ന്യൂദല്‍ഹി: തമിഴ്നാടുമായുള്ള മുല്ലപ്പെരിയാര്‍ കേസില്‍ കേരളം സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. കേരളത്തിെന്റ സകല നിലപാടുകളും വാദങ്ങളും തള്ളിയ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന് വിധിച്ചു. കേരളം കൊണ്ടുന്ന ഡാം സുരക്ഷാ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച കോടതി ഈ നിയമം പാടെ അസാധുവാക്കി.
മുല്ലപ്പെരിയാര്‍ അന്തര്‍സംസ്ഥാന നദിയാണെന്നും ചീഫ് ജസ്റ്റിസ് ആര്.എം ലോധ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഡാമിലെ ജലനിരപ്പ് 136 അടിയാക്കി നിജപ്പെടുത്തിക്കൊണ്ട് കേരള നിയമസഭ പാസാക്കിയ 2006ലെ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍(ഭേദഗതി) നിയമമാണ് ഭരണഘടനാ വിരുദ്ധമെന്നു പറഞ്ഞ് റദ്ദാക്കിയത്. ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചിട്ടുണ്ട്.ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്നാണ് കോടതി വിധിച്ചത്.
ലക്ഷക്കണക്കിന് ജനങ്ങളുടെ മനസ്സിലെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് തമിഴ്നാടിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2006ലെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനായി നിയമം പാസാക്കിയ നിയമസഭയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച ശേഷമാണ് കേരളത്തിന്റെ വാദങ്ങളെല്ലാം കോടതി തള്ളിയത്. സംസ്ഥാനത്തിനെതിരായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും.
വേണ്ടത്ര ബലപ്പെടുത്തലിനു ശേഷം ഡാമിലെ ജലനിരപ്പ് 152 അടിയാക്കാമെന്ന 2006ലെ സുപ്രീംകോടതി ഉത്തരവ് ഭരണഘടനാ ബെഞ്ച് ശരിവെച്ചു. ഡാമിനു ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ല. ഡാമിനു ബലമുണ്ടെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നു. 142 അടിയാക്കി ജലനിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം മറികടക്കാന്‍ ഒരിക്കലും കേരളത്തിന് കഴിയില്ല. 1886ല്‍ തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന് പ്രസക്തിയില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്ന് 2006ലെ വിധിയില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാര്‍ അംഗീകരിക്കില്ലെന്ന നിലപാട് 1956ലെ കേരള സംസ്ഥാന രൂപീകരണ നിയമത്തിന്റെ നിഷേധമാണ്.
മുല്ലപ്പെരിയാര്‍ നദി അന്തര്‍ സംസ്ഥാന നദിയാണെന്ന് 2006ലെ വിധിയില്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ പിഡബ്ല്യുഡി വ്യക്തമാക്കിയതനുസരിച്ച് മുല്ലപ്പെരിയാര്‍ നദിക്ക് ജലം ലഭ്യമാക്കുന്ന മഴ ലഭിക്കുന്ന 114 ചതുരശ്രകിലോമീറ്റര്‍ പ്രദേശം തമിഴ്നാട് പ്രദേശത്താണ്. 1979ന് ശേഷം അളവിലധികം ജലം തമിഴ്നാട് മുല്ലപ്പെരിയാറില്‍ നിന്നും എടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ വെള്ളം വന്നാല്‍ ഡാം സുരക്ഷിതമല്ലെന്ന വാദത്തിന് അടിസ്ഥാനമില്ല.
2006ലെ സുപ്രീംകോടതി വിധി മറികടക്കുന്നതിനായി നിയമസഭ പുതിയ നിയമം കൊണ്ടുവന്നത് ജുഡീഷ്യല്സംവിധാനത്തെ അപമാനിക്കുന്നതിനാണ്. വെള്ളപ്പൊക്കമടക്കമുള്ള അടിയന്തിര സാഹചര്യങ്ങളൊന്നുമില്ലാതിരുന്നപ്പോഴാണ് കേരളം പുതിയ നിയമം കൊണ്ടുവന്നത്. സുപ്രീംകോടതി വിധിയെ മറികടക്കാന്‍ സംസ്ഥാനത്തിന് ഭരണഘടനാപരമായ അധികാരമില്ല. ഡാം സേഫ്റ്റി അതോറിറ്റി രൂപീകരണവുമായി മുന്നോട്ടുപോയത് സുപ്രീംകോടതി ഉത്തരവിനെ മറികടക്കുന്നതിനാണ്. സുരക്ഷയുടെ പ്രശ്നമാണെങ്കിലും ജുഡീഷ്യറിയെ മറികടക്കാന്‍ പാടില്ല, ചീഫ് ജസ്റ്റിസ് ആര്.എം ലോധ വിധിന്യായത്തില്‍ പറഞ്ഞു.
ഡാമിന്റെ നിയന്ത്രണാധികാരം മൂന്നംഗ സമിതിയേയും സുപ്രീംകോടതി ഏല്‍പ്പിച്ചിട്ടുണ്ട്. കേന്ദ്രജലകമ്മീഷന്‍ ചെയര്‍മാനും തമിഴ്നാട്, കേരള സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ കമ്മറ്റിയാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കേണ്ടത്. ഡാമിന്റെ ഉടമസ്ഥാവകാശം ഉള്‍പ്പെടെയുള്ള കാര്യങ്ങളൊന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെ ഉയര്‍ത്താമെന്ന 2006ലെ സുപ്രീംകോടതി വിധിക്കെതിരെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തി നിയമം പാസാക്കിയ കേരളനിയമസഭയുടെ നടപടിക്കെതിരെ തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് അന്തിമ വിധി ഉണ്ടായിരിക്കുന്നത്. ജസ്റ്റിസുമാരായ എച്ച്.എല്‍ ദത്തു, ചന്ദ്രമൗലി കൃഷ്ണപ്രസാദ്, മദന്‍ ബി ലോകൂര്‍, എം.വൈ ഇക്ബാല്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിവന്നതോടെ കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും ഫലത്തില്‍ ഇല്ലാതായി.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: