കേരളീയര്‍ക്ക് ‘നീര’ സമ്മാനിയ്ക്കാനുള്ള പരിശ്രമങ്ങള്‍ വിജയിക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. 102 വര്‍ഷം പഴക്കമുള്ള നിയമങ്ങളെ വരെ “വഴിമാറ്റി” യാണ് നീര വിപണിയിലേയ്ക്ക് ആനയിക്കപ്പെടുന്നത്. കേരളീയരുടെ മനസ്സുകളില്‍ ‘നീര’ വാര്‍ത്തകള്‍ ഇതിനകം വാരിക്കൂട്ടിയിരിക്കുന്ന പ്രതീക്ഷകള്‍ തിട്ടപ്പെടുത്താന്‍ വയ്യാത്ത വിധം ബൃഹത്താണ്.
പ്രകൃതിയുടെ ഏറ്റവും വിശിഷ്ടമായ ആരോഗ്യപാനീയം എന്നു മാത്രമല്ല ആരോഗ്യവും രോഗപ്രതിരോധ ശക്തിയും എല്ലാ പ്രായത്തിലുള്ളവര്‍ക്കും കഴിയ്ക്കാവുന്നതുമായ പാനീയമാണ് ‘നീര’. നമ്മുടെ സമ്പദ്ഘടനയെ ഒട്ടാകെ ഇത് ഐശ്വര്യപൂര്‍ണ്ണമാക്കുമെന്ന് കൃഷി വിദഗ്ദ്ധരെക്കാള്‍ ആവേശപൂര്‍വ്വം സംസാരിക്കുന്നത് ഇപ്പോള്‍ സാമ്പത്തിക – ആസൂത്രണ വിദഗ്ദ്ധരും ഭരണാധികാരികളുമാണ്.
വളരെ ശാസ്ത്രീയമായ രീതിയില്‍ മാത്രം തയ്യാറാക്കുന്ന നീര നിരവധി പുതിയ മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങള്ക്ക് രൂപമേകാന്‍ കഴിവുള്ള ഒരു വ്യാവസായിക വസ്തു കൂടിയാണെന്നും ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വാരിവിതറുന്ന പ്രതീക്ഷകള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം മറ്റു ചില കാര്യങ്ങള്‍ കൂടി അറിയുന്നതും ശ്രദ്ധിക്കുന്നതും ഉചിതമാണ്.
നീര ഉത്പാദിപ്പിക്കുന്നത് തെങ്ങില്‍ നിന്നാണ്. ആരോഗ്യമുള്ള നല്ല തെങ്ങുകളില്‍ നിന്നും നീര തയ്യാറാക്കിയാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന തോതില്‍ നീര ലഭിക്കുകയുള്ളു. അപ്പോള്‍ നീര ശേഖരിക്കാനുള്ള തെങ്ങുകളുടെ തിരഞ്ഞെടുപ്പ്, അവയുടെ പരിപാലനം, നീര ശേഖരണം, അതിന്റെ സംസ്ക്കരണം സര്‍വ്വോപരി അതിന്റെ വില്പനയും അതിനു മുമ്പ് തന്നെ കര്ഷകന് അഥവാ തെങ്ങുടമയ്ക്ക് നല്‍കേണ്ട തുകയുടെ ക്രമം തെറ്റാതെയുള്ള വിതരണം ഇതെല്ലാം ശരിപ്പെടണം.
അതോടൊപ്പം നീര വിപണന ശൃംഖല കെട്ടിപ്പെടുക്കണം. ഇപ്പോള്‍ 500, 750 തെങ്ങുകള്‍ വീതമാണ് ചെത്താന്‍ അനുവദിയ്ക്കുന്നത്. ഇത് പിന്നീട് മാര്‍ക്ക് ചെയ്ത് തിരഞ്ഞെടുത്ത പരിശീലനം സിദ്ധിച്ച നീര ടെക്നീഷ്യന്മാരെ കൊണ്ട് തയ്യാറാക്കി മറ്റു സജ്ജീകരണങ്ങള്‍ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കണം.
ഈ രംഗത്ത് അസാമാന്യമായ ഏകോപനം വിവിധ ഏജന്‍സികള്‍ തമ്മിലുണ്ടാകണം. ഇത് ഒരു വകുപ്പിന്റെ ‘കുടക്കീഴില്’ മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നല്ല. ഒരു കാരണവശാലും ചുവപ്പുനാടയും വകുപ്പുതല അധികാര പ്രമാണിത്വവും ഒന്നും ഇതിലേയ്ക്ക് കടക്കരുത് എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കള്ള് ചെത്തി ശേഖരിച്ച് ഷോപ്പിലേയ്ക്ക് മാറ്റി വില്‍ക്കുന്ന പ്രക്രിയ അല്ല നീര വ്യവസായം എന്ന് ആദ്യമായും അവസാനമായും ഓര്‍ത്തുകൊണ്ടിരുന്നേപറ്റൂ.
യഥാര്‍ത്ഥത്തില്‍ ‘നീര’ വ്യവസായം ഉറച്ച് അടിതെറ്റാതെ പ്രവര്‍ത്തിക്കുന്നത് കേര കര്‍ഷകര്‍ ഇതില്‍ തല്‍പരരാകുമ്പോഴാണ്. ദിവസം 1 – 1 1/2 ലിറ്റര്‍ നീര നല്കുന്ന ഒരു കേരവൃക്ഷം ഉടമയ്ക്ക് മാസത്തില്‍ 1500 രൂപാ വാടക കിട്ടും. നീരയുടെ അളവ് കൂടിയാല്‍ ഇതും കൂടും. കേരളത്തില്‍ ഇത് യാഥാര്‍ത്ഥ്യമായാല്‍ മേറ്റ്ല്ലാ വിളകളും മാറ്റിവെച്ച് കേരളീയര്‍ തെങ്ങിനെ സ്നേഹിച്ചു പരിചരിച്ചു വളര്‍ത്തി രക്ഷിക്കും.
അപ്പോള്‍ യഥാര്‍ത്ഥ ‘നീര വിപ്ലവം’ ആരംഭിക്കുന്നത് നീര നല്കുന്ന കേരവൃക്ഷ ഉടമയ്ക്ക് അഥവാ കേരകര്ഷകന് പ്രസ്തുത ‘ചെക്കുകള്‍’ നല്കുന്ന കര്‍മ്മം ഉദ്ഘാടനം ചെയ്യുമ്പോഴാണ്! പ്രസ്തുത സുദിനം നമ്മുടെ വീട്ടു വാതിലില്‍ എത്തുന്നതാണ് നമ്മുടെ കേരകൃഷിക്കാര്‍ സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നത്. ഇതു യഥാര്‍ത്ഥ്യമാകുമെന്ന വാര്‍ത്ത ലഭിച്ചാല്‍ പിന്നെ തെങ്ങിന് തടമെടുക്കാനും വളമിടാനും ഒന്നും ആരും ആരേയും പോയി പഠിപ്പിക്കേണ്ട ആവശ്യം പോലും വരില്ല.
ഇനിയാണ് പ്രശ്നങ്ങള്‍. നീര നല്കുന്ന തെങ്ങിനുള്ള പരിചരണ മുറകള്‍ കൂടിയേ തീരൂ. കാരണം, തെങ്ങിന്റെ ജീവനായ പൂക്കുലയെ അതിന്റെ ഏറ്റവും സുപ്രധാനമായ ജീവനദശയില്‍ നിരന്തരമായി ‘മുറിവേല്‍പ്പിച്ച്’ അതിന്റെ ‘ജീവല്‍ നീര്’ ഊറ്റി എടുത്താണ് നീര എന്ന ഓമനപ്പേരില്‍ നാം നല്കാന് പോകുന്നത്. അപ്പോള്‍ കേര പരിചരണം വെറും ചടങ്ങല്ല വളരെ ശ്രദ്ധയോടെ നടത്തണം. അല്ലെങ്കില്‍ തെങ്ങ് ചിലപ്പോള്‍ “വഴങ്ങുകയില്ല”.
കാര്‍ഷിക സര്‍വ്വകലാശാലയും കേന്ദ്ര ഗവേഷണ കേന്ദ്രവും കൃഷി വകുപ്പും ചേര്‍ന്ന് ഇതിനുള്ള പരിചരണ പ്രവര്‍ത്തന ശുപാര്‍ശകള്‍ ഇതുവരെ പുറത്തിറക്കി കണ്ടില്ല. അതുടന്‍ നിര്‍വ്വഹിക്കണം. ഈ കാര്യത്തില്‍ പരിചയ സമ്പന്നരായ കൃഷിക്കാരുമായി ആശയവിനിമയം നടത്തുന്നതില്‍ ഗവേഷണ വിദഗ്ദ്ധര്‍ മുന്‍കൈ എടുക്കണം. കാരണം, കൃഷിക്കാര്‍ പിന്തുടരുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതില്‍ വളരെ വിജ്ഞാനവുമുണ്ട്.
വളം ചേര്‍ക്കലും നനയും മാത്രമല്ല കീടശല്യം, രോഗനിവാരണം തുടങ്ങിയ കാര്യങ്ങളിലും നല്ലയിനം തൈകള്‍ തയ്യാറാക്കാനുള്ള ശ്രമങ്ങളും വേണം. ‘നീര വ്യവസായ ടച്ച്’ ഉണ്ടാക്കിയാല്‍ ഉത്തമം. ശ്രീലങ്കയില്‍ കേരതോട്ടങ്ങള്‍ കള്ളുത്പാദനത്തിന് മാത്രമായി വളരെ പണ്ടു കാലം മുതല്ക്കേ നോക്കിയിരുന്നു! ശ്രീലങ്ക പതിനായിരക്കണക്കിനു ലിറ്റര്‍ വാറ്റുചാരായം കയറ്റി അയച്ചു പ്രസിദ്ധി നേടിയിട്ടുണ്ട്! ഭാവിയില്‍ നീര കാര്യത്തിലും അവര്‍ വന്‍ മത്സരം നല്‍കുമായിരിക്കും.
തെങ്ങ് കൃഷിയുള്ള 93 രാജ്യങ്ങളിലും മധുരകള്ള് ഉണ്ടാക്കാറുണ്ട്. പക്ഷേ ഇതില്‍ നിന്നും പഞ്ചസാരയും, ശര്‍ക്കരയും, സിറപ്പും ഒക്കെ ഉണ്ടാക്കി പണം വാരുന്നത് ഇന്തോനേഷ്യയും ഫിലിപ്പീന്‍സുമാണ്. അവര്‍ ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കാറുമുണ്ട്. ഇതും ശ്രദ്ധിക്കണം.
ഇത്തരത്തില്‍ ഏറ്റവും മികച്ച നീരയുമായി കേരളം രംഗത്ത് വന്നാല്‍ നമ്മുടെ ഏറ്റവും വലിയ ഭാഗ്യം വിശാലമായ ഇന്ത്യന്‍ വിപണി തന്നെയാണ്. അതിനെ സമര്‍ത്ഥമായി മുതലെടുക്കാനുള്ള പരിശ്രമങ്ങള്‍ നാം വേഗം തന്നെ തുടങ്ങണം. അതുപോലെ കേരളമാണ് ഈ രംഗത്ത് ഗവേഷണ യജ്ഞങ്ങള്‍ വളരെ വലിയ ഭാവനയോടെ ആവിഷ്ക്കരിക്കേണ്ടത്. പാനീയ വ്യവസായം സര്‍ക്കാര്‍ അതിര്‍വരമ്പുകളില്‍ ഒന്നും ഒതുങ്ങിനില്ക്കുന്നതല്ല. അതൊരു പടുകൂറ്റന്‍ ബഹുരാഷ്ട്ര കുത്തക, രാഷ്ട്രീയ കക്ഷികളുടെ വിഹാരരംഗമാണ്. ചില സമീപനങ്ങള്‍ നാം എടുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ‘നീര’ രംഗത്ത് ഒരു ‘അമൂല്‍’ മാത്രം ഉണ്ടാകില്ല! ‘നീര വ്യവസായവും’ മഹാവ്യവസായ സാമ്രാജ്യമാവാന്‍ സാധ്യതയുള്ള ഒരു രംഗമാണ്. പക്ഷേ അത്യന്തികമായ അതില്‍ മറക്കാന്‍ പാടില്ലാത്ത കാര്യം ഇതിന്റെ ‘കര്‍ഷക ഐശ്വര്യം’ എന്ന ലക്ഷ്യത്തിലുള്ള ഒത്തുതീര്‍പ്പില്ലാത്ത മേഖലയാണ്. തെങ്ങിന്റെ യഥാര്‍ത്ഥ അവകാശി കേരകര്‍ഷകനാണ് എന്ന തത്വം ശരിയാണെന്ന് അംഗീകരിക്കാന്‍ കഴിയും എന്നാണ് ദശവര്‍ഷങ്ങളായി സര്‍വ്വവിധ അവഗണനകളെയും സഹിച്ചു കൊണ്ട് കേരകൃഷിയെ നിലനിര്‍ത്തിയ കര്‍ഷക സമൂഹത്തിന് നല്കുന്ന എല്ലാ വാഗ്ദാനങ്ങളും യഥാര്‍ത്ഥീകരിക്കപ്പെടണം.
കേരള പ്ലാനിംഗ് ബോര്‍ഡ് ഉപാദ്ധ്യക്ഷന്‍ പറയും പോലെ “10% കേരളത്തിലെ തെങ്ങുകള്‍ ചെത്താന്‍ ഉപയോഗിച്ചാല്‍ പത്തു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ കിട്ടും. ഇത് ലിറ്ററിന് 100 രൂപ വച്ച് വിറ്റാല്‍ സംസ്ഥാനത്തിന് പ്രതിവര്‍ഷം 54,000 കോടി രൂപ കിട്ടും. അതില്‍ കൃഷിക്കാരന് 27,000 കോടി ലഭിക്കും. ടെക്നീഷ്യന്‍സിന് 13,500 കോടി കിട്ടും. കേരള സര്‍ക്കാരിന് അധിക നികുതി വരുമാനമായി 4500 കോടി രൂപ ലഭിക്കും…”
ഇത്തരമൊരു സംഭാവന “തെങ്ങില്‍ നിന്ന് കിട്ടുക എന്നത് ഇന്നലെ വരെ സ്വപ്നമായിരുന്നുവെങ്കില്‍ അത് യഥാര്‍ത്ഥമാകാന്‍ പോകുകയാണ്. കേരളം ഇക്കാര്യത്തില്‍ സൃഷ്ടിക്കുന്ന മാതൃകയായിരിക്കും വിജയിച്ചാല്‍” ലോകോത്തര വികസന മാതൃകകളില്‍ ഒന്നാംസ്ഥാനം നേടാന്‍ പോകുന്നത്!
ആര്. ഹേലി (മുന്‍ കൃഷിവകുപ്പ് ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: