തൃശൂര്‍: തൃശൂര്‍ പൂരം പടിവാതില്‍ക്കലെത്തി. പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. സന്ധ്യയ്ക്ക് ഏഴിന് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ ആകാശച്ചെരുവുകള്‍ തീമഴയില്‍ പ്രഭചൊരിയും. ഇക്കുറി പാറമേക്കാവ് വിഭാഗമാണ് ആദ്യം തിരി കൊളുത്തുക. വെടിക്കെട്ടില്‍ പുത്തന്പരീക്ഷണത്തിെന്റ അനുഭവമാകും ഉണ്ടാവുകയെന്ന് വെടിക്കെട്ട് നിര്‍മാതാക്കളും ദേവസ്വം പ്രതിനിധികളും പറയുന്നു. വെടിക്കെട്ടില്‍ ഇത്തവണ സാധാരണയില്‍ കവിഞ്ഞുള്ള അത്ഭുതങ്ങളും കാത്തിരിക്കുന്നുണ്ട്. ഇത് രഹസ്യമാണ്. ഇരുകൂട്ടരും അത്ഭുതച്ചെപ്പില് ഒളിപ്പിച്ച രഹസ്യങ്ങളിലെ ചെറിയ ഭാഗം മാത്രമാണ് ഇന്ന് പുറത്തെടുക്കുക. വലിയ അത്്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച അഗ്നിച്ചെപ്പ് പൂരനാളിലാണ് വിരിയുക.
വര്‍ണവിസ്മയം കൂട്ടി ശബ്ദകാഠിന്യം കുറച്ചുള്ള പുതിയപരീക്ഷണമാണ് അരങ്ങേറുക. അമിട്ട്, സ്പാനിഷ് ലൈറ്റ്നിങ്, സ്വര്ണവര്ണങ്ങളുടെ തീമഴയൊരുക്കുന്ന മെക്സിക്കന്‍ ഗോള്‍ഡ്… ശബ്ദം കുറച്ച് വര്ണപ്പൊലിമയാക്കുന്നുവെങ്കിലും ശബ്ദക്കുറവ് വേര്തിരിച്ചറിയാനാവില്ലെന്നതാണ് സവിശേഷത. എന്നാല്‍ വെടിക്കെട്ടിനെ അത്രമേല്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഇത് വ്യക്തമാവുകയും ചെയ്യും. സാമ്പിള്‍ വെടിക്കെട്ടിനു കര്ശനസുരക്ഷാസംവിധാനമാണ് ഒരുക്കിയിട്ടുളളത്. പഴയ കെട്ടിടങ്ങള്‍ക്കു മുകളില്‍ കാണികള്‍ കയറുന്നത് നിരോധിച്ചു.
ദേശമംഗലം ബാബുവും സുരേന്ദ്രനുമാണ് പാറമേക്കാവിനുവേണ്ടി കരിമരുന്ന് പ്രയോഗത്തിന് നേതൃത്വം നല്‍കുന്നത്. മുണ്ടത്തിക്കോട് സതീശനാണ് ഇക്കുറിയും തിരുവമ്പാടിയുടെ അമരത്ത്. ഇന്ന് വൈകിട്ട് നാലുമുതല്‍ നഗരത്തിലേക്കുളള വാഹനഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
ഗവര്‍ണര്‍ ആല്‍ത്തറയില്‍ നിന്ന് പൂരം കാണും
തൃശൂര്‍: തൃശൂര്‍ പൂരം കാണാന്‍ കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് എത്തും. തെക്കേഗോപുരനടയിലെ പോലീസ് കണ്ട്രോള് റൂമിന് സമീപമുളള ആല്‍ത്തറയില്‍ നിന്ന് പൂരം കുടമാറ്റം കാണും. സെഡ് കാറ്റഗറി സുരക്ഷയുള്ള ഗവര്‍ണറുടെ സന്ദര്‍ശനം പൂരം കാണാനെത്തുന്നവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ലെന്നാണ് പോലീസ് പറയുന്നത്.
വിവിഐപി വരുമ്പോഴുള്ള പ്രശ്നങ്ങളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ പൂരം കാണാനുളള തീരുമാനത്തില്‍ നിന്ന് ഗവര്‍ണര്‍ മാറിയില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: