എരുമേലി: അടഞ്ഞ ബാറുകള്‍ ജനജീവിതത്തെ ബാധിച്ചില്ലെങ്കിലും റോഡരികിലെ പരസ്യമദ്യപാനം പോലീസിന് കേസുകളുടെ ചാകരയൊരുക്കി. മദ്യപാനത്തിനായി ബാറുകളെ ആശ്രയിച്ചിരുന്നവര്‍ക്കാണ് പോലീസിന്റെ വക തിരിച്ചടി. അമിതമായി പണം കൊടുത്ത് വാങ്ങിയ മദ്യം കഴിക്കാന്‍ സ്ഥലമില്ല. ആറ്റുതീരവും ആളൊഴിഞ്ഞ റോഡുകളും കുറേദിവസം മദ്യപന്മാര്ക്ക് ഒരു ആശ്വാസകേന്ദ്രങ്ങളായിരുന്നുവെങ്കിലും നാട്ടുകാരുടെ ഇടപെടല്‍ അതും ഇല്ലാതാക്കി.
റോഡരികില്‍ മദ്യപിക്കുകയായിരുന്ന ചിലരെ പോലീസ് ഓരുങ്കല്‍ കടവിലെ ആറ്റില്‍ ചാടി പിടികൂടിയതും രസകരമായ കഥയായി മാറുന്നു. മുമ്പ് പെറ്റിക്കേസിനായി നെട്ടോട്ടമോടിയിരുന്ന പോലീസിന് ഗ്രാമങ്ങളിലെ കൊച്ചുറോഡുകളിലെ പെട്രോളിംഗിന് ഏറെ താത്പര്യമാണെന്നും നാട്ടുവര്‍ത്തമാനം. ബാറുകള്‍ അടച്ചദിവസം മുതല്‍ ഇന്നലെ വരെ ഇത്തരത്തിലുള്ള പെറ്റി കേസുകള്‍ സാധാരണത്തേതിനേക്കാള്‍ ഇരട്ടിയായിരുന്നു. പരസ്യമദ്യപാനി സംഘങ്ങളെ തന്നെ പിടികൂടാന്‍ പോലീസിന് കഴിയുന്നുവെന്നും കേസുകള്‍ കേട്ടാല്‍ മനസ്സിലാകും. മദ്യകച്ചവടത്തിലൂടെ നഷ്ടമാകുന്ന പണം പോലീസുവഴി സര്‍ക്കാരിന് ലഭിക്കുകയും ചെയ്യുന്നു. പക്ഷേ പേരുദോഷം മാറ്റാന്‍ കഴിയുന്നില്ലെന്നും പോലീസ് തന്നെ പറയുന്നു.
മദ്യം വാങ്ങുന്നവര്‍ വീട്ടില്‍ കൊണ്ടുപോയി കഴിക്കണം. വേണമെങ്കില്‍ നാട്ടുകാര്‍ക്കോ അയല്‍ ക്കാര്‍ക്കോ ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ വീടുകള്‍ ബാറുകളാക്കി മാറ്റുകയും ചെയ്യാം. പക്ഷേ പരസ്യ മദ്യപാനം മാത്രം പാടില്ല. സ്റ്റേഷനില്‍ നിന്നും ജീപ്പില്‍ രാവിലെ ഇറങ്ങിയാല്‍ ന്യായമായ കാശുമായി വൈകിട്ട് തിരിച്ചെത്തും. ആര്‍ക്കും പരാതികളില്ല. പിന്നെ മദ്യപിച്ച് പിടിക്കുന്നവരെ വെറുടെവിടാന് ബാറുകള്‍ തുറക്കാന്‍ സമ്മതിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ തന്നെ വിളിക്കുന്ന കാഴ്ചയും പോലീസ് മറച്ചു വയ്ക്കുന്നില്ല. ഇനി പോലീസിന് വിശ്രമിക്കണമെങ്കില്‍ ബാറുകള്‍ തുറക്കണം. അല്ലെങ്കില്‍ മദ്യം എന്നെന്നേയ്ക്കുമായി നിര്‍ത്തണം. ഇതില്‍ ഏതുവേണമെന്ന് തീരുമാനിക്കാനുള്ള തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാത്രം.
പെട്ടിക്കടകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവിളമ്പല്‍
മുണ്ടക്കയം: മുണ്ടക്കയത്ത് പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചു അനധികൃത മദ്യവിളമ്പല്‍. മുണ്ടക്കയത്ത് സ്വകാര്യ ബാര്‍ അടച്ചു പൂട്ടിയതോടെ വിവിധ പെട്ടികടകള്‍, ചായക്കടകള്‍ കോഫീബാറുകള് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു മദ്യപാനികള്‍ക്കു സൗകര്യമൊരുക്കിനല്കുന്നതായി ആക്ഷേപം. ബീവറേജ് കോര്‍പ്പറേഷന്റെ വില്പനശാലയില് നിന്നും വാങ്ങുന്ന മദ്യം ഇരുന്നു കുടിക്കാന്‍ സൗകര്യമൊരുക്കിനല്കുന്നത് ഇത്തരത്തിലുളള പെട്ടികടകളാണ്.ബീവറേജ് കോര്‍പ്പറേഷന്റെ കടയില്‍ നിന്നും വാങ്ങുന്ന മദ്യം കുടിക്കാന്‍ അവസരം നല്കുമ്പോള് കടയില്‍ നിന്നും മറ്റു സാധനങ്ങളുടെ കച്ചവടം നടക്കുമെന്നതാണ് കുടിയന്മാര്ക്ക് സൗകര്യം നല്കാന് വ്യാപാരികള്‍ തയ്യാറാവുന്നത്. മുമ്പും വ്യാപകമായി ഗാലക്സി കവലയിലെ നിരവധി വ്യാപാരസ്ഥാപനങ്ങള്‍ ഈ സൗകര്യം നല്കി പോന്നിരുന്നങ്കലും ഇപ്പോള്‍ ബാറ് പൂട്ടിയതോടെ കുടിയന്മാരുടെ തിരക്കാണിവിടെ അനുഭവപെടുന്നത്. രാവിലെ മുതല്‍ രാത്രി വൈകുന്നവരെ കടകളില്‍ മദ്യ സല്‍ക്കാരമാണ് നടക്കുന്നത്. സമീപത്തെ ബാങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെത്തുന്ന സ്ത്രീകളടക്കമുളള നിരവധിയാളുകള്‍ക്ക് മദ്യപന്മാരുടെ ശല്യം അനുഭവപെടുന്നത് പതിവാണ്. മദ്യപാനികള്‍ക്കായി പുഴുങ്ങിയ മുട്ട കച്ചവടം ഇവിടെ പൊടിപൊടിക്കുകയാണ്.
ചില വ്യാപാരികള്‍ മദ്യപാനികളില്‍ നിന്നും സര്‍വീസ് ചാര്‍ജായി ഇരുപതു മുതല്‍ അന്‍പത് രൂപവരെ ഈടാക്കുന്നതായും ഇആക്ഷേപമുണ്ട്. ചില വ്യാപാരികള്‍ മദ്യം വാങ്ങിവെച്ചു വിലകൂട്ടി വില്പന നടത്തുന്നതായും ആക്ഷേപമുണ്ട്. അവധി ദിവസങ്ങളിലും, രാത്രികാലങ്ങളിലും ഇത്തരം കച്ചവടം നടത്തുന്നത.് മദ്യ സല്‍ക്കാരത്തിന്റെ ഇടയില്‍ കഞ്ചാവു വില്പനയും തകൃതിയായി ഇവിടെ നടക്കുന്നുണ്ട്. അധികാരികളെ ഇതു സംബന്ധിച്ചു വിവരങ്ങള്‍ നിരവധി തവണ അറിയിച്ചെങ്കിലും പ്രയോജനപെട്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: