കൊച്ചി: വേനല്‍ചൂടിന് ആശ്വാസമായെത്തിയ മഴ ജനത്തെ വലച്ചു. മഴ തുടര്‍ന്നാല്‍ ഇതുമൂലമുണ്ടായ വെള്ളക്കെട്ടും മെട്രോ നിര്‍മാണവുമെല്ലാം ഗതാഗത തടസ്സം കൂടുതല്‍ രൂക്ഷമാക്കും. ഇന്നലെ നഗരത്തിലുണ്ടായ ശക്തമായ മഴ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. മഴയില്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങള്‍ വെളളത്തിലായി.
മെട്രോ നിര്‍മാണം നടക്കുന്നതിനാല്‍ അനുഭവപ്പെടുന്ന ബ്ലോക്ക് പരിഹരിക്കുന്നതിന് അധികൃതര്‍ പരാജയപ്പെട്ടു നില്‍ക്കുമ്പോഴാണ് മഴയുടെ വരവ്.
വെള്ളക്കെട്ട് കൊച്ചിയ്ക്ക് സ്ഥിരം തലവേദനയാണ്. മെട്രോയുടെ നിര്‍മാണം നടക്കുന്ന സമയത്ത് വെള്ളക്കെട്ട് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുമെന്നതിനാല്‍
ഇതിന് പരിഹാരം കാണുന്നതിനും പദ്ധതിയിട്ടിരുന്നെങ്കിലും ഒന്നും യാഥാര്‍ത്ഥ്യമായില്ല. മഴക്കാലത്ത് കാനകളും മറ്റും കവിഞ്ഞൊഴുകുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. വാഹനങ്ങളില്‍ കൂടിയും നിരത്തുകളില്‍ കൂടിയുമുള്ള യാത്ര മഴക്കാലത്ത് കൂടുതല്‍ ദുസഹമായിരിക്കുകയാണ്. മെട്രോ നിര്‍മാണത്തെ തുടര്‍ന്ന് ബാരിക്കേഡുകള്‍ കൊണ്ട് റോഡിന്റെ വീതി കുറച്ചിരിക്കുന്നതിനാല്‍ കാല് നടയാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. മഴ പെയ്തതോട് കൂടി ഈ ദുരിതം ഇരട്ടിയായിരിക്കുകയാണ്. മഴയത്ത് കുട നിവര്‍ത്തി പോകാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍.
മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി എംജി റോഡിലെ കാനകള്‍ പൊളിച്ചതോടെ വെള്ളം ഒഴുകിപ്പോകാന്‍ മറ്റുമാര്ഗ്ഗങ്ങള് ഇല്ലാത്ത അവസ്ഥയാണ്. മെട്രോ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഫുഡ്പാത്തുകള്‍, സീവേജ് പൈപ്പുകള്‍, കാനകള്‍ എന്നിവ പുനര്‍ നിര്‍മിക്കുന്നതിനായി 155 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പണികളൊന്നും നടന്നിട്ടില്ല. പകരം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കാനകള്‍ പൊളിച്ചതിനെ തുടര്‍ന്ന് വെള്ളം പോകുന്നതിനായി സ്ഥാപിച്ച പൈപ്പുകളും ചെളി നിറഞ്ഞ് വെള്ളം പോകാത്ത അവസ്ഥയിലാണ്. കാനകള്‍ സമയാസമയങ്ങളില്‍ ശുചിയാക്കുന്നതില്‍ നഗരസഭ കാണിക്കുന്ന അലംഭാവവും വെള്ളക്കെട്ട് രൂക്ഷമാക്കും. അപ്രതീക്ഷിതമായെത്തിയ മഴ വഴിയോരക്കച്ചവടക്കാരേയും വലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: