 ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനും ഇടയാക്കി. വളരെ അധികം ആളുകളെ കാണാതായിട്ടുമുണ്ട്. വിളനാശവും ധനനാശവും കണക്കാക്കുന്നതേയുള്ളൂ. വീട് നഷ്ടപ്പെട്ടവര്‍ക്ക് ഒരുലക്ഷംരൂപ ധനസഹായം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു.
കേരളം കേന്ദ്രത്തോട് 70 കോടിയുടെ ധനസഹായമാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മെറ്ററോളജി വകുപ്പിന്റെ പ്രവചനം മേയ് ഒമ്പതുവരെ മഴ തുടരും എന്നാണ്. ഇത് കേരളത്തിലെ ഏറ്റവും വലിയ ആഘോഷമായ തൃശ്ശൂര്പൂരത്തേയും വെടിക്കെട്ടിനേയും ബാധിക്കും. പൂരം സ്ത്രീകള്‍ക്കും കൂടെ കാണാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കിയ ഈ വര്‍ഷമാണ് പൂരത്തിന്റെ മോടി തന്നെ നശിപ്പിച്ച് മഴ തിമിര്‍ക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ ഭാഗമായ സാമ്പിള്‍ വെടിക്കെട്ട് പോലും ഉപേക്ഷിക്കേണ്ടി വന്നു. 15 ട്രെയിനുകളുടെ സമയക്രമം മാറ്റിയത് പതിനായിരത്തിലേറെ യാത്രക്കാരെ ദുരിതത്തിലാക്കി. 126 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. 367.7 കോടിയുടെ കൃഷിനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴമൂലം വിളവെടുക്കാറായ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായത് കര്‍ഷകരെ തീരാദുരിതത്തിലാഴ്ത്തി. ഈ തോരാമഴ അയ്യപ്പഭക്തരേയും വെറുതെ വിട്ടിട്ടില്ല. 3000 തീര്‍ത്ഥാടകരാണ് ഒന്നാംതീയതി ദര്‍ശനത്തിനെത്തി ശബരിമലയില്‍ കുടുങ്ങിയിരിക്കുന്നത്. പമ്പ നിറഞ്ഞൊഴുകുമ്പോള്‍ അവര്‍ക്ക് മറുകര കടക്കാനാകുന്നില്ല. കേരളത്തിലേക്ക് കരസേനയേയും നാവികസേനയേയും നിയോഗിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന 40പേരെയും നിയോഗിച്ചിട്ടുണ്ട്.
കേരളത്തിന്റെ പതിവു കാലാവസ്ഥയില്‍ കുറെ വര്‍ഷങ്ങളായി പ്രകടമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിവൃഷ്ടിയും അനാവൃഷ്ടിയും ആവര്‍ത്തിക്കപ്പെടുന്ന പ്രതിഭാസങ്ങളാണ്. മേഘവിസ്ഫോടനം പോലും സംഭവിക്കുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിസ്തൃതി കുറഞ്ഞ നഗരങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും വാഹനപ്പെരുപ്പവും മറ്റും ചേരുമ്പോള്‍ മഴക്കാലത്തെ കേരളത്തിലെ ജനജീവിതം ദുസ്സഹമാകുന്നു. മതിയായ അഴുക്കുചാലുകളും കാനകളും ഇല്ലാത്തതും ഉള്ളവതന്നെ തടസ്സപ്പെട്ടു കിടക്കുന്നതുമാണ് നഗരങ്ങളെ വെള്ളത്തില്‍ മുക്കുന്നത്. സംസ്ഥാന സര്‍ക്കാരിനായാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരിക്കുന്നവര്ക്കായാലും മഴക്കെടുതികളെ എങ്ങനെ നേരിടണമെന്ന് കൃത്യമായ ധാരണയില്ല. കേന്ദ്ര സഹായത്തിനുവേണ്ടിയുള്ള മുറവിളി മാത്രമാണ് പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുള്ളത്. ഈ സ്ഥിതിക്ക് ഇനിയെങ്കിലും മാറ്റം വരേണ്ടതുണ്ട്. മഴക്കെടുതി മുന്‍നിര്‍ത്തി ദീര്‍ഘവീക്ഷണത്തോടെ നഗരാസൂത്രണം നടത്താനും കൃഷി നാശം ഒഴിവാക്കി കര്‍ഷകരുടെ രക്ഷ ഉറപ്പുവരുത്താനും ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എങ്ങനെയെങ്കിലുമൊക്കെ ഭരിക്കുക എന്നതല്ല, ഭരണംകൊണ്ട് ജനങ്ങള്‍ക്ക് ഗുണമുണ്ടാകുന്നതാണ് കാര്യം. ദുരിതങ്ങളിലകപ്പെടുന്ന ജനങ്ങളെ രക്ഷിക്കുകയാണ് ഭരണാധികാരികളുടെ കടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: