മലയാളികള്‍ ഉല്‍പ്പാദകരല്ല, ഉപഭോക്താക്കളാണ്. തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും മറ്റും കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന അരിയും പച്ചക്കറിയും ഇറച്ചിയും മുട്ടയും പാലും മറ്റും വാങ്ങി ജീവിക്കുന്നവര്‍. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത് മുദ്രാവാക്യങ്ങളും പൊള്ള വാഗ്ദാനങ്ങളുമാണ്.
പക്ഷേ ചില കാര്യങ്ങളില്‍ മലയാളികള്‍ ഉല്പ്പാദകരാണെന്നതില് സംശയമില്ല. എലിപ്പനി, മഞ്ഞപ്പനി, മലേറിയ, ടൈഫോയ്ഡ്, ആന്ത്രാക്സ്, ആസ്ട്രോവൈറസ് ഇന്ഫെക്ഷന്, ഡെങ്ക്യു, പ്ലേഗ്, റുബെല്ല, റോട്ടാവൈറസ്, ടിബി, വാലി ഫീവര്‍, ഹെപ്പറ്റൈറ്റിസ് എ-ഇ, ചിക്കന്‍ ഗുനിയ, നായകള്‍ പരത്തുന്ന രോഗം, ക്യാസണ്ടര് വനപ്പനി, പന്നിപ്പനി എന്നിങ്ങനെ എന്തെല്ലാം പനികളാണ് നമ്മള് ഉല്‍പ്പാദിപ്പിക്കുന്നത്! ഇതാ ഇപ്പോള്‍ കുരങ്ങന് പനിയും! കേരളത്തില്‍ കാന്‍സറും ജീവിതശൈലി രോഗമായി മാറിയിരിക്കുന്നു. 20 കൊല്ലം മുമ്പ് കാന്‍സര്‍ പിടിപെട്ട് മരണവക്ത്രത്തില്‍നിന്ന് മടങ്ങിവന്നയാളാണ് ഞാന്‍. 2013ല്‍ അഞ്ചരലക്ഷം ആളുകള്‍ കാന്‍സര്‍ ബാധിതരാകുകയും രണ്ടുലക്ഷം പേര് മരിക്കുകയും ചെയ്തു. എല്ലാ വര്‍ഷവും ആറുപേരെങ്കിലും ഇവിടെ കാന്‍സര്‍മൂലം മരിക്കുന്നുവെന്നാണ് കാന്‍സര്‍രോഗ വിദഗ്ധനായ ഡോ. മോഹന്‍ നായര്‍ പറയുന്നത്.
ഏതുതരം കാന്‍സറിനെക്കുറിച്ചും അറിയണമെങ്കില്‍ കേരളത്തിലേക്ക് വന്നാല്‍ മതി. സെര്‍വിക്കല്‍ കാന്‍സര്‍, ഓറല്‍ കാന്‍സര്‍, ഗര്‍ഭാശയ കാന്‍സര്‍, സ്തനാര്‍ബുദം, ഉദര കാന്‍സര്‍, പ്രോസ്ട്രേറ്റ് കാന്‍സര്‍ ഇങ്ങനെ പോകുന്ന പേരുകള്‍. കേരളത്തില്‍ പകര്ച്ചവ്യാധിപോലെയായിരിക്കുന്നത് സ്തനാര്‍ബുദമാണ്. ഇവിടെ സ്ത്രീകള്‍ സ്തനം എന്നാല്‍ സ്ത്രീത്വം എന്ന വിവര്‍ത്തനം ചെയ്യുമ്പോള്‍ സ്തനാര്‍ബുദം വന്ന് ഒരു സ്തനം മുറിച്ചുമാറ്റേണ്ടി വന്നാല്‍ എന്തിനുവേണ്ടി ഇനി ജീവിതം! എന്ന് നിരാശപ്പെടുന്ന സ്ത്രീകളുണ്ട്. ഒരു പെണ്‍കുട്ടി തന്റെ സ്തനങ്ങള്‍ മുറിച്ചുമാറ്റിയുള്ള ജീവിതം വേണ്ട എന്നുപറഞ്ഞപ്പോള്‍ ‘കുട്ടിയെന്നാല്‍ സ്തനമാണോ?’ എന്ന് ഞാന്‍ ചോദിച്ചത് അവളുടെ കണ്ണുതുറപ്പിക്കുകയും അവള് ഓപ്പറേഷന് വിധേയയാകുകയും ചെയ്തു. കേരളത്തില്‍ ഏറ്റവും വ്യാപകം സ്തനാര്‍ബുദമാണ്. ഇന്ത്യയില്‍ 20 പേരില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം ബാധിക്കുന്നു. 52,000 സ്ത്രീകള്‍ സ്തനാര്‍ബുദ ബാധിതരാണ്.
സാധാരണ 50 വയസിന് മുകളിലുള്ളവര്‍ക്കാണ് സ്തനാര്‍ബുദം വരുന്നതെങ്കിലും ഇവിടെ 40 വയസിന് മുകളിലുള്ള സ്ത്രീകളും അര്‍ബുദ ബാധിതരാകുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം സ്ത്രീകളുടെ സൗന്ദര്യ ഭ്രാന്താണ്. കുഞ്ഞിന് മുലപ്പാല്‍ നല്കിയാല് സ്തനങ്ങളുടെ ഭംഗി നഷ്ടപ്പെടുമെന്ന് വിചാരിച്ച് മുലപ്പാല്‍ നല്‍കാതെ കുപ്പിപ്പാല് നല്കി അര്‍ബുദത്തിന് വാതില്‍ തുറന്നുകൊടുക്കുന്നു. വൈകിയുള്ള പ്രസവം, താമസിച്ചുവരുന്ന മെനോപാസ് എന്നിവ കുട്ടികളില്ലാത്ത സ്ത്രീകളിലും സ്തനാര്‍ബുദത്തിന് വഴിയൊരുക്കുന്നു.
കാന്‍സര്‍ ജീവിതശൈലി രോഗമാണെന്നറിഞ്ഞിട്ടും സ്തനാര്‍ബുദം നേരത്തെ കണ്ടുപിടിച്ചാല്‍ സ്തനങ്ങള്‍ മുറിച്ചുമാറ്റാതെതന്നെ അത് പരിഹരിക്കാമെന്നും നിലവിലുള്ള അറിവാണ്. സ്തനങ്ങളുടെ ഭാഗത്ത് ഏതെങ്കിലും മുഴയുണ്ടെന്ന് സ്വയം പരിശോധനയില്‍ തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. സ്തനത്തിന്റെ അല്ലെങ്കില്‍ ഏതെങ്കിലും മുഴയുടെയോ മറുകിന്റെയോ ആകൃതിയോ നിറമോ മാറിയാല്‍പ്പോലും ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. സൗന്ദര്യാരാധകരായ സ്ത്രീകള്‍ തങ്ങളുടെ മുഖത്ത് ഒരു കറുത്ത പാടുവന്നാല്‍ പോലും പരിഭ്രാന്തരാകുന്നു. പക്ഷേ മുലക്കണ്ണികള്‍ ഉള്ളിലേക്ക് വലിയുകയോ, ചെറുതായി തോന്നുകയോ ചെയ്താല്‍, നീരുണ്ടെന്ന് തോന്നിയാല്‍ കാന്‍സര്‍ ആകുമോ എന്ന പേടിമൂലവും സ്ത്രീകള്‍ ഡോക്ടറെ സമീപിക്കുകയില്ല. അവരെ സംബന്ധിച്ചിടത്തോളം അജ്ഞത അനുഗ്രഹമാണ്.
കേരളം രോഗോല്പ്പാദന കേന്ദ്രമാകുന്നതിന്റെ പ്രധാന കാരണം നമ്മള് കാര്‍ഷിക സംസ്ക്കാരം ഉപേക്ഷിച്ചതിനാലാണ്. നമ്മള് പച്ചക്കറി ഉല്‍പ്പാദിപ്പിക്കുമ്പോള്‍ കീടനാശിനി പ്രയോഗിക്കുന്നില്ല. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പച്ചക്കറികളിലെല്ലാം കീടനാശിനികള്‍ ഉപയോഗിക്കുന്നതിനാല്‍ അത് ഉപയോഗിക്കുന്ന നമ്മള് രോഗബാധിതരാകുന്നു. സ്വന്തം പറമ്പില്‍ പച്ചക്കറി നടുന്ന ശീലം മലയാളി ഉപേക്ഷിച്ചു. ഇവിടെ ഇപ്പോള്‍ വളരുന്നത് ഭൂമാഫിയയും അവരുടെ നിലംനികത്തലുമാണ്. മറ്റൊരുകാര്യം ഇന്ന് നാം വ്യായാമം ചെയ്യുന്നില്ലെന്നതാണ്. പ്രഭാത സവാരിയോ, അമ്പലദര്‍ശനമോ ഇന്ന് സ്ത്രീകളുടെ ദിനചര്യയല്ലാതായിരിക്കുന്നു. വ്യായാമമില്ലാതെ തടി വര്‍ധിച്ചാലും നമ്മള് രോഗത്തിനെ ക്ഷണിച്ചുവരുന്നു. ആര്‍ത്തവ വിരാമം വന്നശേഷം കാണുന്ന രക്തംവരല്‍, കൂടുതല്‍ വെള്ളപോക്ക് മുതലായവയും കാന്‍സര്‍ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.
പുരുഷന്മാരില് അമിത മദ്യോപയോഗവും പുകയില ഉപയോഗവും കാന്‍സറിന് കാരണമാണ്. ഇപ്പോള്‍ കേരളത്തില്‍ മദ്യോപയോഗം കുറയുന്നതില്‍ പരിതപിക്കുന്ന എക്സൈസ് മന്ത്രി കൂടുതല്‍ ബാറുകള്‍ തുറക്കണമെന്ന വാശിയിലാണ്. ഒപ്പം കൂടുതല്‍ ആശുപത്രികളും തുറക്കാന്‍ ബഹുമാനപ്പെട്ട സുധീരന് അദ്ദേഹത്തോട് നിര്‍ദ്ദേശിക്കേണ്ടതുണ്ട്.
പുരുഷന്മാരില് അധികം കാണുന്നത് ലംഗ്, പ്രോസ്ട്രറ്റ്, ഓറല്‍ കാവിറ്റി, ഫാറിങ്ക്സ്, ബോണ്‍ കാന്‍സര്‍ മുതലായവയാണ്. കഫമില്ലാത്ത ചുമ അപകടകാരിയാണ്. എല്ലിന്റെ വേദന, നെഞ്ചുവേദന മുതലായവയും കണ്ടില്ലെന്ന് നടിക്കരുത്. വൃദ്ധരില്‍ 60 ശതമാനംപേര്‍ കാന്‍സര്‍ ബാധിതരാകാന്‍ സാധ്യതയുണ്ട്. മൂത്രമൊഴിക്കുമ്പോള്‍ വേദന, കൂടെക്കൂടെ മൂത്രമൊഴിക്കണം എന്നുതോന്നല്‍ മുതലായവ മുന്നറിയിപ്പുകളാണ്. പുരുഷന്മാരില് കോളണ്‍ കാന്‍സറിനും സാധ്യതയുണ്ട്.
രോഗം ആര്‍ക്കുവേണമെങ്കിലും വരാം. അത് തനിക്ക് വരില്ല എന്ന് ദൃഢമായി വിശ്വസിച്ച് അടയാളങ്ങളെയോ മുന്നറിയിപ്പുകളേയോ അവഗണിക്കുന്നത് നല്ലതല്ല. പണ്ട് അമര്‍ത്യ സെന്‍ കേരളത്തെ ആരോഗ്യകേരളം എന്നാണ് വിശേഷിപ്പിച്ചത്. അന്ന് ഒരുപക്ഷേ ഇവിടുത്തെ മദ്യോപയോഗം കുറവായിരുന്നിരിക്കാം. ഇപ്പോള്‍ കേരളത്തിലെ പ്രതിശീര്‍ഷ മദ്യോപയോഗം 8.02 ലിറ്റര്‍ ആണ്. ബാറുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധാലുക്കളാണ് രാഷ്ട്രീയക്കാര്‍. മദ്യം അവര്‍ക്കും വരുമാനമാര്ഗമാണല്ലോ. കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ മദ്യോപയോഗം കുറഞ്ഞുവെന്നും കൂടുതല്‍ മദ്യം ചെലവാകുന്നത് മറുനാടന്‍ തൊഴിലാളികള്‍ മദ്യപിക്കുന്നതിനാലാണെന്നുമാണ് ഇപ്പോള്‍ പറയുന്നത്.
മലയാളികള്‍ അധ്വാനത്തോട് ഗുഡ്ബൈ പറഞ്ഞപ്പോള്‍ ഇവിടെ ഇന്ന് എല്ലാ മേഖലകളിലും പണിചെയ്യുന്നത് മറുനാടന്‍ തൊഴിലാളികളാണ്. കൊയ്ത്തുപാട്ട് അപ്രത്യക്ഷമായ കുട്ടനാട്ടിലും മറുനാടന്‍ സ്ത്രീകളാണ് കൊയ്യുന്നത്. അല്ലെങ്കില്‍ യന്ത്രങ്ങള്‍.
കേരളത്തിന്റെ തനിമ മാറി, ഗ്രാമീണ ഭംഗി, ഹരിത ഭംഗി എല്ലാം നഷ്ടപ്പെട്ടു. തെങ്ങിന്റെ നാടായിരുന്ന കേരളം ഇന്ന് കരിക്കിനാശ്രയിക്കുന്നത് തമിഴ്നാടിനെയാണ്. മലയാളികള്‍ അനുകരണ ഭ്രാന്തരാണെന്ന അപവാദം നിലനില്ക്കുമ്പോള് തമിഴന്റെ അധ്വാനശീലം ആരും അനുകരിക്കാന്‍ തയ്യാറല്ല.
ഇന്ന് കേരളത്തിന്റെ മറ്റൊരു പ്രമുഖ വ്യവസായം സ്ത്രീ പീഡനമാണ്. അച്ഛന്റെ മടിയില്‍ ഇരിക്കാന്‍പോലും പെണ്‍കുഞ്ഞുങ്ങള്‍ ഭയക്കുന്ന കാലമാണിതെന്ന് ഡോ. വേണു തോന്നയ്ക്കല്‍ പറയുന്നു. ഇവിടെ ദാരിദ്ര്യത്തോടൊപ്പം ലൈംഗികദാരിദ്ര്യവും വളരുന്നുവെന്നുവേണം കണക്കാക്കാന്‍. പുരോഹിതന് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു, അച്ഛന് മകളെ പീഡിപ്പിക്കുന്നു, പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയാകുന്നു. ഈ പുരുഷന്മാരെ നമ്മള് മൃഗങ്ങള്‍ എന്നുവിളിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന നിന്ദയാണ്. കാരണം ഒരു മൃഗവും കൂട്ടബലാത്സംഗം ചെയ്യുന്നില്ല. കുര്‍ബാന ചൊല്ലാന്‍ ചെന്ന കുഞ്ഞാടിനെ പീഡിപ്പിച്ച വികാരിയച്ചന്റെ പടം നമ്മള് കണ്ടതാണല്ലോ!
ഇനി കേരളം ഉല്‍പ്പാദിപ്പിക്കേണ്ടത് ഒരു പുതിയ സംസ്ക്കാരമാണ്. അല്ലെങ്കില്‍ വീണ്ടെടുക്കേണ്ടത് അമ്മ-പെങ്ങള് സങ്കല്‍പ്പമാണ്. സാംസ്ക്കാരികതലത്തില്‍ സമൂലമായ മാറ്റം ഉരുത്തിരിയണം. കുര്ബാനക്കൂട്ടില് ബലാത്സംഗവിധേയയായി എന്നൊരു സ്ത്രീ പറഞ്ഞാല്‍ ഉണ്ടാകാവുന്ന അനന്തരഫലം പ്രവചിക്കാന്‍ സാധ്യമല്ല.
ഇന്ത്യക്ക്, കേരളത്തിന് നഷ്ടമായത് സ്വന്തം സംസ്ക്കാരമാണ്. അനിയന്ത്രിതമായ പാശ്ചാത്യവല്ക്കരണമാണോ, ടിവിയില്‍ കാണുന്ന ദൃശ്യങ്ങളാണോ, നിരന്തരം പ്രത്യക്ഷപ്പെടുന്ന സ്ത്രീപീഡന ബലാത്സംഗ വാര്‍ത്തകളാണോ ഇതിനെ കൂടുതല്‍ വ്യാപകമാക്കുന്നത്? സ്ത്രീപീഡകര്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതും നിലനില്‍ക്കുന്ന സത്യമല്ലേ. ഒരു മന്ത്രി ഒരു ഐഎഎസ് ഓഫീസറെ പീഡിപ്പിച്ചപ്പോഴോ, മറ്റൊരു മന്ത്രി ഐസ്ക്രീം കേസില്പ്പെട്ടപ്പോഴോ ആ രാഷ്ട്രീയക്കാരുടെ ഭാവിയെ അത് ബാധിച്ചില്ല എന്നതുതന്നെ സമൂഹം സ്ത്രീപീഡനം ഒരു സംഭവമല്ല എന്നു കരുതുന്നതിന്റെ പ്രതിഫലനമല്ലേ?
ക്ലോറിന്‍ കലര്‍ന്ന ആധുനിക ഭക്ഷണങ്ങള്‍ കാമചോദന വളര്‍ത്തുന്നുവെന്ന് വായിച്ചാല്‍ ക്ലോറിന്‍ കലര്‍ന്ന ഭക്ഷണത്തിന് ഡിമാന്റ് കൂടും. മുസ്ലി പവര്‍ പരസ്യത്തിന്റെ പ്രതിഫലനം കണ്ടവരാണല്ലോ നമ്മള്! ഇന്ന് നമ്മള് നയിക്കുന്ന ജീവിതം അമിതവേഗതയിലുള്ളതാണ്. ചിന്താശീലം നമ്മള് ഉപേക്ഷിച്ചു. പേപ്പര്‍ വായന ടിവിയുടെ മുമ്പില്‍ അപ്രത്യക്ഷമാകുന്നു. ലാപ്ടോപ്പ് കുട്ടികള്‍ക്ക് നവജീവിതശൈലി കാണിച്ചുകൊടുക്കുമ്പോള്‍ സംസ്ക്കാരം എന്നാല്‍ എന്ത് എന്ന് ചോദിക്കുന്ന ഒരു തലമുറ വളര്‍ന്നുവരികയാണ്.
അല്ലെങ്കിലും സംസ്ക്കാരം എന്നാല്‍ എന്താണെന്ന് മലയാളിക്കറിയാമോ? പ്രായമായവരെ ബഹുമാനിക്കലോ, പാവങ്ങളെ സഹായിക്കലോ വേദനകള്‍ തിരിച്ചറിയുന്നതോ ഒന്നും ഇന്ന് സംസ്ക്കാരത്തിന്റെ ഭാഗമല്ല. കേരളത്തില്‍ അനേകം പ്രതിഭാശാലികളായ എഴുത്തുകാരുണ്ട്. ആരെങ്കിലും ഈ തലമുറയ്ക്ക്, വരും തലമുറയ്ക്ക് എന്താണ് സംസ്ക്കാരമെന്ന് പറഞ്ഞുകൊടുക്കുമോ? ഇപ്പോള്‍തന്നെ മലയാളി സ്വന്തം സംസ്ക്കാരം മറന്നിരിക്കുന്നു. സാമൂഹ്യബന്ധങ്ങള്‍ ശിഥിലമായിരിക്കുന്നു. പരമ്പരാഗത മൂല്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുന്നു. ആര് എവിടെ തുടങ്ങും? എം.ടിയും സുഗതകുമാരിയും ജീവിക്കുന്ന നാടാണല്ലോ ഇത്!
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: